ഞായറാഴ്‌ച, ഡിസംബർ 24, 2017

പറയാതെ....

ഗൾഫിലെ വെള്ളിയാഴ്ചകൾ എൻെറ അവധി ദിനങ്ങളും യാത്രാദിനങ്ങളും ആയിരുന്നു.
വീടു പണിതു ഫാമിലിയെ നാട്ടിലേക്കു പറിച്ചു നട്ടതിന്നു ശേഷമുള്ള, എൻെറ ഗൾഫിലെ "ബാച്ചിലർ" അവധിദിനങ്ങളിൽ എനിക്കു പരമ ബോറടിയായിരുന്നു. 
ബാച്ചിലർ ലൈഫിലെ കഠിനജോലി,
ക്ഷീണം കൊണ്ടുള്ള ഉറക്കം,
പിന്നെ ഉറക്കത്തിൻെറ ക്ഷീണം, അവധിദിനം അങ്ങെനെ ശൂന്യമായി തീർന്നു കിട്ടും.

പിന്നെയാണ് "യാത്രകൾ" ജീവിതത്തിൽ  ഒരു ശീലമായത്. അവധിദിന പുലരിയിൽ രാവിലെ തന്നെ പണിയെല്ലാം തീർത്ത്  കുളിച്ചൊരുങ്ങി ഒരു ബാക്ക് ബാഗിൽ അത്യാവശ്യ സാധനങ്ങളുമായി യാത്ര തുടരും.
എങ്ങോട്ടാണെന്നൊന്നുമുണ്ടാവില്ല....!
അപ്പപ്പോൾ മനസ്സു ചൂണ്ടിക്കാട്ടുന്നിടത്തേക്കായിരിക്കും  യാത്ര.
ബസ്സായിരുന്നു ശകടം.
മനസ്സായിരുന്നു മിക്കപ്പോഴും മാർഗ്ഗദർശി.
അങ്ങനെയുള്ള യാത്രകളാണ് ചിന്തിക്കാനുള്ള ഇന്ധനം തന്നത്, എഴുതാനുള്ള അനുഭവങ്ങളേകിയത്.
മിഡിൽ ഈസ്റ്റിൽ ലോഫ്ലോർ എ. സി. ബസ്സുകൾ ധാരാളമുണ്ട്. ടിക്കറ്റ് നിരക്ക് തുലോം തുച്ഛവും. റോഡിലെ തെരക്കും വർദ്ധിച്ച കാർബൺ എമിഷനും കുറക്കാൻ പബ്ലിക് ട്രാൻസ്പോർട്ടുകൾക്കു സർക്കാർ കഴിയുന്നത്ര പ്രോത്സാഹനം നൽകുന്നുണ്ട്.
നല്ല മുന്തിയ തരം ബസ്സുകളാണ്. ഫോൺ ചാർജിംഗ്, വൈഫൈ സംവിധാനവും ഫ്രീയാണ്. സൈഡ് സീറ്റ് കിട്ടിയാൽ സൈറ്റ് സീയിംഗുമായി സുഖമായി യാത്ര ചെയ്യാം. ദുബൈ,അബൂദാബി, അൽഐൻ, ഷാർജ, റാസൽ ഖൈമ എന്നിവിടങ്ങളിലൊക്കെ പ്രത്യേകം ഫെഡറൽ അതോറിട്ടികളുടെ ട്രാൻസ്പോർട് സൗകര്യങ്ങൾ ലഭ്യമാണ്.
