ഞായറാഴ്‌ച, മേയ് 03, 2020

ഗുഡ്നൈറ്റ്

വിസ അടിക്കാൻ ഉള്ളവരുടെ അഡ്വാൻസ് ലിസ്റ്റ് എടുത്തു നോക്കുമ്പോൾ അതിൽ ഖാലിദ്ക്കയും ഉണ്ട്. ബറാക്ക് നേരത്തെ പറഞ്ഞതോർത്തു.  
"ഖാലിദിന്റെ  വിസ ഇനി അടിക്കാൻ പറ്റില്ല.  ഏജ് ഓവർ ആയിട്ടുണ്ട്."

ഖാലിദ്ക്കായുടെ പകുതി വയസ്സേയുള്ളൂ ബറാക്കിന്.  ഇറാക്കിയാണ് മൻദൂബിന്റെ പണിയാണ്. അതിൻറെ അഹങ്കാരവും ഉണ്ട്. വയസ്സന്മാരെ ബഹുമാനിക്കാൻ തീരെ അറിയില്ല. പ്രത്യേകിച്ച് ഏഷ്യൻസിനോട് ഒരു വക പുച്ഛമാണ്. 
എന്നാൽ അറബാബ് അങ്ങനെയല്ല. ഞങ്ങളൊക്കെ വിളിക്കുന്നത് കേട്ട് അയാളും  വിളിക്കും "ഖാലിദ്ഖാ" 
(മുന്നിലും പിന്നിലും ഖലീഫയുടെ  "ഖ").
 ഖാലിദ്ക്കായുടെ പിരിഞ്ഞു പോക്ക് 
വയസ്സൻ  അറബാബിനു സഹിക്കില്ല. കഴിഞ്ഞ 30 കൊല്ലമായി  ഗാവയും സുലൈമാനിയും ഉണ്ടാക്കി നൽകി ആ   മനസ്സിൽ കയറി കുടിയേറിയതാണ് ഖാലിദ്ക്ക.  
ഖാലിദ്കാക്കും കമ്പനിയെ പിരിയാൻ ഒട്ടും ഇഷ്ടമില്ല. പ്രത്യേകിച്ച്  അറബാബിനെ. 
ഭാര്യ മരിച്ചതിൽ പിന്നെ രണ്ട് പെൺകുട്ടികളെ  വളർത്തിയത് വേറൊരു  പെണ്ണു കെട്ടാതെയാണ്.
‌ഗൾഫിൽ നിന്ന് തന്നെയാണയാൾ അവർക്കുള്ള പുതിയാപ്ളമാരെ കണ്ടെത്തിയതും  കല്യാണം കഴിപ്പിച്ചതും. അതിനൊക്കെ അർബാബ് മനസ്സറിഞ്ഞ് സഹായിച്ചിട്ടുണ്ട്. 
വിസ ക്യാൻസൽ ചെയ്താൽ നാട്ടിൽ പോണം.  നാട്ടിൽ പോയിട്ട്  അയാൾ എന്ത് ചെയ്യാനാണ്? 
അനിയന്മാരും പെങ്ങമ്മാരും ഒക്കെ എന്നോ അന്യമായി തീർന്നിരിക്കുന്നു. നാട്ടിൽ
‌ഉണ്ടായിരുന്ന വീട് തുച്ഛമായ  വാടകയ്ക്ക് കൊടുത്തതാണ്. അവരെ ഒഴിപ്പിക്കേണ്ടി വരുമല്ലോ എന്ന സങ്കടം വേറെ. 
 കമ്പനി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് മുതലക്കൂപ്പ് നടത്തുകയാണ്. ഇല്ലെങ്കിൽ ഒരോരോ വർഷത്തേക്കുള്ള ഉള്ള വിസിറ്റ് വിസ എടുത്തെങ്കിലും അയാളെ അറബാബ് പിടിച്ചു നിർത്തുമായിരുന്നു. 
 വിസ തീർന്നാലും ഒരുമാസം കൂടി യു.എ.ഇ.യിൽ പിടിച്ചു നിൽക്കാം. അതിനുശേഷം സ്ഥലം വിട്ടേ മതിയാവൂ. ഖാലിദ്ക്കയും തിരിച്ചു പോക്കിനായി മനസ്സിനെ സജ്ജമാക്കി. ഫൈനൽ സെറ്റിൽമെൻറ് ഉണ്ടാക്കി അറബാബിനെ  കാണിച്ചപ്പോഴാണ് അദ്ദേഹം കൂടുതൽ സങ്കടപ്പെട്ടത്. മൊത്തം ഡ്യൂസ്  അറുപതിനായിരമേയുള്ളൂ എന്നിട്ടും  തികച്ചും കാശ് കൊടുക്കാൻ ബാങ്കിലില്ല. കഷ്ടിച്ച് 40,000 ഉണ്ടാവും. ഉള്ളതിന് ഒരു ക്യാഷ് ചെക്കും ബാക്കി മൂന്നു മാസത്തെ പിഡിസിയും എഴുതാൻ പറഞ്ഞു. മൂന്നുമാസം കഴിഞ്ഞാൽ ഒരു ഗവൺമെൻറ് വർക്കിന്റെ ചെക്ക് വരാനുണ്ട്. 
‌ക്യാൻസലേഷൻ പേപ്പറുകൾ ഒപ്പിടുമ്പോൾ  അറബാബ് ഖാലിദ്ക്കയെ ചേർത്തു നിർത്തി  സങ്കടപ്പെട്ടു. "കണക്കും കണക്കിന് മേലെയും തരണമെന്ന് കരുതിയിരുന്നു. ഖാലിദ്ഖാ  നമ്മൾ മുങ്ങുകയാണ്. ഈ മുങ്ങുന്ന കപ്പലിൽ നിന്ന് നിങ്ങൾ ആദ്യം രക്ഷപ്പെട്ടു പോകുന്നു എന്ന സന്തോഷം എനിക്കുണ്ട്. നിങ്ങൾ പോയി രക്ഷപ്പെട്ടൂ, എന്നിട്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ."
‌ അർബാബ് അവസാനമായി ഖാലിദ്ക്കയെ  കയ്യിലും കവിളിലും  ചുംബിച്ചു യാത്രയാക്കി. 
‌ചെക്കുകൾ കൊടുക്കുമ്പോൾ ഞാൻ ഖാലിദ്ക്കാനോടു  ഒരു സഹായം ചോദിച്ചു.
‌ ഖാലിദ്ക്ക  ഏതായാലും ചെക്ക് മാറാൻ ബാങ്കിൽ പോവുകയല്ലേ? 
‌ അതിനടുത്താണ് അൽ അൻസാരി എക്സ്ചേഞ്ച്.  അവിടെ കയറി  അറബാബിന്റെ രണ്ടാം ഭാര്യയുടെ മകളുടെ പഠിത്തത്തിനുള്ള ഇമ്മാസത്തെ  തുക വെസ്റ്റേൺ യൂനിയനിലൂടെ യൂറോ ആയി   അയച്ചുകൊടുക്കണം. അവളുടെ അഡ്രസ്സും പൈസീം ഇതാ...
‌ഖാലിദ്ക്ക സന്തോഷത്തോടെ കാര്യം ഏറ്റു. 
‌ഭംഗിയോടെ കൃത്യം നിർവഹിക്കുകയും ചെയ്തു. എന്നിട്ടാണ് സ്വന്തം ചെക്ക് മാറാൻ ബാങ്കിൽ പോയത് തന്നെ. 
‌നാൽപ്പതിനായിരം ദിർഹത്തിൽ നിന്ന് നാട്ടിലേക്കു പോകാനുള്ള ചെലവ് കഴിച്ച് ബാക്കി കൊണ്ടെടുത്ത ഇന്ത്യൻ രൂപയുടെ ഡ്രാഫ്റ്റും  ബാക്കി  20000 ദിർഹമിന്റെ പി.ഡി.സി ചെക്കും  കൊണ്ടാണ് ഖാലിദ്ക്ക നാട്ടിൽ പോയത്.  
വാടകക്കാർ അതിനുമുമ്പ് വീട് ഒഴിവാക്കി കൊടുത്തതിനാൽ  ക്ലീനിങ്ങും മെയിൻറനൻസും  തീർത്തു   നേരെ വന്നു കേറി താമസിക്കാനായി. 
ഒറ്റയാനായുള്ള താമസം. കാലം കുറേയായി അങ്ങനെ തന്നെയാണ്. ആദ്യം ബീവി ദുനിയാവ് വിട്ടു പോയി. പിന്നെ രണ്ടു പെൺകുട്ടികളും  കല്യാണം കഴിച്ചും  പോയി. നാട്ടിലെ കൃഷിയും പള്ളി മദ്രസ കാര്യങ്ങളുമായി ഖാലിദ്ക്ക ബിസിയായി. 
പി ഡി സി ചെക്ക് മെച്ച്വർ  ആവുന്ന അന്ന് ഖാലിദ്ക്ക എന്നെ വിളിച്ചിരുന്നു. 
അപ്പോഴേക്കും ഞാൻ കമ്പനി മാറിയിരുന്നു.  വേറെ ഒരു  കമ്പനിയിൽ താൽക്കാലികമായി പോവുകയായിരുന്നു.
 മൂന്നാലു മാസത്തെ ശമ്പളം പെന്റിങ്ങായി. രണ്ടുമൂന്ന് ചെക്ക് റിട്ടേൺ കേസിൽ അറബാബിനെ പോലീസ് പിടിച്ചുകൊണ്ടുപോയി. വണ്ടികൾ വിറ്റ കാശ് കൊണ്ടാണ് ഇറക്കിയത്. എല്ലാ പ്രതീക്ഷയും അറ്റപ്പോൾ  ആവശ്യമുള്ള തൊഴിലാളികൾക്ക് ഒക്കെ തനാസിൽ കൊടുത്തു. അങ്ങനെയാണ് ഞാനും പുറത്തു ചാടിയത്. 
ഖാലിദ്ക്കയോട്  ആ വിവരങ്ങളൊക്കെ പറഞ്ഞു.
മൂപ്പർക്ക് വലിയ സങ്കടമായി. മൂപ്പരുടെ ചെക്ക് മാറി കിട്ടാത്തതിലല്ലായിരുന്നു സങ്കടം. സ്ഥാപനം ചിഹ്നഭിന്നമായിപ്പോയതും  അറബാബിനു ഗതി ഇല്ലാതായി തീർന്നതും ആയിരുന്നു അയാൾക്കേറെ സങ്കടം. 
ഖാലിദ്ക്കായുടെ അന്വേഷണം കേട്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി.
അറബാബിനെ പറ്റി ഞങ്ങൾ ആർക്കും ഒരു പിടുത്തം ഉണ്ടായിരുന്നില്ല. അന്വേഷിക്കാൻ ശ്രമിച്ചില്ല എന്നതാണ് ശരി. ഞങ്ങളൊക്കെ അതിജീവനത്തിനായുള്ള ഓട്ടത്തിൽ ആയിരുന്നു. 
 വെറുമൊരു ഓഫീസ് ബോയി ആയിരുന്ന അയാൾക്കുള്ളത്ര സ്നേഹം പോലും ഫൈനാൻഷ്യൽ കൺട്രോളർ ആയിരുന്ന എനിക്കുണ്ടായില്ലല്ലോ എന്നോർത്തപ്പോൾ വലിയ കുറ്റബോധം തോന്നി. 
അങ്ങനെയാണ് ഞാൻ എൻറെ പുതിയ ഓഫീസിലിരുന്നു പഴയ അറബാബിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. 
ഞാൻ ഇറങ്ങിയതിനു ശേഷം 
അറബാബ് ഇടയ്ക്കിടയ്ക്ക് ജയിലിലായിരുന്നു. ഫണ്ട് ഇല്ലാതെ ഇഷ്യൂ ചെയ്ത പി ഡി സി ചെക്കുകൾ വരുത്തിയ വിന.
‌ രണ്ടു ഭാര്യമാരിലേയും  മക്കൾ ബാക്കി സ്വത്തിനായി പോരടിച്ചു കിട്ടിയതൊക്കെ സ്വന്തമാക്കി വിറ്റു കാശാക്കി കാനഡയിലേക്കും മറ്റുമായി സ്ഥലംവിട്ടു. . തുടർച്ചയായ ചെക്ക് റിട്ടേൺ കേസുകൾകൾക്കുള്ള തടവിന് ഒടുവിൽ, താമസിക്കാൻ ഒരാശ്രയം ഇല്ലാതായ വൃദ്ധനെ ആരൊക്കെയോ ചേർന്ന് ഷാർജ ഓൾഏജ്ഡ്സ് റിഹാബിലിറ്റേഷൻ സെൻററിൽ ആക്കിയെന്നൊരു വാർത്ത കേട്ടിട്ട് ഒരു നാൾ അന്വേഷിക്കാൻ ഞാൻ അവിടം വരെ പോയിരുന്നു. ഞാൻ കണ്ടപ്പോൾ അദ്ദേഹം തീരേ രോഗിയായി അവിടത്തെ ആശുപത്രിയിൽ പറ്റെ അവശനായി അഡ്മിറ്റായിരുന്നു. എന്നെ തിരിച്ചറിഞ്ഞില്ല.
‌ വിവരങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് ഖാലിദ്ക്കയെ ഫോണിലൂടെ അറിയിച്ചു.
‌ അയാൾക്ക് വലിയ സങ്കടമായി.
‌ ഒരു ദിവസം എൻറെ പോസ്റ്റൽ അഡ്രസ്സിൽ   ഖാലിദ്ക്കായുടെ ഒരു കത്ത് വന്നു. ഒരു സാദാ കവർ.  കവർ തുറന്നു നോക്കുമ്പോൾ അതിൽ ആ ചെക്കുണ്ട്.  ഇരുപതിനായിരം ദിർഹമിന്റെ  പി ഡി സി ചെക്ക്. ഒപ്പം ഉള്ള ഒരു കടലാസിൽ ഈ വരികളും.
‌ ചെക്ക് ഞാൻ പിറകിൽ ഒപ്പിട്ടിട്ടുണ്ട് പൈസ കിട്ടുമെങ്കിൽ മാറ്റി അറബാബിനു കൊടുക്കുക. അദ്ദേഹത്തിന് പൈസക്ക് ആവശ്യമുള്ള സമയമായിരിക്കും. എല്ലാരും കൈയൊഴിഞ്ഞു പോയതല്ലേ!"
‌കൂടെ എന്റെ ശമ്പളത്തിന്റെ ബാങ്ക് എ.ടി.എം കാർഡും ഉണ്ട്. ആ അക്കൗണ്ടിൽ ശമ്പളത്തിന് ബാക്കി ചില്ലറ പൈസ ഉണ്ടാവും. അത് എടുത്ത് ആ അക്കൗണ്ട് ക്ലോസ് ചെയ്യണം. അതിനുള്ള പേപ്പറുകൾ ഒപ്പം  അയക്കുന്നു.  ഇനി ആ  ബാങ്ക് അക്കൗണ്ട് പരലോകത്തേക്ക് കൊണ്ടു പോകേണ്ടതില്ലല്ലോ? 
‌ പ്രിയത്തിൽ സലാം.
‌ഖാലിദ്. കിഴങ്ങുംതൊടി.
‌മീനാർകുഴി.
‌മലപ്പുറം. 
‌ കത്ത് വായിച്ചതും ഞാൻ ആത്മനിന്ദ കൊണ്ട് ആ മനുഷ്യന്റെ മുന്നിൽ വല്ലാതെ ചെറുതായിപ്പോയി. 
‌ പിറ്റേന്ന് കോർട്ടിന്റെ ഡബ്റ്റ് സെറ്റിൽമെൻറ് കമ്മിറ്റിക്ക് മുമ്പിൽ ചെക്ക് പ്രസൻറ് ചെയ്തു. അവിടെ ഫ്രീസ് ചെയ്ത കുറച്ച് ഫണ്ട് ഉണ്ട്. ഞാൻ മൂന്നാല് ദിവസം മെനക്കെട്ടു നടന്ന് ആ പൈസ വാങ്ങി. പൈസയുമായി വീണ്ടും ഷാർജ ഓൾഡേജ് റിഹാബിലിറ്റേഷൻ സെൻററിൽ പോയി. അവിടെ മുഴുവൻ അന്വേഷിച്ചു. പിന്നെ അവരുടെ ആശുപത്രിയിൽ പോയി. അവിടെ നിന്നാണ് ഒരു തമിഴൻ അറ്റൻഡറുടെ  സഹായത്തോടെ മോർച്ചറിയിൽ അനന്തരാവകാശികൾ ഇല്ലാതെ  കാത്തു വെച്ച മയ്യത്തിനെ കുറിച്ചുള്ള വിവരം കിട്ടിയത്. 
‌ അതെ അത് തന്നെ... ഞങ്ങളുടെ  അറബാബ്. മിനിഞ്ഞാന്ന്  ആണ് മരിച്ചത്. ഞാൻ ബോഡി തിരിച്ചറിഞ്ഞു. കാനഡയിലെ മക്കൾക്ക് വിവരം അറിയിച്ചിട്ടുണ്ട് അവർ ആരും വന്നിട്ടില്ല വരുമെന്നും തോന്നുന്നില്ല. 
‌അവ്ഖാഫിൽ  ജനാസ കർമ്മത്തിനു അടക്കാനുള്ള ഫീസടച്ചു.
‌ഖാലിദ്ക്കാന്റെ ചെക്കിലെ തുക തികഞ്ഞു, ദൈവ നിശ്ചയം പോലെ.  പബ്ലിക് കബർസ്ഥാനിൽ മയ്യത്ത് അടക്കാനുള്ള  സമ്മതപത്രം ഒപ്പിട്ടു കൊടുത്തു. പണ്ടെന്നോ എനിക്ക് തന്ന ഓതറൈസേഷൻ ലെറ്റർ ഇപ്പോഴാണ് ശരിക്കും ഉപയോഗപ്പെട്ടത്. ഇനി ബാക്കിയുള്ളതെല്ലാം  ആശുപത്രിക്കാർ നോക്കിക്കൊള്ളും. വേണമെങ്കിൽ മയ്യത്തു നമസ്കാരത്തിൽ പങ്കു ചേരാം. ഖബറിസ്ഥാനിലേക്ക്  പോകുന്ന ആംബുലൻസിൽ കൂട്ടിരിക്കാം.  മയ്യത്ത് ഖബറിൽ വയ്ക്കുന്നത് നോക്കി ദുഃഖത്തോടെ നിൽക്കാം,  മൂന്നുപിടി മണ്ണുവാരി ഖബറിലേക്ക് വിതറാം. 
‌മീസാൻ കല്ലിനോട് അവസാന സലാം ചൊല്ലി തിരിച്ചു പോരാം. 
‌പക്ഷെ ഇതൊക്കെ എൻറെ വിഭാഗത്തിന്റെ രീതിയാണ്,  ഷിയാക്കളുടെ രീതി എന്താണെന്ന് എനിക്കറിയില്ല. അതിനാൽ ഷിയാ വിഭാഗത്തിലെ ഒരു പണ്ഡിതൻ ചെയ്യുന്നതൊക്കെ നോക്കി അകലം പാലിച്ചു കൂടെ നിന്നു. 
‌ അന്ന് രാത്രി ഖാലിദ്ക്കാനോട്  കാര്യങ്ങൾ വിശദമായി സംസാരിച്ചു. നാളെ ബാങ്കിൽ പോയി ഖാലിദ്ക്കായുടെ സാലറി അക്കൗണ്ടും കൂടി ക്ലോസ് ചെയ്യണം.
‌ പിറ്റേന്ന് പുലർച്ചെ തന്നെ ബാങ്ക് സ്ട്രീറ്റിലെ മിഡിലീസ്റ്റ് ബാങ്കിന്റെ  ടെല്ലറിൽ  കാർഡ് നിക്ഷേപിച്ചപ്പോൾ മെസ്സേജ് വന്നു. മൂന്നാലു മാസം ആയി ഉപയോഗിക്കാത്തതിനാൽ അത് ഫ്രീസ്  ചെയ്തുപോയെന്ന്. 
‌ പിന്നെ ബാങ്ക് തുറക്കുന്നത് വരെ കാത്തിരുന്നു. പരിചയക്കാരൻ ഒരു മലയാളി സഹായത്തിനു ഉണ്ടായിരുന്നതിനാൽ ഖാലിദ്ക്കയുടെ സാന്നിധ്യമില്ലാതെ തന്നെ കാർഡ് ആക്റ്റീവ് ആയി. ബാലൻസ് നോക്കുമ്പോൾ ഒരു വലിയ തുകയുണ്ട്. ഒരിക്കലും വിശ്വസിക്കാനായില്ല 50000 ദിർഹമിനു മേൽ ബാലൻസ്...!
‌തെറ്റിയതാവും എന്ന് കരുതി അവനെക്കൊണ്ട് തന്നെ വീണ്ടും വീണ്ടും ചെക്ക് ചെയ്യിച്ചു. അവൻ കൂടുതൽ പരിശോധിച്ച് പറഞ്ഞു.
‌ അൽ അൻസാരി എക്സ്ചേഞ്ചിൽ നിന്നും ഒന്നും ഒരു വിന്നർ പ്രൈസ് ട്രാൻസ്ഫർ ആണ്. 50000 ദിർഹം. ബാക്കി അതിൻറെ പലിശ കൂടിയതാണ്. 
‌ അപ്പോൾ എനിക്ക് ഓർമ്മ വന്നു. വിസ ക്യാൻസൽ ചെയ്ത ആന്ന് ഞാൻ  അൽ അൻസാരി എക്സ്ചേഞ്ചിലൂടെ അറബാബിന്റെ മോൾക്കായി വെസ്റ്റേൺയൂണിയൻ ട്രാൻസ്ഫർ ചെയ്യിച്ചതും അന്നവരുടെ പ്രമോഷൻ ഓഫറായി തെരഞ്ഞെടുക്കുന്ന ഒരു കസ്റ്റമർക്ക് നറുക്കെടുപ്പിലൂടെ 50000 ദിർഹം സമ്മാനം ലഭിക്കുന്നതും.  
‌ഫ്രം അഡ്രസിൽ ഖാലിദ്ക്കായുടെ അഡ്രസും ബാങ്ക് അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ടാവുക സ്വാഭാവികം. 
‌ എനിക്ക് വിശ്വസിക്കാനായില്ല..!
‌ ഞാൻ പൈസ മുഴുവൻ പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തു. 
‌അന്നുതന്നെ ഖാലിദ്ക്കയുടെ  നാട്ടിലെ ബാങ്ക് അക്കൗണ്ടിന്റെ  ഡീറ്റെയിൽസ് ഒക്കെ ഫോണിലൂടെ ചോദിച്ച് മനസ്സിലാക്കി. അത്രയും തുക രൂപയിലേക്കു മാറ്റി ഒരു ട്രാൻസ്ഫർ അയച്ചു. 
കിടക്കുന്നതിന്നു മുമ്പ് ഒരുവട്ടം കൂടി ഖാലിദ്ക്കയെ വിളിച്ചു
"‌നാളെ ബാങ്കിൽ ഒന്നു പോയി അക്കൗണ്ട് ബാലൻസ് നോക്കണം. ‌പിന്നെ ഒരു മിസ്സിട്ടാൽ മതി ഞാൻ തിരിച്ചു വിളിക്കാം."
എന്തിനാണെന്ന് പറയാതെ ഒരു സർപ്രൈസ് ഉണ്ട് എന്ന് മാത്രം പറഞ്ഞു ഫോൺ വെച്ചു. ഖാലിദ്ക്കയുടെ ഉറക്കമില്ലായ്മയാവും  ഇന്നത്തെ എന്റെ സുഖമായ ഉറക്കം...! 

ഗുഡ്നൈറ്റ്.