തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2009

ലേഡി ഇന്‍ നൈറ്റ്ക്ലബ്



കന്നിനെ കയം കാണിക്കരുതെന്നാണു ചൊല്ല്‌.
പെണ്ണിനെ നൈറ്റുക്ലബും.(പ്രത്യേകിച്ചു സ്വന്തം ഭാര്യയെ).

ഹാമിദ്‌ വിഡ്ഡിതന്നെയല്ലേ!
വിശ്വാസമാകുന്നില്ലെങ്കില്‍ അവന്റെ ക്രെഡിറ്റുകാര്‍ഡു സ്റ്റേറ്റ്മെന്റു കാണിച്ചു തരാം.
ബോധ്യമാകും.
മൂന്നു വര്‍ഷം മുന്‍പായിരുന്നു അവന്റെ കല്യാണം.
ഇവിടത്തെ ഏറ്റവും പോഷ്‌ ഹോട്ടലുകളൊന്നില്‍ വെച്ച്‌!
വധു "റഗദ്‌" ലബനാനില്‍ നിന്നുള്ള ഇറക്കുമതി.
നിഷ്കളങ്ക, നൂറു ശതമാനവും !
വന്നന്നൊക്കെ മുഖം പാതിയൊഴിച്ചെല്ലാം മറച്ച ഈമാമയായിരുന്നു വേഷം.
വിസയടിക്കാനുള്ള ഫോട്ടോക്കു ശിരോവസ്ത്രം കുറച്ചു മാറ്റിക്കൂടേ എന്നു ചോദിച്ച സ്റ്റുഡിയോക്കാരനോടു അന്നു കയര്‍ത്തതിന്നും ഓര്‍ക്കുന്ന ഞങ്ങളുടെ പി.ആ. ഒ.
സ്റ്റാഫിനെ പരിചയപ്പെടാനാദ്യം ഓഫീസിലെത്തിയ അന്നു അവളുടെ മുഖമെങ്കിലും ഒന്നു കാണാന്‍ കൊതിച്ച ഞങ്ങള്‍.

ഹാമിദ്‌ അന്നു അവള്‍ക്കു തീര്‍ത്തും ചേരാത്തവന്‍ എന്നായിരുന്നു അന്നത്തെ ലഞ്ചു സമയ വിഷയം.

പക്ഷെ പരദൂഷകരെ വിഡ്ഡികളാക്കി എത്രപെട്ടെന്നാണവള്‍ അവനു ചേരുന്നവളായത്‌!

ആ ഹമാമയും അബായയും അഴിഞ്ഞു വീണതെവിടെയാണെന്നാരും കണ്ടില്ല. ഫാഷന്‍ ഡ്രസ്സുകള്‍ കൊണ്ടിത്രക്കും നഗ്നത കാണിക്കാനാവുമെന്നു ഞങ്ങളും മുന്‍പറിഞ്ഞിരുന്നില്ല.


പതിനെട്ടാം വയസ്സു മുതല്‍ ഗേള്‍ഫ്രണ്ടെന്നും, ഫിയാന്‍സി, വുഡ്‌ബി എന്നൊക്കെ പേരിട്ടു ഒരോരോ പെണ്ണുങ്ങളെ അസമയത്തു ഹാമിദിന്റെ കൂടെ കണ്ടു ശീലിച്ച ഞങ്ങളുടെ കണ്ണുകള്‍ക്കു ഭാര്യയേയും കൊണ്ടു നൈറ്റ്ക്ലബില്‍ പോകുന്ന അവനില്‍ ഒരു അധ:പതനവും കൂടുതലായി തോന്നിയില്ല.

എത്രപെട്ടെന്നാണൂ സംഗതികളൊക്കെ മാറിയത്‌.
മരണഭയം തന്നെയാണു മനുഷ്യനെ ജീവിതത്തോടും നന്മയോടും സ്നേഹമുള്ളവനാക്കുന്നത്‌.
അടുത്തടുത്ത രണ്ടു ആക്സിഡന്റുകളും റിസഷന്‍ സമ്മാനിച്ച സാമ്പത്തിക തകര്‍ച്ചയും ഹാമിദിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചു.
അവന്‍ ധൂര്‍ത്തിന്റെ ജീവിതരീതികളില്‍ നിന്നു ഏറെ പാത മാറി.
ആണുങ്ങള്‍ ചെളി കാണുമ്പോള്‍ ചവിട്ടും, വെള്ളം കാണുമ്പോള്‍ കഴുകും എത്ര ശരിയാണ്‌.
പുരുഷനു മാറാന്‍ ഒരു നിമിഷം മതി, പെണ്ണിനു നാറാനും.
ഹാമിദിനെ മൊത്തം മാറ്റാന്‍, തൊണ്ടക്കുഴി വരേ എത്തി മടങ്ങിപ്പോയ ഒരു മരണ മാലാഖയുടെ നിഴല്‍ മാത്രം മതിയായിരുന്നു.
പക്ഷെ റഗദിന്റെ വഴി ഇരുട്ടിലേക്കായിരുന്നു. ഇരുട്ടില്‍ നിന്നും കൂടുതല്‍ ഇരുട്ടിലേക്ക്‌. പകലൊക്കെ ശീതീകരണിയില്‍ വെറുങ്ങലിച്ചു കിടന്നുറങ്ങുകയും ഇരുട്ടു വീണാല്‍ ചമഞ്ഞൊരുങ്ങി കഴുകിത്തുടച്ച കാറെടുത്തു നൈറ്റു ക്ലബിലേക്കേതെങ്കിലുമൊരാണിന്റെ ചൂടു തേടി പോകുകയുമെന്നതൊഴിച്ചാല്‍ അവളുടെ ജീവിതത്തില്‍ പ്രത്യേകിച്ചൊരു ചര്യയുമില്ലന്നു തന്നെ പറയാം.

തെറ്റുകള്‍ മനസ്സിലാക്കുകയും അവയൊക്കെ തിരുത്താന്‍ തയ്യാറാവുകയും ചെയ്ത ഹാമിദ്‌, കമ്പനിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു വയസ്സായ പിതാവിനു പരമാവധി അവധി കൊടുക്കാന്‍ ഇടക്കിടെ ഓഫീസില്‍ വന്നിരിക്കാന്‍ തുടങ്ങി.


ഒരു പെണ്ണെന്ന ബലഹീനതകള്‍ക്കുള്ളില്‍ നിന്നു മുഴുവന്‍ നേരം കമ്പനി നടത്താന്‍ കഴിയാതെ ചക്രശ്വാസം വലിക്കുകയായിരുന്ന ലൈലക്കു അതു കുഞ്ഞാങ്ങളയുടെ നല്ല സഹായവും സാന്ത്വനവും ആയി.

എല്ലാ മാസവും അവന്റെ അക്കൗണ്ടില്‍ കയറിയിരുന്ന ക്രെഡിറ്റ്‌ പര്‍ച്ചേസ്‌ തുക യുടെ അവരോഹണം അവന്റെ വെളിച്ചത്തിലേക്കുള്ള തിരിച്ചു വരവാണു സൂചിപ്പിച്ചത്‌.
പക്ഷെ റഗദിന്റെ കൈവശമുള്ള സപ്ലിമെന്ററി കാര്‍ഡിലെ ക്രെഡിറ്റ്‌ ലിമിറ്റ്‌ എന്നും മറു കണ്ടം കടക്കുകയായിരുന്നു പതിവ്‌.അതും പറഞ്ഞു ലൈല ഹാമിനെ എന്നും വഴക്കു പറയും. ഇന്നവന്‍ ഒന്നും മിണ്ടാതെ കേള്‍ക്കലാണ്‌. പണ്ടൊക്കെ അതുപറഞ്ഞാല്‍ ഒരു യുദ്ധം കാണാമായിരുന്നു.
കോസമെറ്റിക്കിന്റെയും സുഖഭോഗ വസ്തുക്കളുടെയും കേള്‍ക്കാത്ത പേരുകള്‍ പരിചയപ്പെട്ടതിന്നു ഇവിടെ വന്നിട്ടു അവളോടു മാത്രമേ കടപ്പാടുള്ളൂ. ഹൗസ്‌ ഹോള്‍ഡ്‌ സാധനത്തിന്റെയും ഫുഡ്‌ ഐറ്റത്തിന്റെയും ബില്ലുകള്‍ എന്റര്‍ ചെയ്യുമ്പോള്‍ ഇതൊക്കെ ഇത്ര കൂടിയ അളവില്‍ ഇവര്‍ ഉപയോഗിച്ചു തീര്‍ക്കുന്നതെങ്ങനെയെന്നു എന്നു പലപ്പോഴും സംശയിച്ചിട്ടുണ്ട്‌.

ചീസും ലബനും തുടങ്ങി പാലില്‍ നിന്നു പിരിഞ്ഞ പല ഭക്ഷണവിഭവങ്ങളുടെ പേരടിച്ച ഹൈപ്പര്‍ മാര്‍ക്കറ്റു ബില്ലു ഹാമിദിന്റെ അക്കൗണ്ടില്‍ ഡബിറ്റു ചെയ്തപ്പോഴാണ്‌ ഓത്തുപള്ളീന്നു ഏഴാം ക്ലാസ്സിലെ മുംതാസു, "പാല്‍ക്കട്ടീ" ന്നു പറഞ്ഞാലെന്താ മൊല്ലാക്കാന്നു ചോദിച്ചതിന്നു ആ സാധനം ജീവിതകാലത്തൊരിക്കലും കാണാത്ത മൊല്ലാക്ക "പാല്‍ക്കട്ടീന്നു പറഞ്ഞില്ലെങ്കിലെന്താ മുംതാസേ !." എന്നു കളിയാക്കി തടി കഴിച്ചിലാക്കിയതോര്‍മ്മ വന്നത്‌ .

ഹാമിദിന്റെ ഉപദേശവും മാറ്റവും അവള്‍ക്കു ചിന്തക്കു വക നല്‍കാത്തതെന്തേ എന്നായിരുന്നു പിന്നീടു ഞങ്ങള്‍ ലഞ്ചു സമയം താണ്ടാന്‍ എടുത്തിട്ട ചര്‍ച്ച.
പറഞ്ഞു തിരുത്താന്‍ കഴിയാത്ത റഗദിനെ പറഞ്ഞു വിടാത്തതെന്തേ എന്നടക്കം പറയാനല്ലേ ഞങ്ങള്‍ക്കാവുമായിരുന്നുള്ളൂ.

അവളു കടന്നുചെന്ന പറുദീസ വിട്ടുപോരാന്‍ അവളുടെ മനസ്സു സമ്മതിച്ചില്ല. മദ്യവും വൈവിധ്യമാര്‍ന്ന മാംസങ്ങളും തീന്മേശയിലും കിടപ്പുമുറിയിലും സുലഭമായപ്പോള്‍ അതിന്റെ സുഖമനുഭവിച്ചവള്‍ക്കു അതു കിട്ടാതായപ്പോള്‍ അന്വേഷിച്ചതിന്റെ ഉറവിടം തേടിപ്പോകാന്‍ രാത്രിയുടെ യാമങ്ങള്‍ ഓരു തടസ്സവുമായില്ല.

റിസഷനെ നേരിടാന്‍ ലൈലയുടെ ആദ്യ നിര്‍ദ്ദേശമായിരുന്നു സ്റ്റാഫിനെ ക്യാന്‍സല്‍ ചെയ്യുക എന്നത്‌. ഹാമിദാണു അതു ലോംഗ്‌ ലീവാക്കി മാറ്റിയത്‌.എനിക്കും ലോഗ്‌ ലീവു കിട്ടേണ്ടതായിരുന്നു. ആഗ്രഹിച്ചതുമാണ്‌. നാട്ടിലെ അച്ചുകൂടത്തില്‍ വിശ്വസ്തനായ ആളെ കാത്തിരിക്കുകയാണനിയന്‍.
ലോംഗ്‌ ലീവു മാറ്റി രാജിക്കത്താക്കി സ്വീകരിക്കണമെന്നു അപേക്ഷിച്ചതാണ്‌. പകരം ലീവു എന്നില്‍നിന്നെടുത്തു മാറ്റി ലീവു ഡ്യൂ ആയ മറ്റൊരാള്‍ക്കാക്കി എന്നു മാത്രം.
പുതിയ ലിസ്റ്റു എന്റെ മുന്നില്‍ ഇരിക്കുന്നു.
ഓരോരുത്തരെ വിളിച്ചു വിവരമറിയിക്കണം.
തുടക്കം മുതല്‍ വായിച്ചു നോക്കി.
ആദ്യം ബോസിന്റെ വീട്ടില്‍ നിന്നു തന്നെ!
രണ്ടു ഫിലിപ്പിനോ ഹൗസ്‌ മെയ്ഡുണ്ട്‌. ഒന്നു മതി.
ഒരു ഹൗസ്ബോയിയുണ്ട്‌. ബംഗാളി. മുജീബ്‌ അലി.അവനേയും ലീവിലയക്കാം.

വന്നിട്ടൊരു വര്‍ഷം തികയുന്നേയുള്ളൂ .
എല്ലുന്തി തൊലി കരുവാളിച്ച ആ പട്ടിണിക്കോലത്തെ സൈറ്റില്‍ നിന്നു ഫോര്‍മാന്‍ തിരസ്കരിച്ചയച്ച അന്നു തന്നെ റിക്രൂട്ടു ചെയ്ത ഏജന്‍സിക്കൊരു വാണിംഗ്‌ ലറ്റര്‍ ടൈപ്പു ചെയ്തു വിസ ക്യാന്‍സല്‍ ചെയ്യാന്‍ ഒരൊപ്പിനായി ചെന്നപ്പോഴാണു ലൈല വീട്ടിലെ ക്ലീനിംഗിനു ഒരു ലേബറെ വേണമെന്നു പറഞ്ഞവനെ അന്നു വീട്ടിലാക്കിയത്‌.
പിന്നെ ഞങ്ങളാരും അവനെ കണ്ടിട്ടില്ല.
ഞങ്ങളുമാത്രമല്ല ആ രണ്ടു ഹൗസുമേഡുകളല്ലാതെ ആരും അവനെ കാണാന്‍ വഴിയില്ല.
വീട്ടിനു പിറകിലെ ഇടുങ്ങിയ ഔട്ട്‌ ഹൗസിലും സദാസമയം ക്ലീന്‍ ചെയ്യേണ്ട കിച്ചന്റെ പിറകു ഭാഗത്തും വീട്ടിലെ ഒരംഗവും വഴിതെറ്റിപ്പോലും എത്താറില്ല.
വീട്ടുകാര്‍ കഴിച്ചു ബാക്കിവരുന്ന ഭക്ഷണം എടുത്തു കഴിക്കാനും ബാക്കി പുറത്തു കളയാനും തന്റെ മേശയില്‍ വെക്കുന്ന ഫിലിപ്പൈനി ഹൗസുമെയ്ഡുകളെ തന്നെ വല്ലപ്പോഴുമേ അവന്‍ കണ്ടിരിക്കൂ.
അങ്ങനെയൊക്കെയാണവിടത്തെ രീതികള്‍.

ഇന്നു അവനെ വീണ്ടും ക്യാന്‍സലാക്കാതെ ലീവിലയക്കാന്‍ തീരുമാനിച്ചത്‌ ഹാമിദിന്റെ അനുകമ്പ.
എല്ലാവരേയും ലീവു സെറ്റില്‍മെന്റിനായി രണ്ടാം തിയതി ഓഫീസിലേക്കു വിളിപ്പിച്ചു.

