വെള്ളിയാഴ്‌ച, മേയ് 11, 2018

ഹ്യൂമാനിറ്റീസ്

ഫുൾ എ പ്ലസ്സുകാരെ അനുമോദിക്കാൻ വിളിച്ച യോഗമാണ്. ഇത്തവണ ഫുൾ എ പ്ലസുകാർ മൊത്തം ഇരുപത്തിനാലു പേരുണ്ട്. പത്ത് സയൻസിൽ നിന്നും, പത്ത്  കൊമേഴ്സിൽ നിന്നും, ബാക്കി നാലണ്ണമേ ഹുമാനിറ്റീസിൽ നിന്നുമുള്ളൂ..
അത് അഞ്ചണ്ണമുറപ്പിച്ചതായിരുന്നു.
ഷഹാനിയാണ് പണി പറ്റിച്ചത്.! അവളുടെ  ഫുൾ എ പ്ലസ് ഷുവർ പ്രതീക്ഷയായിരുന്നു. ആ കുട്ടിക്കെന്തു പറ്റിയാവോ?
അതും എൻെറ സബ്ജക്ടിലാണ് മാർക്ക് 79%ൽ നിന്നത്.
ഫിനിഷിംഗ് പോയൻറിനടുത്ത് മരവിച്ചു നിന്ന അറ്റ്ലറ്റിനെ പോലെ, പക്ഷെ കാലിടറി വീണത് ഞാനെന്ന കോച്ചാണ്.
ഹുമാനിറ്റീസിനെ എല്ലാരും അവഗണിക്കുകയാണ് എന്നാണ്  സ്കൂളിൽ കുട്ടികളുടെ എപ്പോഴുമുള്ള പരാതി. ഇനി അതു കൂടുതൽ പ്രകടമാവും.
ഫംഗ്ഷൻ നടക്കുന്ന ഹാളിലേക്ക് കയറാൻ ഹൂമാനിറ്റീസിലെ സാറന്മാർക്കൊക്കെ മടിയുണ്ട്.
ഓരോ ആശംസാ പ്രസംഗത്തിലും  സ്വയം പൊക്കലും അപരനുള്ള കുത്തു വാക്കും നിറച്ചാണു സയൻസുകാരും കൊമേഴ്സുകാരും സ്റ്റേജ് കയറുകയെന്നുറപ്പാണ്.
എനിക്കായിരിക്കും കുത്ത് കൂടുതൽ ഒരുക്കി വെച്ചിരിക്കുക.!
വരേണ്ടിയിരുന്നില്ല.. !
ഫുൾ എ പ്ലസുകാരുടെ കിലുകിലാരവങ്ങൾക്കിടയിൽ അഞ്ചും നാലും എ പ്ലസു കിട്ടിയവർ തിളക്കമറ്റു നടന്നു. ആരും ശ്രദ്ധിക്കാനില്ലാതെ...!
ഹാളിൽ പ‌്രിൻസിയുടെ പ്രസംഗം തകർക്കുകയാണ്.
മുൻനിരയിൽ തന്നെ ചെന്നിരുന്നു. ഇല്ലേൽ അതു വേറെ ചൊറിച്ചിലിനു കാരണമാകും.
മേശപ്പുറത്ത് നിര നിരാ നിരത്തി വെച്ച ഫോട്ടോ പതിച്ച കളർഫുൾ ട്രോഫികൾ..!
ഏറ്റവും മുന്നിൽ ഷഹാനിയുടെ ഫോട്ടോയുള്ള ട്രോഫി ഉണ്ടാകേണ്ടതായിരുന്നു.
അവൾ എത്രമാത്രം തകരും....! എനിക്കറിയാമവളെ...!
ചങ്കിലോരു ഇടർച്ച....!
സൗണ്ട് ബോക്സിൻെറ തൊട്ടടുത്തായിരുന്നിട്ടും ആരേയും കേട്ടില്ല.  !
കണ്ണിലൊന്നും തങ്ങി നിന്നില്ല.
പ്രിൻസിയുടെ പ്രസംഗത്തിൽ എന്നെ പരാമർശിക്കുന്ന എന്തോ കുത്ത് ഉണ്ടായിരുന്നിരിക്കണം. ഓഡിയൻസിൻെറ മുഴുവൻ ശ്രദ്ധ ആ നിമിഷം  എന്നിലേക്കായി.
നല്ലതൊന്നും പ്രതീക്ഷിക്കാനില്ല....!! ഷഹാനിയുടെ എ പ്ലസ് പ്രതീക്ഷ കളഞ്ഞത് ഞാനെടുത്ത സബ്ജക്ട് ആണ്. നല്ല കുറ്റബോധമുണ്ട്, തല താഴ്ത്തിയിരുന്നു.
ഫംഗ്ഷൻ തീരുന്നതു വരെ..!
ഒന്നും പറയാനുണ്ടായിരുന്നില്ല. ഷഹാനിയുടെ സങ്കടമാലോചിച്ചപ്പോൾ എൻെറ സങ്കടത്തിൻെറ തട്ടു കനം കുറഞ്ഞു.
യോഗം തീർന്നതും പെട്ടെന്നു പുറത്തിറങ്ങി മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ വീടു പറ്റാനുള്ള ധൃതിയിൽ ദൂരെ പാർക്ക് ചെയ്ത കാറിനടുത്തേക്ക് വലിഞ്ഞു നടന്നപ്പോഴാണ് കണ്ടത്.
എൻെറ കാറിനോട് ചാരി, ഷഹാനി..!
"മാഷേ...ഞാൻ കാത്തു നിൽക്കയായിരുന്നു.  "
ഞാൻ അവളെ ആശ്വസിപ്പിക്കാനാവശ്യമായ വാക്കുകൾ തേടുകയായിരുന്നു.
അതിനും മുമ്പെ അവൾ കണ്ണു നിറച്ച് എൻെറ കണ്ണിലേക്കു നോക്കി പറഞ്ഞു.
"മാഷേ....ക്ഷമിക്കണം. എനിക്കു ഫുൾ എ.പ്ലസ് നഷ്ടപ്പെട്ടതല്ല. ഞാൻ മനപ്പൂർവ്വം നഷ്ടപ്പെടുത്തിയതാ...!
നൂറു ശതമാനം മാർക്കിനും പൂർണ്ണമായ ശരിയുത്തരമെഴുതിയ സാറിൻെറ സബ്ജക്ടിൽ നിന്നു ഉത്തരപ്പേപ്പറിലെ കൃത്യമായ മാർക്കിനുള്ള ഉത്തരങ്ങൾ വെട്ടിക്കളഞ്ഞത് ഞാൻ കണക്കു കൂട്ടിയിട്ടു തന്നെയാണ്. 79% ആക്കിയത്.
പക്ഷെ ഇപ്പോൾ എൻെറ ഫുൾ എ പ്ലസ് നഷ്ടപ്പെട്ടതിൻെറ പേരിൽ സാറിൻെറ മനസ്സിനെ എല്ലാരും  മുറിവേൽപ്പിക്കുന്നത് കണ്ടിട്ട് എനിക്കു സഹിക്കുന്നില്ല സാർ."

