Wednesday, December 09, 2009

കൊക്കിന്റെ കുഞ്ഞ്‌

മാളവികാ..

അച്ഛനെന്നാല്‍ ഒരു തുള്ളിക്കുടയോനല്ല.
ഒരു കടലോളം താഴ്ച്ചയില്‍
നിറകാരുണ്യത്തിന്റെ കയമാണ്‌.
വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌.

ആയുസ്സിന്റെ അറ്റം വരേ നീളുന്ന,
നീണ്ട, നല്ല കുളിരുള്ള തണലാണ്‌.
നഷ്ടം,അതറിയാന്‍ നിനക്കു കിടക്കുന്നു
നീണ്ട ഒരു ജന്മം, അനുഭവിച്ചറിയുക

ഒരു വ്യാഴവട്ടം കാത്ത നെടുവീര്‍പ്പും
പരിഹാസ വാക്കില്‍ തളര്‍ത്താത്ത മനസ്സും.
ആഗ്രഹിച്ചു നേടിയ നീയെന്ന കുഞ്ഞില്‍
പകര്‍ന്നു തന്നതൊരു കുന്നായിരുന്നില്ലേ?.

ബീജ ബാങ്ക്‌ ആണത്തത്തിന്റെ അവസാന മറ.
പരിഹാസപ്പേരു നെറ്റിയിലൊട്ടിക്കും മുന്‍പേ,
ശാസ്ത്രം ഇട്ടു കൊടുത്ത അവസാന പിടിവള്ളി.
കുപ്പിയിലടച്ച നിനക്കു ദാനം കിട്ടിയ ജന്മം.

അമ്മയാണാ രഹസ്യം പൂട്ടിവെക്കേണ്ടത്‌.
പറയരുതതു പൈതലിനോടും ജനത്തോടും.
ജനിക്രിയയില്‍ പിതൃത്വം വെറുമൊരു "വാക്കല്ലേ"
ആ വാക്കു സാക്ഷ്യപ്പെടുത്തേണ്ടതു തായ്‌ മാത്രമല്ലേ?

കാക്കക്കൂട്ടില്‍ വിലക്കു വാങ്ങിയ കൊക്കിന്റെ മുട്ട
വിരിയിച്ചു സ്നേഹിച്ചു സ്വന്തമാക്കിയതു തെറ്റെങ്കില്‍,
കലഹത്തിനിടക്കു കൂവിയതു പങ്കാളിയെങ്കില്‍,
നിനക്കും ആ മനസ്സിനെ മുറിപ്പെടുത്തണമായിരുന്നോ?

പൊക്കിള്‍ക്കൊടിയുടെ മുറിപ്പാടിലഹങ്കരിച്ചു
അന്യതയെ സ്വന്തമെന്നു ഗണിച്ച അബലേ,
നഷ്ടപ്പെടുത്തിയ സിന്ദൂരമോര്‍ത്തു
നീ തേങ്ങേണ്ടതിനിയുമെത്രനാള്‍...!

അച്ഛനെന്നാല്‍ വെറുമൊരു തുള്ളിയല്ല.
ഒരു കടലോളം താഴ്ച്ചയില്‍
നിറകാരുണ്യത്തിന്റെ കയമാണ്‌.
വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌.