വ്യാഴാഴ്‌ച, സെപ്റ്റംബർ 21, 2006

മാലാഖയുടെ ചിറകിലൊതുങ്ങി സ്വര്‍ഗ്ഗത്തിലേക്ക്‌.

നടുക്കിത്തിരി കള്ളി കൂടുതലുള്ള തൂവെള്ളത്തുണി മടക്കിക്കുത്തി, അകത്തു പച്ച സില്‍ക്കു തുണിയുള്ള ഒരു വലിയ സിംഗപ്പൂര്‍ കുടയും ചൂടി, ക്ലീന്‍ ഷേവു ചെയ്‌ത മീശയും ഒസ്സാന്‍ കുഞ്ഞാലിയെ കൊണ്ട്‌ ഒന്നരാടം അരയിഞ്ചില്‍ ട്രിം ചെയ്യിച്ച താടിയുള്ള ഒരു മുഖവുമായാല്‍ എന്റെ ഗജവീരനുപ്പയായി. ആ ഉറച്ച ഉടലിനകത്തു കരിമ്പാറ പോലൊരു കരള്‍ നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാനായാല്‍ അതെ അതു തന്നെയാണെന്റെ ഉപ്പ. ആ നിഷ്‌ക്കണ്ടകനായ ഉപ്പയാണെന്റെ ഈ പ്രണയ കഥയിലെ വില്ലന്‍.

കഥയിലെ ഭീരുവായ നായകന്‍ (നായകനെന്നു വിളിക്കാനര്‍ഹതയില്ല) ഞാന്‍ തന്നെ.

പക്ഷെ കഥാന്ത്യത്തില്‍ നിങ്ങളാണ്‌ നായികയെ കണ്ടെത്തേണ്ടത്‌. ഞാന്‍ രണ്ടു ചോയ്‌സ്‌ വെക്കുന്നു. ഹരികൃഷ്‌ണന്‍സിലെ ക്ലൈമാക്‌സു പോലെ.

ടി.വി. സീരിയലിലെ നായിക കരയുമ്പോള്‍ കൂടെ കരയുന്ന രണ്ട്‌ പെങ്ങന്മാരെനിക്കുണ്ട്‌. അവരാണ്‌ എന്റെ കഥയിലെ സ്വഭാവ നടികള്‍. (കുത്താന്‍ വന്ന പശുവിനെ പേടിച്ചോടി പൊട്ടക്കിണറ്റില്‍ വീണപ്പോഴും, കുളിച്ചോണ്ടിരുന്നപ്പോ മഹറുമാലയറ്റു പുഴയില്‍ വീണപ്പോഴും അവര്‍ ഇത്ര സങ്കടത്തോടെ കരയുന്നതു ഞാന്‍ കണ്ടിട്ടില്ല).

വീട്ടു പണികളൊക്കെ സീരിയലിനിടക്കുള്ള പരസ്യസമയത്തിനിടക്കു അഡ്‌ജസ്‌റ്റ്‌ ചെയ്യുന്നതില്‍ നല്ല ടൈമിംഗ്‌ പാലിക്കുന്ന ഉത്തമ മലയാളി മങ്കകളാണു രണ്ടാളും. അവര്‍ക്കിടയിലേക്കാണ്‌ എന്റെ കല്യാണം കഴിഞ്ഞു ഒരു പെണ്‍കുട്ടി എന്റെ വീട്ടിലൂടെ എന്റെ ജീവിതത്തിലേക്കു രണ്ടാമതായി വന്നത്‌. (ഷീ വാസ്‌ ലീഗല്‍)

അതിന്നു മുമ്പൊരു പെണ്‍കുട്ടിയുമായി ഞാന്‍ ഗാഢമായ പ്രണയത്തിലായിരുന്നു. പരിശുദ്ധ പ്രേമം.
ലഹരി പോലെ കൗമാരം സിരകളെ ത്രസിപ്പിക്കുന്ന കാമ്പസ്‌ കാലത്ത്‌, മീര്‍തക്‌ മീറിന്റെയും, ഗാലിബിന്റെയും പ്രേമാതുരമായ ഉര്‍ദുഗാനങ്ങള്‍ പാടി ഞാന്‍ വിളിക്കാതെ തന്നെ എന്റെ ജീവിതത്തിലേക്കു കടന്നു വരാന്‍ തയ്യാറായി.

എങ്കിലും വീട്ടിനകത്തേക്കു കാലെടുത്തു വെക്കാന്‍ എന്റെ ഗജവീരനുപ്പ സമ്മതിച്ചില്ല. കാരണം. (ഷീ വാസ്‌ റീഗല്‍), അവളുടെ തന്ത നാട്ടിലെ എണ്ണം പറഞ്ഞ മദ്യപാനി.
ഉരുവിനു വന്നു, കോര്‍ഫക്കാന്‍ കടല്‍തീരത്തു നീന്തിക്കയറി, കടല്‍മീന്‍ കയറ്റുമതിയിലൂടെ കോടീശ്വരനായി മാറിയ അയാള്‍ ഇപ്പോള്‍ കുടിയിലൂടെയും കൂട്ടുകെട്ടിലൂടെയും ലക്ഷാധിപതിയായി താഴ്‌ന്നിരിക്കുന്നു. സമ്പത്തിത്തിരി ഇടിഞ്ഞാലും അഹങ്കാരത്തിനു യാതൊരു കുറവുമില്ല.