ഞാൻ ദുബൈ ട്രാൻസ്പോർട്ടാണ് ഏറ്റവും ഇഷ്ടപെട്ടിരുന്നത്. ക്ലീൻ നഗരത്തിലൂടെ ശീതികരിച്ച വാഹനത്തിൽ സ്മൂത്തായ യാത്ര. കണ്ണിനു ആയാസമില്ലാതെ പുസ്തകവും സ്മാർട്ട് ഫോണും വായിക്കാം. കണ്ണെത്താ ദൂരം കുലച്ചു പഴുത്ത്, പരന്നു കിടക്കുന്ന ഈത്തപ്പനക്കാടുകളുടെ നേരെ ദൂരേക്കു മിഴികൾ പായിച്ചു കണ്ണിനു വ്യായാമം നൽകാം. ഗോൾഫ് കോഴ്സിനായി കൃത്രിമമായി നിർമ്മിച്ച പച്ചക്കുന്നും മലയും നീലത്തടാകവും ചേർന്ന സീനറി നോക്കിയിരിക്കാം.  അതിരാവിലെ കോർണീഷിൽ ചൂണ്ടലുമായെത്തുന്ന ബലൂചികളുടെ നിരനിരയായ ഇരുത്തം കാണാം, കര കാണാം, കരകാണാ കടലു കാണാം.
ഒരു മൂവിയിലെന്ന പോലെ....  തല മാർദ്ദവമുള്ള സീറ്റ് ടോപ്പിൽ വെച്ച്, സ്വസ്ഥമായി ചാരിയിരുന്ന്.....!
ആ യാത്രകളാണ് ധാരാളം നല്ലതും ഇത്തിരി ചീത്തയുമായ കുറെ അനുഭവങ്ങൾ സമ്മാനിച്ചത്.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരുമായി ഇടപഴകാനും സംവേദിക്കുവാനുമുള്ള ഭാഗ്യം പ്രദാനം ചെയ്തത്.
സ്നേഹത്തിൻെറ ഭാഷക്ക് ലിപിയോ വ്യാകരണമോ ഇല്ലെന്നു തൊട്ടറിഞ്ഞ മുഹൂർത്തങ്ങളെ തന്നത്.
അങ്ങനെയുള്ളൊരു യാത്രയിലാണ് ഞാൻ യാദൃശ്ചികമായി 'സുമി'യെ കണ്ടത്.
എൻെറ പ്രീഡിഗ്രി ക്ലാസ്സ്മേറ്റ്.
ബസ് സിഗ്നലിൽ പച്ച കത്താൻ കാത്തു നിൽക്കുന്ന നേരം, സബ്ജി മാർക്കറ്റിൽ നിന്നു വരുന്ന റോഡിൽ "സീദാർ" എന്നു സ്റ്റിക്കറൊട്ടിച്ച കൊറോള കാറിൻെറ ഡ്രൈവിംഗ് സീറ്റിൽ അവൾ ഇരിക്കുന്നു.
മുപ്പതു വർഷത്തെ പഴക്കമുണ്ട്, മസ്തിഷ്കം പരതി ക്ഷണം കൊണ്ടു തളികയിൽ വെച്ചു തന്ന ആ ഓർമ്മക്ക്.....!
എന്നാലും ഏതു മങ്ങിയ വെട്ടത്തിൽ കണ്ടാലും ഞാനവളെ തിരിച്ചറിയും, അത്രമാത്രം ഹൃദയബന്ധത്തിനു വേണ്ട മുറിവുണങ്ങാതെ നീറുന്നുണ്ടുള്ളിൽ.
പ്രീഡിഗ്രിയോടെ നഷ്ടപ്പെട്ട കൂട്ടാണ്.. നന്നായി പഠിക്കുന്ന കുട്ടി. സുന്ദരമായ കയ്യക്ഷരം. വൃത്തിയായ നോട്സുകൾ..!
ആ നോട്സുകൾ അതു മാത്രം മതിയായിരുന്നു സുമിയെ ആജീവനാന്തം ഓർക്കുവാൻ....!
അവയാണല്ലോ ഒരു അർദ്ധായുസ്സ് വരെ എന്നെ കുറ്റബോധം പേറുന്നവനാക്കിയതും.!