എനിക്കു വിശ്വസിക്കാനായില്ല..

"മോളേ...നീ എന്തിനാണ് മനപ്പൂർവ്വം ഫുൾ എ പ്ലസ് നഷ്ടപ്പെടുത്തിയത്?"

"സാർ...SSLC ക്കും എനിക്കു ഫുൾ എ പ്ലസ് ആയിരുന്നു. അന്ന് ഏറ്റവും സന്തോഷിച്ചിരുന്നത് എൻെറ മമ്മിയായിരുന്നു. ആ മമ്മി ഇന്നു ഞങ്ങളുടെ കൂടെയില്ലന്നു സാറിനറിയാലോ.? പിന്നെ മമ്മിയടുത്തില്ലാത്ത  സന്തോഷവും അംഗീകാരവും കൊണ്ടു ഞാൻ എന്തു ചെയ്യാനാണ്?.
ഇനി ഇതിനായുള്ള ഓരോ ചടങ്ങിലും  ആഘോഷത്തിലും ഞാൻ മമ്മിയെ ഓർത്ത് വിഷമിക്കണം. അതിലും നല്ലത് ആഘോഷിക്കാനുള്ള അവസരം മുമ്പെ  ഇല്ലാതാക്കുകയല്ലേ...!".

എനിക്ക് അവളെ മനസ്സിലാക്കാൻ പറ്റി..
പക്ഷെ.... ആശ്വസിപ്പിക്കാൻ പറ്റിയില്ല.
അതിനു മുമ്പെ അവൾ എന്നെ ആശ്വസിപ്പിച്ചു.
"സാർ ക്ഷമിക്കണം.  ഡിഗ്രിക്ക് സാർ പഠിപ്പിച്ച സബ്ജക്ട് തന്നെയാണെടുക്കുന്നത്. എന്നിൽ ആ സബ്ജക്ടിൽ അത്രമാത്രം കോൺഫിഡൻസ് സൃഷ്ടിച്ച സാറിനോട് അങ്ങനെയെങ്കിലും ഞാൻ പ്രായശ്ചിത്തവും നന്ദിയും  കാണിക്കണ്ടേ...!"
അവൾ നടന്നു പോകുമ്പോൾ ഞാൻ ആരും കാണാതെ ഇരു കണ്ണും തുടച്ചു മനസ്സിൽ പറഞ്ഞു...

നോക്ക് ഇതാണ്.. ഹ്യൂമാനിറ്റീസ്.. !