അയാളുമായി വാക്കോള്ളിപ്പാടത്തെ ഞങ്ങളുടെ ഇരുപ്പൂ വിളയുന്ന ഇരുപത്തിനാലു സെന്റ്‌ പാടത്തിനോടു ചേര്‍ന്ന മൂന്നടി വീതിയും മുപ്പത്താറടി നീളവുമുള്ള ഒരു കൈത്തോടിനു വേണ്ടിയുള്ള നിയമയുദ്ധം ഞങ്ങളുടെ വീടുകളെ കടുത്ത ശത്രുതയിലുമാക്കിയിരിക്കുന്നു. ഞാനിറങ്ങാത്തതിനാല്‍ ആ നിയമയുദ്ധം മൂന്നാം തലമുറയിലെക്കു കടന്നില്ലെങ്കിലും ആ കേസ്സു കാരണം തരിശായി കിടക്കുന്ന ആ പാടത്തു വിളയെടുക്കാതെയായിട്ടു വര്‍ഷങ്ങളായി.

എന്റെ ഉപ്പാന്റെ കേസ്സുകള്‍ വാദിക്കാന്‍ തുടങ്ങിയതു മുതലാണ്‌ ധര്‍മ്മരാജന്‍ വക്കീലിന്റെ വീട്ടില്‍ ഗ്രാനൈറ്റ്‌ പതിക്കാന്‍ തുടങ്ങിയത്‌. ആ കേസ്സിതു വരെ തീര്‍പ്പായിട്ടില്ല. ഒന്നിനുപിന്നെ മറ്റൊന്നായി കേസ്സുകള്‍ പലതുണ്ട്‌. കേസ്സു കൈത്തോടിന്റെതാണെങ്കിലും കാര്യം ദുരഭിമാനത്തിന്റെയായിരുന്നു.
ആ കേസ്സു കെട്ടുകള്‍ക്കിടയിലേക്കു ഇനിയൊന്നു കൂടി തിരുകിക്കയറ്റണ്ടാ എന്നു കരുതീട്ടല്ല ഞാന്‍ ഷാഹിറയെ തഴഞ്ഞു സാബിയെ വധുവാക്കിയത്‌.

Photobucket - Video and Image Hosting

അതൊരു കഥയാണ്‌.
ഞാന്‍ ഇതുവരെ എഴുതാത്ത കഥ.

"കാത്തിരിക്കണം മരണം വരെയെന്നു" ഷാഹിറയില്‍ നിന്നു വാക്കു വാങ്ങിപ്പോയി, ഗള്‍ഫീന്നിത്തിരി കാശൊക്കെയുണ്ടാക്കി കല്യാണക്കമ്പവുമായി നാട്ടില്‍ വന്നപ്പോള്‍ സീരിയലു നിത്യം കാണുന്ന പെങ്ങന്മാര്‍ ഒരു പ്രണയ സീരിയല്‍ ചില്ലിലല്ലാതെ കാണാലോ എന്ന ഉത്‌സാഹത്തില്‍ സീരിയലുകളിലെ സ്വഭാവ നടികളെക്കൂട്ടു കതകിന്നോരം നിന്നു ഉപ്പാന്റെ അന്തര്‍ഗ്ഗതമറിയാന്‍ ചോദിച്ചു.

"അവന്റെ മനസ്സിലുള്ളതെന്താണെന്നറിയണ്ടെ?"

"അവന്റെ മനസ്സിലുള്ളതു പുറത്തു ചാടിയാല്‍ അവന്റെ പെട്ടി ഞാന്‍ ചോര്‍ത്തി കൊടലു ഞാന്‍ വലിച്ചു പുറത്തിടും". (ആമാശയത്തിനു ഞങ്ങളുടെ നാട്ടില്‍ കൊളോക്കലായി പെട്ടിയെന്നു പറയും). "ഓളെ ഞാന്‍ കൊന്നു കടലുണ്ടീ താഴ്‌ത്തും. രണ്ടിനും കൂടി എനിക്ക്‌ ധര്‍മ്മരാജനു ഒരൊറ്റ പേപ്പറു ഒപ്പിട്ടു കൊടുത്താ മതി".

(ആരോ ഒറ്റു കൊടുത്തിരിക്കുന്നു. വക്കീലു തന്നെയാവും. കാരണം അയാള്‍ക്കു ഞാന്‍ ഷാര്‍ജയില്‍ നിന്നൊരു തുറന്ന കത്തെഴുതിയിരുന്നു)
പെങ്ങമ്മാരു രണ്ടും പേടിച്ചു കളം മാറ്റിച്ചവിട്ടി. അതിനു കാരണം വേറെയുമുണ്ട്‌. ഉപ്പ വില്‍പത്രമെഴുതുന്ന കാര്യം വക്കീലുമായി സംസാരിക്കുന്നതവര്‍ ഒളിഞ്ഞു കേട്ടിരിക്കുന്നു.
സീരിയലു വേറെ ജീവിതം വേറേ.
അവര്‍ എന്റെ അടുത്തു വന്നു പറഞ്ഞു.

"ഇക്കാ നിങ്ങളു പരസ്‌പരം മറന്നോളി, ഇല്ലങ്കില്‍ ഇവടെ യുദ്ധം നടക്കും".

ഞാന്‍ ആണയിട്ടു പറഞ്ഞു.

"അവളെയല്ലാതെ എനിക്കിനി കല്ല്യാണം വേണ്ട. ഞാന്‍ തിരിച്ചു പോകുകയാണ്‌".

"ഓന്‍ ഇപ്രാവശ്യം ഞാന്‍ പറഞ്ഞ പെണ്ണിനെ കെട്ടാതെ തിരിച്ചു പോയാ ഓന്റെ ആ പറഞ്ഞ കൂത്തിച്ചിന്റെ ഒടലു കബറടക്കാന്‍ പോലും ബാക്കി കാണുലാന്ന്‌ ഓനോട്‌ പറഞ്ഞാളാ"

ഉപ്പാന്റെ അവസാന വാക്ക്‌ ഞാന്‍ മാളികപ്പുറത്തു വരെ കേട്ടു.
പ്രിയപ്പെട്ടവള്‍ വേദനിക്കാതിരിക്കാന്‍ പ്രാണന്‍ നല്‍കാന്‍ മടിക്കാത്തവരാണ്‌ എന്റെ തറവട്ടിലെ ആണുങ്ങള്‍.
ഉപ്പ ആ മര്‍മ്മത്തിലാണ്‌ കുത്തിയത്‌, ഒന്നു പിടയാന്‍ പോലുമാവില്ല.

ഉപ്പ വെറും വാക്കു പറയില്ല. പറഞ്ഞതു ചെയ്യാതിരുന്നിട്ടും ഇല്ല. വല്ലുമ്മാനെ കെട്ടികൊണ്ടു വന്ന കാലത്ത്‌ അവര്‍ കുളിക്കാന്‍ പുഴയില്‍ പോകുമ്പോള്‍ ശല്യപ്പെടുത്തിയിരുന്ന ഒരുത്തനെ പിന്നെ എന്നെന്നേക്കുമായി കാണാതായതിന്നു പിന്നില്‍ വല്ല്യുപ്പയുണ്ടെന്ന്‌ നാട്ടുകാരില്‍ ചിലരൊക്കെ പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്‌. പലരും ആ ചെമന്ന കുന്നിളക്കി മറിച്ചിട്ടും ഒരു തെളിവും കീട്ടിയിട്ടില്ലന്നു മാത്രം. ആ വല്ല്യുപ്പാന്റെ മോനാ എന്റെയുപ്പ. തിളക്കുന്ന ചോര ഞെരമ്പിലും, വെട്ടിയാല്‍ പിന്നെ ഒരു ജന്മം മുറിവുണങ്ങാത്ത മലപ്പുറം കത്തി അരയിലും കാണുമെപ്പോഴും.

കല്യാണമെന്നാല്‍ പെണ്ണു കെട്ടല്‍ ആണെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ സംബന്ധിച്ചതു ഒരു പെണ്ണുമായി കെട്ടിയിടലു തന്നെയയിരുന്നു.

കല്യാണത്തെ കുറിച്ചു എനിക്കു ഒരുപാടു സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരുന്നു. ഞാനും ഷാഹിറയും ഒരുമിച്ചു നെയ്‌തു കൂട്ടിയത്‌. കാമ്പസിന്റെ പടിഞ്ഞാറു ഭാഗത്തു നിറയെ പൂത്ത ഗുല്‍മോഹറിന്റെ തണലിലിരുന്നു ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി തയ്‌ച്ചെടുത്തവ.

അതെല്ലാം തകര്‍ത്ത കല്യാണമായിരുന്നു എന്റെത്‌. പെണ്ണുകാണല്‍ ചടങ്ങ്‌ എന്നെ സംബന്ധിച്ചിടത്തോളം അതു ആണിനെ കാണിക്കല്‍ ചടങ്ങായിരുന്നു. ഇടതും വലതും ഉപ്പ നിയോഗിച്ച, ഞാന്‍ ഇതുവരെ മിണ്ടിയട്ടില്ലാത്ത "എന്റെ കൂട്ടുകാരെന്നു ലേബലിട്ട ഉപ്പാന്റെ കരുത്തന്മാരായ ഗുണ്ടകള്‍."
സാബിറയുമായി സ്വകാര്യമായി ഒരു മിനിറ്റു സംസാരിക്കണമെന്നു പറഞ്ഞപ്പോള്‍ ഇരുവശത്തുമിരിക്കുന്ന മല്ലന്മാര്‍ കണ്ണുരുട്ടി പറഞ്ഞു "അതോന്നും വേണ്ടാ.."
സാബിറ തന്ന എനിക്കുള്ള ജ്യൂസ്‌ തിരിച്ചതുപോലെ വെച്ചപ്പോള്‍ അതും പകുത്തു കുടിക്കുകയായിരുന്നു മല്ലന്മാര്‍. കിട്ടിയ തക്കത്തിനു മൂത്ര മൊഴിക്കാന്‍ ഇടം തേടിയപ്പോള്‍ ഭാവി മരുമകനെ അപമാനിക്കതെ വീട്ടിനകത്തെ ടോയിലെറ്റു തന്നെ ചൂണ്ടിക്കാണിച്ചു തന്നു അമ്മോശന്‍.
അകത്തു കടന്ന ഞാന്‍ ടോയിലറ്റിന്റെ വാതിലുമുഴുവനടക്കാതെ പുറത്തു സാബിറയുടെ ഒരു സാന്നിധ്യത്തിനായി കാത്തു നിന്നു.
തനിച്ചു കിട്ടിയ സന്ദര്‍ഭത്തില്‍ പെട്ടന്നു വാതില്‍ തുറന്നു വന്നു അവളൊടു പറഞ്ഞു.

" എന്നെ ഇഷ്‌ട്ടപെട്ടിട്ടില്ലന്നു പറഞ്ഞിട്ടീ കല്യാണം നീ മുടക്കണം."
മൂത്രമെഴിക്കാന്‍ പോയ ഞാന്‍ വൈകുന്നതു കണ്ട്‌ പൊല്ലാപ്പാവുമോ എന്നു കരുതി മല്ലന്മാര്‍ അകത്തേക്ക്‌ കടക്കുന്നതിന്നു തൊട്ടു മുന്‍പ്‌ ഞാന്‍ പുറത്തു കടന്നു. എന്നിട്ടും രണ്ടാളും തറപ്പിച്ചൊരു നോട്ടം.
നിക്കാഹു ദിവസത്തിന്റെ തലേന്നു വരെ കല്ല്യാണം മുടങ്ങിക്കിട്ടുമെന്ന പ്രതീക്ഷയോടെയിരുന്നു.
ഷാഹിറയെ കാണാന്‍ കൊതിച്ചു. മുന്‍പു കാണാറുണ്ടായിരുന്നിടങ്ങളിലെല്ലാം വെറുതെ കറങ്ങി നടന്നു. അവസാനം മനസ്സിലായി അവളെ ബാംഗ്ലൂരിലെ അമ്മാവന്റെ വീട്ടിലേക്കു മാറ്റിയിരിക്കുന്നു. അമ്മാവന്റെ മകനുമായുള്ള കല്ല്യാണം അവള്‍ എനിക്കുവേണ്ടി ത്യജിച്ചതായിരുന്നു.
അവസാനം നിക്കാഹു ദിനം വന്നു. എന്റെ ഉപ്പ എന്നെ ഒരു തുകക്കു വിറ്റിരിക്കുന്നു. സംഖ്യ പോലും എനിക്കറിയില്ല.
"എന്റെ മകള്‍ സാബിറ എന്നവളെ പത്തരപ്പവന്‍ സ്വര്‍ണ്ണ മാല മഹ്‌റിനു പകരം നിനക്കിണയാക്കി തന്നു, നിനക്കു വധുവാക്കി തന്നു" എന്നു അമ്മോശനെ കൊണ്ട്‌ ഖാസി പറയിച്ചപ്പോള്‍ "അതു ഞാന്‍ സ്വീകരിച്ചു, പൊരുത്തപ്പെട്ടു" എന്നു മറുവാക്കുരിയാടുന്നതിന്നു തൊട്ടു മുന്‍പു വരെ കടലുണ്ടിപ്പുഴയിലൂടെ ഒഴുകി നീങ്ങുന്ന ഒരു ജീര്‍ണ്ണിച്ചു വീര്‍ത്ത മയ്യത്തിനു എന്റെ പ്രാണ സഖിയുടെ മുഖമായിരുന്നു.

ഞാന്‍ ജീവച്‌ഛവമായി പങ്കെടുത്ത എന്റെ വിവാഹം കഴിഞ്ഞു.
എന്റെ വാക്കിനു പുല്ലുവില കല്‍പ്പിക്കാത്ത നവവധു പാലുമായി മണിയറയില്‍ വന്നു കയറിയപ്പോള്‍ ഞാന്‍ ഉറക്കം നടിച്ചു തിരിഞ്ഞു കിടക്കുകയായിരുന്നു. എനിക്കന്നുറങ്ങാനോക്കുമായിരുന്നില്ലങ്കിലും..
അവളോടൊന്നിരിക്കാന്‍ പോലും ഞാന്‍ പറഞ്ഞില്ല. രാത്രിയുടെ അന്ത്യയാമത്തിലെപ്പെഴോ ഞാനൊന്നു കണ്ണു ചിമ്മിയേന്നു തോന്നുന്നു.
പുലര്‍ച്ചെ പഴയ പാല്‍ വാഷ്‌ബേസിനിലൊഴിച്ചു ഗ്ലാസ്സ്‌ കഴുകുന്ന ഒച്ച കേട്ടാണ്‌ ഞാന്‍ എണീറ്റത്‌. അവള്‍ തീരെ കിടന്നില്ലന്നു തോന്നുന്നു. ഡബിള്‍കോട്ടിന്റെ പകുതി ഭാഗം ഇപ്പോഴും ഒരു ചുളിവുമില്ലാതെയിരിക്കുന്നു.
എനിക്കു കുറ്റബോധമൊന്നും തോന്നിയില്ല.
എഴുന്നേറ്റു ടീഷര്‍ട്ടിട്ടു പുറത്തിറങ്ങാന്‍ നേരം, തണുത്തു നേര്‍ത്ത നാലു വിരലുകള്‍ കൊണ്ടു പേടിയോടെ എന്റെ കൈതണ്ടയില്‍ പതിയെ സ്‌പര്‍ശിച്ചു കൊണ്ടവള്‍ പറഞ്ഞു.

"എനിക്കുവേണ്ടി ഇന്നൊന്നു കുളിച്ചിട്ടേ താഴെയിറങ്ങാവൂ. അതുമാത്രം മതി".

എനിക്കു കലി വന്നു

" നീ പണ്ടാരടങ്ങുന്നതിന്നു മുന്‍പും ഞാന്‍ സുബ്ബ്‌ഹിക്കു മുന്‍പ്‌ എണീറ്റ്‌ കുളിക്കാറുണ്ട്‌".

വാക്കുകള്‍ വായില്‍ നിന്നു തെറിച്ചു പോയതിന്ന്‌ ശേഷമാണ്‌ അവക്ക്‌ വല്ലാത്തോരര്‍ത്ഥം കൂടിയുണ്ടെന്നും അതെന്റെ ഇമേജിനെ ബാധിക്കുന്നതാണെന്നും, അതു വേണ്ടിയില്ലായിരുന്നെന്നും മറുചിന്ത വന്നത്‌.

എങ്കിലും കുളിച്ചു "ഡോവു" സോപ്പിന്റെ മണവുമായാണ്‌ ഞാന്‍ താഴെയിറങ്ങിയത്‌.

ഉമ്മയും പെങ്ങന്മാരും എന്തൊക്കെയോ പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ചു കൊണ്ട്‌ സാബിറയുടെ ഇറക്കം കാത്ത്‌ കോണിപ്പടികളിലെ ഒച്ചക്കായ്‌ കാതോര്‍ത്തിരിക്കുകയായിരുന്നു.

ഞാന്‍ അന്നേരം പൂമുഖത്താരാണുള്ളതെന്നു പോലും നോക്കാതെ പബ്ലിക്‌ ലൈബ്രറി ലക്ഷ്യമാക്കി നടന്നു. മനസു പ്രക്ഷുബ്‌ധമാകുമ്പോള്‍ ഞാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വായിക്കും അല്ലങ്കില്‍ ഒ.എന്‍.വി.യുടെ ഒരു പാട്ടു കേള്‍ക്കും, ഇതാണു പതിവ്‌. പക്ഷെ അന്നു ഞാന്‍ എടുത്തത്‌ വിലാസിനിയുടെ ഊഞ്ഞാല്‍. എനിക്കു കുറെ നേരം കളയാനുണ്ടായിരുന്നു.

ഉച്ചക്കുണ്ണാന്‍ വീട്ടിലെത്തിയപ്പോള്‍ എന്നെ കാണാത്തതിന്റെ പരിഭവം എല്ലാര്‍ക്കും ഉണ്ടായിരുന്നങ്കിലും എന്നെ പേടിച്ചാരും ഒന്നും ചോദിച്ചില്ല.

സാബിറ വളരെ സ്‌മാര്‍ട്ടായി കാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി. ഒരോറ്റ ദിവസത്തിനകം അവള്‍ ഈ വീട്ടിലെ ഒരംഗമായി ലയിച്ചു ചേര്‍ന്നിരിക്കുന്നു. എന്റെ പ്രതികരണം അവളില്‍ ഒരു വികാരവും സൃഷ്‌ടിക്കാത്തതില്‍ ഞാന്‍ കൂടുതൽ അസ്വസ്‌ഥനായി.
ഞങ്ങള്‍ കിടന്നുറങ്ങുന്നതു ഒരേ മുറിയില്‍. പക്ഷെ മനസ്സു കെട്ടിയുയര്‍ത്തിയ ഒരു വന്മതിലിനപ്പുറത്തുമിപ്പുറത്തുമായി. ഒരു മാസത്തിനുള്ളില്‍ ഞങ്ങള്‍ തമ്മില്‍ മിണ്ടിയത്‌ മൂന്നോ നാലോ വാക്കുകള്‍. അതും മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച്‌. ആരെയൊക്കെയോ ബോധിപ്പിക്കാന്‍.

പുത്തനച്ചി പുരപ്പുറം തൂക്കും എന്നു കേട്ടിട്ടുണ്ട്‌, പക്ഷെ അട്ടം തൂക്കുമെന്ന്‌ ഒരു പഴചൊല്ലാശാനും ചൊല്ലിയിട്ടില്ല. പക്ഷെ കല്ല്യാണം കഴിഞ്ഞു ഒരുമാസം തികഞ്ഞില്ല അവള്‍ വീട്ടിന്റെ തട്ടിന്‍പുറത്തേക്കു മുളം കോണി വെച്ചു കേറി. അവിടം ഒരു ശുദ്ധികലശം നടത്തി!.
അവളുടെ ഈ ശുദ്ധികലശം വീട്ടിലുള്ളവരില്‍ വിവിധ പ്രതികരണങ്ങളാണുളവാക്കിയത്‌.

എന്റെ ഉപ്പ കരുതിയതു രണ്ടു മൂന്നു മാസം മുന്‍പു കാണാതായ ഒരു ബാറ്റ ഷൂസിനെക്കുറിച്ചു നോസ്‌ടാള്‍ജിയയോടെ പറഞ്ഞതു മരുമോളു കേട്ടിട്ടു ബഹുമാനവും അനുസരണയും തലക്കു കേറി, കുന്തം പോയാല്‍ കുടത്തില്‍ തപ്പീട്ടാണെങ്കിലും കണ്ടു പിടിക്കാനുള്ള ശ്രമമാണാണെന്നാണ്‌. അറ്റം കൂര്‍ത്ത ആ ഷൂ ഉപ്പാന്റെ ട്രേഡ്‌ മാര്‍ക്കായിരുന്നു.
ചെമ്മീനിലെ പരീക്കുട്ടി വെക്കുന്ന പോലെ ഷര്‍ട്ടിന്റെ കോളറിനു പിന്നില്‍ ടവ്വല്‍ മടക്കിവെച്ച്‌ കുട നിവര്‍ത്തി കള്ളിത്തുണി മടക്കിക്കുത്തി ബാറ്റാ ഷൂവിനകത്തു കയറി ഉപ്പ അങ്ങാടിയിലേക്കിറങ്ങിയാല്‍, ഒരു ചട്ടി തീറ്റ സാധനങ്ങളുമായി ടി.വിക്കു മുന്‍പില്‍ കുറ്റിയടിക്കാറുള്ള രണ്ടു പെങ്ങന്മാരു കരുതിയതു അവരുടെ വിശ്വ പ്രശസ്‌തമായ അലസതയെ ചാര്‍ലി ചാപ്‌ളിന്‍ സ്‌റ്റെയിലില്‍ കേവലമായ ഡയലോഗു കൊണ്ട്‌ ആക്ഷേപഹാസ്യത്തിലൂടെ അപമാനിക്കാനാണ്‌ സാബിറ ഇതു ചെയ്‌തതെന്നാണ്‌.
അവള്‍ അട്ടത്തു നിന്നും എന്തൊക്കെയോ ശേഖരിച്ചിട്ടുണ്ടെന്നു മുഖഭാവം കൊണ്ടു ഞാന്‍ അനുമാനിച്ചു. ഞാനൊന്നും അനേഷിക്കാന്‍ പോയില്ല. ഷാഹിറ എനിക്കയച്ച കത്തുകള്‍ ഞാനൊരു പെട്ടിയിലിട്ടു അട്ടത്തിട്ടിരുന്നു..
കല്യാണം കഴിഞ്ഞു ഭാര്യാവീട്ടില്‍ രാപ്പാര്‍ക്കണം എന്ന ഒരു ചടങ്ങുണ്ട്‌. കഴിഞ്ഞ ഒരുമാസമായി ഞാനതില്‍ നിന്നു ഒഴിഞ്ഞു മാറുകയായിരുന്നു.
പക്ഷെ ഉപ്പാന്റെ സുഗ്രീവാജ്‌ഞ്ഞ വന്നപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.
ഒരു രാവും പകലും അവിടെ താമസിക്കണം. അലോചിച്ചു ഞാന്‍ ഉരുകുകയായിരുന്നു.
തികച്ചും ഒരന്യനായി ഞാന്‍ സാബിയുടെ വീട്ടില്‍ എരിപിരികൊണ്ടു.
എന്നാല്‍ സാബിറ സന്തോഷം നിറഞ്ഞ മുഖത്തു നവവധുവിന്റെ നാണത്തോടെ സ്വന്തം വീട്ടില്‍ ഓടി നടന്നു.
എനിക്കു മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പ്രഹേളികയായി അവള്‍ മാറുകയായിരുന്നു.