സെൻറ് ഓഫ് കഴിഞ്ഞ് കോൺഫറൻസ് ഹാളിൽ നിന്നു ക്ലാസ് റൂമിലേക്കുള്ള ഓട്ടം മുതൽ അവളുടെ നോട്സുകൾ കാണാനില്ലെന്നതറിയിച്ച നിലവിളി വരെയുള്ള രംഗങ്ങൾ എത്ര കാലം മറക്കാൻ ശ്രമിച്ചതാണ്.
എന്നാലും ആ നിലവിളിയും അലമുറയും ഒരു കാലവും മനസ്സിന്നു പോകില്ല.
"ഞാനിവിടെ വെച്ചതാണ്...എല്ലാരുടേതും ഇവിടെയുണ്ട് എൻറെതു മാത്രമാണ് പോയത്. ആരോ മന:പ്പൂർവ്വമെടുത്തതാണ്."
"ആരെടുത്താലും അവൻ ഒരു കാലവും ഗതി പിടിക്കില്ല..! എൻെറ ഒരു വർഷത്തെ അദ്ധ്വാനമാണത്, എൻെറ ജീവിതമാണത്...! ആർക്കെങ്കിലുമെന്തെങ്കിലുമറിയുമെങ്കിൽ പറയൂ...?"
അവൾ യാചിക്കുകയാണ്. ഫലമില്ലെന്നു മനസ്സിലാവുമ്പോൾ ശപിക്കുകയാണ്.
ഞാൻ മാത്രം സുനിൽദാസിനെ നോക്കി. സുനിൽദാസ് എന്നെയും. ആ ചോരക്കണ്ണുകൾ മിണ്ടാതെ, പറയാതെ എനിക്കൊരു വാണിംഗ് തന്നു. എൻെറ നാക്ക് വരണ്ടുണങ്ങി, നിശബ്ദമായി.
സുനിൽദാസ്  രാഷ്ട്രീയനേതാവാണ്. എൻെറ ക്ലാസ്സിലാണ്. പക്ഷെ ക്ലാസ്സിൽ കയറാറില്ല. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ്. ഞങ്ങളുടെ കോളേജ് മാത്രമല്ല ജില്ലയിലെ മറ്റു കോളേജുകളും അവൻെറ പ്രവർത്തന മേഖലയായതിനാൽ ഒരേ കോളേജിലെ ക്ലാസ്സിലിരുന്നു പഠിക്കാനൊന്നും അവനു സമയം കിട്ടാറില്ല.
പക്ഷെ പാർട്ടി അറേഞ്ച് ചെയ്യുന്ന വെക്കേഷൻ സ്റ്റഡിയിൽ നല്ല മാർക്കിൽ ജയം കിട്ടും. 
അവനാണ് സുമിയുടെ നോട്സ് കട്ടത്. കോൺഫറൻ്ഹാളിൽ നിന്നും  ഇടക്ക് സെക്കൻഡ് ഇയർ കൊമേഴ്സിലേക്ക് സെൻറ് ഓഫിനുള്ള മിസ്സിംഗ് ഐറ്റംസ് എടുക്കാനോടിയ ഞാനത്  കണ്ടു. ഞങ്ങളുടെ ക്ലാസ്സിനകത്തു നിന്നും  വാരിപ്പിടിച്ച പുസ്തകങ്ങൾ ടെക്സ്റ്റയിൽസിൻെറ കാരിബാഗിലിട്ട് രണ്ടാം നിലയുടെ മുകളിൽ നിന്നും താഴെ  ബൈക്കുമായി കാത്തു നിൽക്കുന്ന ഏതോ സിൽബന്ധിക്കിട്ടു കൊടുത്തത്.
സംശയത്തോടെ നിന്ന എൻെറ കണ്ണിലേക്കു തുറിച്ചു നോക്കി ചൂണ്ടു വിരൽ മൂന്നു വട്ടമിളക്കിയവൻ പറഞ്ഞു
"നാക്കു പുറത്തു ചാടിയാൽ കുത്തിക്കൊടലെടുക്കും".
നാക്ക് അകത്തു തന്നെ കിടന്നു മുപ്പത് കൊല്ലം..!
കുറ്റബോധവും പേറി....!
ആ അലമുറയിലും  ശാപവാക്യങ്ങളിലും  തനിക്കു കൂടി ഒരു പങ്കുണ്ട് എന്നറിഞ്ഞു ഉള്ളിൽ നീറിയ മുപ്പതു വർഷം.
തുറന്നു പറയാനാവാത്ത സത്യവുമായി ഭീരുവായ ഒരു ദൃക്സാക്ഷിയുടെ വീർപ്പുമുട്ടൽ.
ബസ്സ് ഉരുളാൻ തുടങ്ങിയപ്പോൾ വശത്തേക്കു നോക്കി ഒന്നു കൂടി ഉറപ്പു വരുത്തി.
വ്യക്തമായി കണ്ടു, സുമി തന്നെ.
കൈയും തലയുമെല്ലാമിളക്കിയിട്ടും വിളിച്ചിട്ടും കാര്യമില്ല. കാണില്ല. ബസ്സിനു കൂളിംഗ് പേപ്പറാണ്. പുറത്ത് നിന്നും അകത്തേക്കു കാണില്ല.
അവളുടെ കാർ എനിക്കു പോകേണ്ടതിൻെറ എതിർവശത്തേക്കാണ് പോകുന്നത്.
നിരാശയായി...
ഇനിയൊരിക്കലും കാണാനൊക്കില്ല. എൻെറ ഭാരമിറക്കാനും.
ആ യാത്ര സങ്കടമല്ലാതെ മറ്റൊന്നും തരില്ലന്നുറപ്പായതിനാൽ പകുതിക്കു വെച്ച് നിന്നു.
ബീച്ചിൽ പാർക്ക് ബെഞ്ചിൽ വ്യഥയോടെ ഇരുന്നപ്പോൾ അറിവിൻെറ മാലാഖ വന്നു പറഞ്ഞു "പൊട്ടാ...സീദാർ എന്ന കമ്പനിപ്പേര് അറിയാമെങ്കിൽ നെറ്റിലെ ഡയറക്ടറിയിൽ നിന്നു അവരുടെ ഫോൺ നമ്പർ കണ്ടെടുത്തൂടേ?"
കമ്പനി ഫോൺ നമ്പർ കിട്ടിയാൽ അവരുടെ ഒരു  എംപ്ലോയി സുമിയുടെ കോൺടാക്ട് നമ്പർ ചോദിച്ചൂടേ നിനക്ക് ?"
മാലാഖക്കു നന്ദി പറഞ്ഞു ഇൻറെർനെറ്റിൽ  കമ്പനി തെരഞ്ഞു ഫോൺ നമ്പർ എടുത്തപ്പോൾ സംശയത്തിൻെറ ഇബ്ലീസ് പിന്നിൽ നിന്നു ചോദിച്ചു. "സീദാറിനു ഏഴ് എമിറേറ്റ്സിലും ഓഫീസുണ്ട്. ആ ഏഴിൽ നിന്നു ശരിയായത് എങ്ങനെ കിട്ടാനാ പൊട്ടാ?"
അറിവിൻെറ മാലാഖ ഇബ്ലീസിനെ ചിറിയിൽ തോണ്ടി പറഞ്ഞു ആദ്യം ദുബൈ ബ്രാഞ്ചിൽ വിളിക്കട്ടെ..! പിന്നെ അടുത്തുള്ള ഷാർജയിൽ..."
ദുബൈ നമ്പറിൽ വിളിച്ചു.
അവധി ദിനമായതിനാൽ ആരുമുണ്ടാവില്ലെന്നു ഉള്ളിലെ ഇബ്ലീസു വീണ്ടും തോന്നിച്ചതാണ്. കർട്ടൺ ഫിക്സിംഗ് & മെയിൻറൈൻസ് ഗൾഫിൽ അവധി ദിനത്തിലാണധികവുമാവശ്യമെന്നത് മാലാഖയാണ് വീണ്ടുമോർമ്മിപ്പിച്ചത്.
