ശനിയാഴ്‌ച, സെപ്റ്റംബർ 23, 2006

പ്രതിമകളും പ്രഖ്യാപിത പ്രതീകങ്ങളും.









നാല്‍ക്കവലകളിലും,പൊതുസ്‌ഥലങ്ങളിലും പ്രതിമകള്‍ സ്‌ഥാപിക്കുന്നതു വ്യക്തമായ മാനദണ്‌ധങ്ങള്‍ക്കനുസരിച്ചാണ്‌. വെറുതെ കേറി തോന്നിയ കോലത്തില്‍ ആരും പ്രതിമ പണിയാന്‍ പാടില്ല.
ശില്‌പികള്‍ പ്രതിഭാശാലികള്‍ അല്ലെങ്കില്‍ മഹാന്മാര്‍ നിന്ദിക്കപ്പെടും.
എസ്‌.കെ.പൊറ്റക്കാടിന്റെ കോഴിക്കോട്ടുള്ള പ്രതിമ അദ്ദേഹത്തിന്റെ സ്വന്തം കുടുംബക്കാര്‍ക്കു പോലും മനസ്സിലാക്കാന്‍ പറ്റാത്ത രൂപമാണെന്നു അന്നു തന്നെ വിവാദമായിരുന്നു.
മഹാന്മാരുടേ ഓര്‍മ്മക്കായി ഭാരതം മുഴുവന്‍ നാം എത്ര പ്രതിമകള്‍ പണിതു. ഗാന്ധിജി, സുഭാഷ്‌ചന്ദ്രബോസ്‌, നെഹ്‌റു, ഇന്ദിരാഗാന്ധി, പട്ടേല്‍, നാരായണഗുരു, ഇ.എം.എസ്‌, എ.കെ.ജി., കുമാരനാശാന്‍, വള്ളത്തോള്‍ തുടങ്ങിയ മഹാരഥന്മാര്‍ ഇന്നു പക്ഷികള്‍ക്കു വിസര്‍ജിക്കപ്പെടാനായി പൊതു മദ്ധ്യത്തില്‍ നിവര്‍ന്നു നില്‍ക്കുന്നതു കാണുമ്പോള്‍ നാം വിഷമിക്കുന്നു..
മലമ്പുഴയില്‍ കാനായിയുടെ "യക്ഷി" ക്കടുത്ത്‌ ഒരിന്ധ്യന്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രതിമ അംഗഭംഗം വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.
പരിരക്ഷിക്കാനും ആദരിക്കാനും സാധിക്കില്ലങ്കില്‍ എന്തിന്നീ അനാദരവ്‌.
ചുരുക്കം ചില പ്രതിമകള്‍ വളരെ ബഹുമാനത്തോടെ സംരക്ഷിക്കപ്പെടുന്നുണ്ട്‌ ( ഉദാഹരണം - കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ സ്‌ഥാപിച്ച വൈദ്യരത്നം വാര്യരുടെ പ്രതിമ നില്‍ക്കുന്ന മണ്ഢപം പോലും ശുദ്ധിയില്ലാതെ കയറാന്‍ തോന്നില്ല)
പ്രതിമ പണിയുമ്പോള്‍ ശാസ്‌ത്രീയതയും ശില്‍പചാതുര്യവും നിലനിര്‍ത്തിയില്ലങ്കില്‍ അപമാനിക്കല്‍ തന്നെ. PWD കോണ്ട്രാക്‌ടര്‍മാര്‍ കലിങ്കു വാര്‍ക്കുന്നതു പോലെ മഹാന്മാരുടെ പ്രതിമകള്‍ വാര്‍ത്ത്‌ ഡിസ്‌റ്റംബര്‍ അടിച്ചു ബില്ലുപാസ്സാക്കി പോയ പിറകെ പൊട്ടിപ്പൊളിഞ്ഞ വദനവുമായി നില്‍ക്കുന്ന ഈ സ്വാതന്ത്ര്യസമര നായകര്‍ക്കു ജീവനില്ലാത്തവരായതിനാല്‍ നന്നായി, ഇല്ലങ്കില്‍ അഹിംസയെക്കെ ഒരു ഭാഗത്തുവെച്ചവര്‍ ഷാജികൈലാസ്‌-രന്‍ജിപണിക്കര്‍-സുരേഷ് ഗോപി‍! ഡയലോഗ്‌ പറഞ്ഞു യെവരെയൊക്കെ വകവരുത്തിയേനെ!
ശില്‍പ്പ നിര്‍മ്മിതിയില്‍ ഒരുപാടു ഗ്രാമറുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌ (കാനായി കുഞ്ഞിരാമന്‍ ശില്‍പിയുടെ ഒരു ശില്‍പശാലയില്‍ പങ്കെടുത്ത ഓര്‍മ്മയില്‍ നിന്നു)
ഉദാഹരണമായി:-
കുതിരപ്പുറത്തേറിയ പടയാളിയുടെ പ്രതിമ പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില അറിയാവുന്ന ഗ്രാമറുകള്‍:-

1.പടയാളി ജീവിച്ചിരിക്കേ പ്രതിമ പണിതു കൂടാ.
2.പടയാളി യുദ്ധത്തിനിടക്കു മുറിവേറ്റു പിന്നീടാണ്‌ മരിച്ചതെങ്കില്‍ കുതിരയുടെ ഒരു കാല്‍ പൊക്കിയരൂപത്തിലാവും പണിതിരിക്കുക (ഉദാഹരണം- ടിപ്പു സുല്‍ത്താന്‍)
3. പടയാളി യുദ്ധക്കളത്തില്‍ വെച്ചു മരണപ്പെട്ടുവെങ്കില്‍ കുതിരയുടെ രണ്ടു കാലുകളും വായുവിലേക്കുയര്‍ത്തിപ്പിടിച്ച രീതിയിലായിരിക്കും.(ഉദാഹരണം - ജ്ഞാന്‍സി റാണി, ശിവജി)
4. പടയാളിയിരിക്കുന്ന കുതിരയുടെ നാലുകാലും തറയില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ പടയാളി യുദ്ധത്തിലാവില്ല മരിച്ചത്‌.
(അങ്ങനെയാവുമ്പോള്‍ കുതിരപ്പുറത്തിരിക്കുന്ന സുഭാഷിന്റെ പ്രതിമ പണിയുമ്പോള്‍ പ്രതിമാനിര്‍മ്മാണം വിഷമചിന്തയുണ്ടാക്കും കാരണം സുഭാഷ്‌! ചന്ദ്രബോസിന്റെ മരണമെങ്ങനെയെന്നു ഇപ്പോഴും തീരുമാനിച്ചിട്ടില്ലല്ലോ!).

ഇനി വാല്‍ക്കഷ്‌ണം.

ഇവിടെ ഉമ്മുല്‍ കുവൈനില്‍ ഞാന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത്‌ "ഗോഡാചൗക്ക്‌" എന്ന പേരിട്ട്‌ ഒരു റൗന്‍ഡ്‌ അബൗട്ട്‌ പണിത്‌ അതില്‍ ഏഴു കുതിരകള്‍ ചിന്നം വിളിച്ചുകോണ്ട്‌ രണ്ടു കാലുകള്‍ അന്തരീക്ഷത്തിലാക്കി ചാടുന്ന ഒരു പ്രതിമാ സമുച്ചയമുണ്ട്‌.(എന്താണാവോ അതിന്നര്‍ത്ഥം). ഏഴു കുതിരകളും വിപരീത ദിശയിലാണ്‌ കുതിക്കുന്നത്‌. ഏഴു കുതിരകള്‍ പ്രതിനിധാനം ചെയ്യുന്നത്‌! ഏഴു എമിറേറ്റിനെയാവാം (അബൂദാബി, ദുബൈ, ഷാര്‍ജ, ഫുജൈറ, റാസല്‍ ഖൈമ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍) . പക്ഷെ അവ ഒരേ ദിശയിലേക്കു കുതിക്കുന്നതായിരുന്നു അര്‍ത്ഥവത്താവുക.
ആ കുതിരകളുടെ പുറത്തൊന്നും പടയാളികള്‍ ഇല്ലതാനും. ഇവരുടെ പുതിയ ഗ്രാമര്‍ പഠിക്കേണ്ടിയിരിക്കുന്നു.
ഇനി നമ്മുടെ കുതിരപ്പുറത്തിരിക്കുന്ന ബ്ലോഗര്‍ പടയാളിയുടെ പ്രതിമ പണിയുമ്പോള്‍ കുതിരയുടെ കാല്‍ തറയില്‍ തൊടുമോ? അതോ നാലു കാലും നിലംവിട്ട രീതിയില്‍ വേണോ എന്ന വര്‍ണ്ണത്തില്‍ ആശങ്ക.

ഒരു തമാശ
ഗ്ലാസ്‌ പെയ്‌ന്റിംഗിനെക്കാള്‍ എളുപ്പം പ്രതിമയുണ്ടാക്കലാണ്‌.

ഉദാഹരണത്തിന്‌ അമിതാബിന്റെ പ്രതിമയുണ്ടാക്കാന്‍ അത്രയും വലിപ്പമുള്ള ഒരു കരിങ്കല്ലു കിട്ടണമെന്നേയുള്ളൂ.
കിട്ടിയാല്‍, ആ കല്ലില്‍ നിന്നു അമിതാബിന്റെതിനു സാമ്യമല്ലാത്ത ഭാഗങ്ങള്‍ ചെത്തി കളഞ്ഞാല്‍ അമിതാബിന്റെ പ്രതിമ റഡി ( എന്താ..അല്‍ഭുതമല്ലെ..!)


http://tkkareem.blogspot.com/