ബന്ധുക്കള്‍ക്കിടയില്‍ പെട്ടു അസ്വസ്‌ഥനാവുന്ന എന്റെ അവസ്‌ഥ മനസ്സിലാക്കി അവള്‍ എന്നെ വിളിച്ചു. മുകളില്‍ അവളുടെ മുറിയുടെ സ്വകാര്യത തുറന്നു തന്നു.
ഇവിടെ ഇരുന്നോളൂ, ആരും ശല്യപ്പെടുത്താന്‍ വരാതെ ഞാന്‍ നോക്കാം. ആവശ്യത്തിനു പുസ്‌തകങ്ങളുണ്ട്‌ ഷെല്‍ഫില്‍. ഇഷ്‌ടമുള്ളതു തെരഞ്ഞെടുത്തു വായിച്ചോളൂ.
അവള്‍ താക്കോല്‍ മേശപ്പുറത്തു വെച്ചു. വാതിലടച്ചു ഗോവണിയിറങ്ങിപ്പോയി.
ഞാന്‍ ആശ്വാസത്തോടെ നിശ്വാസമുതിര്‍ത്തു. ആദ്യമായി അവളോട്‌ ഇഷ്‌ടം തോന്നി.
ഞാന്‍ ഷെല്‍ഫില്‍ നോക്കി. സി.രാധാകൃഷന്‍, സക്കരിയ, മലയാറ്റൂര്‍, മാധവിക്കുട്ടി, എം.ടി, ടി.പത്‌മനാഭന്‍, ഒ.വി.വിജയന്‍,ഹരികുമാര്‍,സി.വി ശ്രീരാമന്‍, റോസ്‌മേരി, മാനസി, അഷിത, ഗ്രേസി, സാറാജോസഫ്‌ തുടങ്ങി എല്ലാം ഞാന്‍ ഏറ്റം ഇഷ്‌ടപ്പെടുന്ന എഴുത്തുകാര്‍ തന്നെ.
എന്റെ പകയുടെ ഭിത്തി ദുര്‍ബലമാകുന്നുവോ?
ഷെല്‍ഫിന്റെ താഴെ തട്ടില്‍ ഒരു പഴയ ആല്‍ബം. വെറുതെ മറിച്ചു. നല്ല രീതിയില്‍ സെറ്റ്‌ ചെയ്‌തിരിക്കുന്നു. കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കല്യാണം വരേയുള്ള അവളുടെ ഫോട്ടോകള്‍ അതേക്രമത്തില്‍ വെച്ചതു വല്ലാത്തൊരു കൗതുകമായി.
ഭിത്തിക്കു വീണ്ടും,വീണ്ടും ബലക്ഷയം സംഭവിക്കുന്നുവോ?.
ആല്‍ബം മറിക്കുമ്പോള്‍ പ്രീഡിഗ്രി പഠനകാലത്തെ ഏറെ ചിത്രങ്ങള്‍. എല്ലാം കളര്‍ഫുള്‍ കാമ്പസ്‌ ചിത്രങ്ങള്‍, അതു വെറുതെ മറിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ചിത്രം ഒറ്റ നോട്ടത്തില്‍ തന്നെ കണ്ണില്‍ കുത്തി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഹൃദയം പടപടാന്നടിച്ചു.
മൂന്നു പെണ്‍കുട്ടികള്‍ ഒന്നിച്ചെടുത്ത സ്‌റ്റുഡിയോ ഫോട്ടോവില്‍ ഒന്നെന്റെ 'പ്രണയം' ഷാഹിറ (കവയത്രി), മറ്റൊന്ന്‌ എന്റെ 'പരിണയം' സാബിറ (ക്ഷമയുള്ളവള്‍) .