ഭാഗ്യം,  ആരോ ഫോണെടുത്തു. മലയാളിയാണ്.
ഞാൻ സ്വയം പരിചയപ്പെടുത്തി കാര്യങ്ങൾ സൗമ്യമായി പറഞ്ഞു.
കൊറോള ഓടിക്കുന്ന സുമി മാഡത്തിനെ അവനു  അറിയാമെന്നു പറഞ്ഞു. പ്രൈവറ്റ് ഫോൺ നമ്പർ ചോദിക്കുന്നത് മാന്യതയല്ലെന്നു മനസ്സിലാക്കി, എൻെറ നമ്പർ കൊടുത്തു എന്നെ ഒന്ന് വിളിക്കാൻ അപേക്ഷിച്ചു.
ബീച്ചിൽ നിന്നു ഇറങ്ങുന്നതിന്നു മുമ്പ് സുമിയുടെ വിളി വന്നു. സീദാറിലെ ടെലഫോൺ ഓപ്പറേറ്ററെ മനസാൽ നന്ദി പറഞ്ഞു.
എന്നെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു. അവളെ കുറിച്ചു
കൂടുതൽ വിശദീകരിക്കാനവസരം കിട്ടിയില്ല.ചോദ്യങ്ങൾ മുഴുവൻ എന്നോടായിരുന്നു.  വിവാഹിതയാണ് രണ്ട് കുട്ടികൾ പഠിക്കുന്നു എന്നു മാത്രം അറിവായി.  കയ്യക്ഷരം പോലെ മനോഹരമാണ് ആ   ഓർമ്മ ശക്തിയും സ്നേഹം പങ്കു വെക്കാനുള്ള മനസ്ഥിതിയും എന്ന് വ്യക്തമായി.
നേരിൽ കാണണമെന്നു പറഞ്ഞു. എനിക്കും നേരിൽ കണ്ടിട്ടു വേണമായിരുന്നു മുപ്പതു കൊല്ലമായ് അലട്ടുന്ന കുറ്റ:ബോധം കഴുകിക്കളയാൻ.
അപ്പോൾ തന്നെ യാത്രയുടെ ദിശമാറി.
ഞാനറിയുന്ന സ്ഥലത്താണ് താമസം. മുപ്പത്തു മിനിറ്റിനകം ടാക്സിയിൽ  അവിടെയെത്തി.
ബിൽഡിംഗും ഫ്ലോറും ഫ്ലാറ്റ് നമ്പറും നോക്കി കാളിംഗ് ബെൽ അടിച്ചപ്പോൾ രണ്ടു കുട്ടികൾ വാതിലിനടുത്തേക്ക് ഓടി വരുന്ന കാലൊച്ച. പിറകെ
" Wait, let me open the door. Let Pappa make him a big surprise" എന്ന കുസൃതി കലർന്ന ഡയലോഗ് !.

വാതിൽ തുറന്നപ്പോൾ ആ മുഖം കണ്ട് ഞാൻ സ്തംഭിച്ചു പോയി.
എമ്പതുകളുടെ വിദ്യാർത്ഥിരാഷ്ട്രീയ വേദികളിൽ ഇടിമുഴക്കം സൃഷ്ടിച്ച അതേ ശബ്ദത്തിനുടമ.

"സുനിൽദാസ്".

ആലിലത്താലിയുള്ള ചെയിനും നെറ്റിയിൽ ചന്ദനക്കുറിയും സീമന്തരേഖയിൽ സിന്ദൂരവുമായി പിറകിൽ സുമിയും അവരുടെ രണ്ടു കുഞ്ഞുങ്ങളും.
എൻെറ മനസ്സിലപ്പോഴും അലയടിച്ചത്
"നാക്കു പുറത്തു ചാടിയാൽ കുത്തിക്കൊടലെടുക്കും".
എന്ന വാചകങ്ങൾ മാത്രവും.