ജ്യൂസും കൊണ്ട്‌ സാബിറ മുറിയില്‍ വന്നു കയറുന്നതുവരെ ഞാന്‍ ആ ഫോട്ടോവില്‍ നോക്കിയിരിപ്പായിരുന്നു. അവരു രണ്ടു പേരും ചേര്‍ന്ന അനേകം ഫോട്ടോകളുണ്ട്‌.
അവര്‍ തമ്മില്‍ വളരെ അടുപ്പമുണ്ടെന്നു ഞാന്‍ ഊഹിച്ചു.
ഞാന്‍ ഷാഹിറയുടെ ഫോട്ടോവില്‍ തെട്ടു ചോദിച്ചു.
" ഇവള്‍ ?"
സാബിറ തിരിച്ചു ചോദിച്ചു.
"Are you comfort enough for a nice open-up?"

ഇടക്കുള്ള ഭിത്തി ഇടിഞ്ഞു വീഴാന്‍ തക്കവിധം കിടുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

ഞാന്‍ ഇംഗ്ലീഷില്‍ തന്നെ ചോദിച്ചു
"What is your education?"
By academic I have PG in English Literature, But by Heart and its Art I can't reach to you

"how you know about my Heart?"
ഉത്തരമായി അവള്‍ ഷെല്‍ഫു തുറന്നൊരു ഫയലെടുത്തു തന്നു.
ഞാന്‍ ഫയല്‍ തുറന്നു. എനിക്കു വിശ്വസിക്കാനായില്ല. ഞാന്‍ പലപ്പോഴായി ഷാഹിറക്കെഴുതിയ പ്രേമലേഖനങ്ങള്‍. ഡേറ്റു ക്രമത്തിനു ഫയലു ചെയ്‌തിരിക്കുന്നു.

ഞാന്‍ അന്നേരം സാനിറ്റിക്കും ഇന്‍സാനിറ്റിക്കും ഇടയിലെ നൂല്‍പ്പാലത്തിലൂടെ നടക്കുകയായിരുന്നു. ദുരൂഹതകള്‍ എന്നെ ഭ്രാന്തനാക്കാന്‍ അധികസമയമെടുക്കില്ലന്നു എനിക്കു തോന്നി.
എന്റെ ആകാംക്ഷക്കറുതി വരുത്തികൊണ്ടവള്‍ തുടര്‍ന്നു.

ഇവള്‍ എന്റെയും പ്രിയ കൂട്ടുകാരി "ഷാഹിറ"
നിങ്ങളെന്നെ പെണ്ണുകാണാന്‍ വന്നതിന്റെ തലേന്ന്‌ ഞങ്ങള്‍ കണ്ടിരുന്നു. ദീര്‍ഘമായി സംസാരിച്ചിരുന്നു.

ഇരുമ്പുഴിയില്‍ നിന്നു നിങ്ങളുടെ കല്ല്യാണാലോചന വന്നപ്പോള്‍ അന്വേഷിക്കാന്‍ ആദ്യം ഓര്‍മ്മ വന്നതു ഇരുമ്പുഴിയിലെ എന്റെ ഈ പ്രിയപ്പെട്ട പ്രീഡിഗ്രി കൂട്ടുകാരിയെയാണ്‌.
നമ്പരു കണ്ടു പിടിച്ച്‌ വീട്ടില്‍ വിളിച്ചപ്പോള്‍ അവളെ കിട്ടി. വരന്റെ പേരും ഉപ്പാന്റെ പേരും വീട്ടുപേരും പറഞ്ഞപ്പോള്‍ ഫോണിനപ്പുറത്തു നിന്നും ഒരു തേങ്ങലു മാത്രം കേട്ടു. കുറെ നേരം അക്ഷമയോടെ ഫോണ്‍ പിടിച്ചു നിന്നപ്പോള്‍ ഷാഹിറ പറഞ്ഞു.

"നാളെ ഒന്നു കോളേജില്‍ വരുമോ? എനിക്കൊന്നു കാണണം. ഞാന്‍ കാത്തു നില്‍ക്കും".
സര്‍ട്ടിഫിക്കറ്റ്‌ കോപ്പി അറ്റസ്‌റ്റ്‌ ചെയ്യാനെന്നു പറഞ്ഞു കോളേജിലെത്തിയപ്പോള്‍ പടിക്കല്‍ തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു ഷാഹിറ. നിങ്ങളു പണ്ട്‌ ഇരുന്നിരുന്ന അതെ ഗുല്‍മോഹറിന്റെ തണലിലിലേക്കവള്‍ എന്നെ കൂട്ടി കൊണ്ടു പോയി. അവിടെയിരുന്ന്‌ അവളെല്ലാം എന്നോടു തുറന്നു പറഞ്ഞു. പൂക്കളെല്ലാം കൊഴിഞ്ഞ ആ ഗുല്‍മോഹറപ്പോള്‍ കാണാന്‍ ഒരു ഉഷാറുമില്ലായിരുന്നു.

എന്റെ ഫോണ്‍ കിട്ടിയതിനു ശേഷം അവള്‍ നിങ്ങളുടെ പെങ്ങളുമായി ഫോണിലൂടെ സംസാരിച്ചു നിങ്ങളുടെ ദയനീയാവസ്‌ഥ മനസ്സിലാക്കിയിരുന്നെത്രേ. അന്നു രാത്രി അവള്‍ ഏറെ ആലോചിച്ചതിന്നു ശേഷം അവസാനം അമ്മാവന്റെ മകനുമായുള്ള കല്യാ ണത്തിനു തീരുമാനമെടുത്തിട്ടാണെന്നെ കാണാന്‍ വന്നത്‌.

ഈ കത്തുകളും പിന്നെ നിങ്ങളെന്ന ഈ മുത്തിനെയും എന്നെ ഏല്‍പ്പിച്ചിട്ടാണ്‌ അവള്‍ ബാംഗ്ലൂരിലേക്കു പോയത്‌.

ഇഹലോകത്തില്‍ നിങ്ങളെ പൊന്നു പോലെ കാത്തോളാന്‍ അവള്‍ എന്നെ ഏല്‍പ്പിച്ചു. എന്നിട്ടു ആരും വിലങ്ങു തടിയാവാത്ത സ്വര്‍ഗത്തില്‍ വെച്ചു ഈ മുത്തു അവള്‍ക്കു മടക്കി കൊടുക്കാന്‍ അവളെന്റെ കയ്യീന്നു സത്യവും ചെയ്യിച്ചു വാങ്ങി.

അവള്‍ ആത്‌മഹത്യ ചെയ്യാനൊന്നും പോകില്ല. അങ്ങനെ ചെയ്താന്‍ നരകത്തില്‍ പോകേണ്ടിവരുന്ന അവള്‍ക്കു  നിങ്ങളെ കിട്ടില്ലത്രെ!..
കല്യാണം മുടങ്ങിയാലും ഷാഹിറയുടെ ജീവനു ഭീഷണി തന്നെയെന്നു നിങ്ങളുടെ പെങ്ങളു പറഞ്ഞതായി ഷാഹിറയില്‍ നിന്നറിഞ്ഞു.
എനിക്കെന്റെ കൂട്ടുകാരിയുടെ പ്രാണനും വിലപ്പെട്ടതായിരുന്നു.

മാത്രമല്ല, നിങ്ങളെഴുതിയ കത്തുകള്‍ വായിച്ചിട്ടു ഈ മുത്തിനെ ഇഹലോകത്തെക്കു മാത്രമായിട്ടാണെങ്കില്‍ പോലും വേറെ ആര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ എനിക്കും തോന്നീലാ. ആ മനസ്സിന്നുടമയെ ഈ ദുനിയാവിലെങ്കിലും സ്വന്തമാക്കണമെന്നും ആ സ്‌നേഹം അനുഭവിക്കണമെന്നും ഞാനാഗ്രഹിച്ചു.

ഇത്ര മധുരമായ പ്രണയപത്രങ്ങള്‍ എഴുതുവാന്‍ മാത്രം എന്തു സ്‌നേഹമാണു ഷാഹിറ നിങ്ങള്‍ക്കു തന്നിരുന്നതെന്നു കാണാനാണ്‌ ഞാന്‍ തട്ടിന്‍പുറത്തേക്കു കയറിയത്‌.
വിവാഹ പൂര്‍വ്വ പ്രേമലേഖനങ്ങള്‍ തട്ടിന്‍പുറത്തുണ്ടാവുമെന്നും, സൂചി മാതൃഭൂമി കലണ്ടറില്‍ കുത്തിയിട്ടുണ്ടാവുമെന്നും വാതില്‍ പൂട്ടി പുറത്തു പോകുമ്പോള്‍ താക്കോല്‍ കൊണ്ടു പോകുന്നില്ലങ്കില്‍ അതു കട്ടിളക്കു മുകളിലോ ചെടിച്ചട്ടിക്കു താഴെയോ കാണുമെന്നാണ്‌ ഏതു ശരാശരി പെണ്ണും ആദ്യം ചിന്തിക്കുന്നത്‌.
ഊഹം ശരിയായി. അവള്‍ എഴുതിയ എല്ലാ കത്തും എനിക്കു കിട്ടി. എല്ലാം ഞാന്‍ വായിച്ചു. എനിക്കാത്മ വിശ്വാസമുണ്ട്‌. അവള്‍ തന്നിരുന്നതിനെക്കാള്‍ ഒരിഞ്ചു കൂടുതല്‍ സ്‌നേഹം തരാനെനിക്കാവും. എന്റെ നല്ലപാതിയോടു നീതി പുലര്‍ത്താന്‍ എനിക്കാവും. ഈ ലോകത്തിലെങ്കിലും എന്നെ സ്വീകരിക്കണം. സ്വര്‍ഗ്ഗത്തില്‍ വെച്ചു അവള്‍ ചോദിക്കുമ്പോള്‍ തിരിച്ചു കൊടുക്കാതിരിക്കാനെനിക്കാവില്ലല്ലോ!.. ഞാന്‍ അവള്‍ക്കു വാക്കു കൊടുത്തു പോയില്ലെ.!

ഞാന്‍ കെട്ടിയിരുന്ന കൊടിയ വെറുപ്പിന്റെ ഭിത്തി മണല്‍ക്കൂന പോലെ ഇടിഞ്ഞു വീണു. ഞങ്ങള്‍ക്കിടയിലെ അകലമലിഞ്ഞില്ലാതെയായി.
ഞാനവളെ ഭ്രാന്തമായി പുണര്‍ന്നു. അവള്‍ എന്നില്‍ ലയിച്ചു ചേര്‍ന്നു.

ഒരുമാസമായി നിഷേധിക്കപ്പെട്ട എന്റെ സ്‌നേഹം ഒരൊറ്റ രാത്രി കൊണ്ടവള്‍ അനുഭവിച്ചറിഞ്ഞു.

അന്നു സുബ്ബ്‌ഹിക്കു മുന്‍പ്‌ അവളു ഓര്‍മ്മപ്പെടുത്താതെ തന്നെ വാസനസോപ്പു തേച്ചു കുളിച്ചു ഞാന്‍ പൂമുഖത്തെക്കു നടന്നു.

സന്തോഷത്തോടെ!
എന്നെ കാത്തിരിക്കുന്ന ബന്ധുജനങ്ങള്‍ക്കു മുന്‍പില്‍ ഒരു മണവാളന്റെ നാണത്തോടെ!..