രണ്ടാം തിയതി പിടിപ്പതു പണിയുണ്ടായിരുന്നു.
ലീവിലയക്കുന്ന ഒരോരുത്തരുടേയും പെയ്മെന്റും പാസ്പോര്‍ട്ടും പി.ആര്‍. ഒ യെ ഏല്‍പ്പിച്ചു ഉച്ചക്കുണ്ണാന്‍ ഇരിക്കുന്നതിന്റെ തൊട്ടു മുന്‍പാണ്‌
ഹാമിദിന്റെ ഫോണ്‍
"വണ്ടിയുടെ ബ്രേക്കു പ്രോബ്ലം റിപ്പയര്‍ ചെയ്തോ?"
വിജയേട്ടനോടു ചോദിച്ചു പറയാമെന്നു മറുപടി കൊടുത്തുടനെ വെച്ചു.
"നമ്മുടെ വര്‍ക്ക്ഷോപ്പില്‍ പണിയാന്‍ ധൈര്യമില്ല കമ്പനിയില്‍ തന്നെ കൊടുക്കേണ്ടി വരും. അവിടെ എത്തിക്കാന്‍ ഡൈവു ചെയ്യാന്‍ സുരക്ഷിതത്വം ഇല്ലാത്തതിനാല്‍ റിക്കവറിക്കാരെ വിളിക്കണം"
വിജയേട്ടന്‍ പറഞ്ഞു.
"വണ്ടി ക്ലീന്‍ ചെയ്തു പാര്‍ക്കിംഗിലിട്ടിരിക്കയാണ്‌. താക്കോലു ഞാന്‍ മുകളിലെത്തിക്കാം. റിക്കവറിക്കാരു വന്നാല്‍ താക്കോല്‍ കൊടുക്കണം. വരുമ്പോള്‍ ഞാന്‍ ഇല്ലെങ്കിലോ?
.
ഞാന്‍ ഹാമിദിനെ വെളിച്ചു വിവരം പറഞ്ഞു.
പിറകെ വിജയേട്ടന്‍ കൊടുത്തയച്ച കീ കിട്ടി. അതു ഞാന്‍ ബോര്‍ഡില്‍ തൂക്കി. കര്‍ട്ടന്‍ നീക്കി താഴോട്ടു നോക്കി. ചാരനിറമുള്ള നിസാന്‍ താഴെ കിടപ്പുണ്ട്‌.
മദപ്പാടുള്ള കൊമ്പനെപ്പോലെ!
ആളെക്കൊല്ലാന്‍ നോക്കിയതാണ്‌. രണ്ടു വട്ടവും ഹാമിദ്‌ രക്ഷപ്പെട്ടു.
അതു കൊണ്ടാണു ഒരു ചെറിയ മിസ്സിംഗുണ്ടായാല്‍ ഹാമിദ്‌ അവനെ വര്‍ക്ക്ഷോപ്പില്‍ കയറ്റുന്നത്‌. നിസാന്‍ ഹാമിദിന്റെയായതിനാലാണും വിജയേട്ടനു സ്വന്തം വര്‍ക്ക്ഷോപ്പില്‍ പണിയാന്‍ പേടി.
വില്‍ക്കാന്‍ പറഞ്ഞതാണ്‌. പക്ഷെ തല്‍ക്കാലം വേണ്ട എന്നു പറഞ്ഞു നിര്‍ത്തി.ഇപ്പോള്‍ വിറ്റാല്‍ വിലകിട്ടില്ല. റിസഷന്‍ സമയത്തു പുതിയതു വാങ്ങാനുമാവില്ല.

രണ്ടാമത്തെ ഷിഫ്റ്റിലാണു ഹൗസ്മേഡും മുജീബലിയും എത്തിയത്‌.
ആ ബംഗാളിയെ ആരും തിരിച്ചറിഞ്ഞില്ല.
ഒറ്റക്കൊല്ലം കൊണ്ടു ബട്ടറും ചീസും കേറ്റി അവനങ്ങു വെളുത്തു തുടുത്തിരിക്കുന്നു.
മട്ടനും ചിക്കനും ബീഫും തിന്നു തടിച്ചു കൊഴുത്ത ഉടല്‍. (കിണറ്റില്‍ കരയില്‍ വീണ അവിലുമണി പോലെ).
തുടുതുടാ ചുവന്ന കവിള്‍ കണ്ടാല്‍ ബംഗാളിയെന്നു പറയില്ല.
ഒന്നാംതരം അറബിച്ചെക്കന്റെ ലുക്കാണ്‌.

അറബിയുടെ ഉച്ചിഷ്ടത്തിനും ഇത്രക്കു പോഷണമോ എന്നു മനസ്സിലോര്‍ത്തു, ഞങ്ങളൊക്കെ അസൂയകൊണ്ടു ജ്വലിച്ചു.
ഓഫീസില്‍ വരികയായതിനാല്‍ കുളിച്ചു വെടിപ്പായി ഉള്ളതില്‍ നല്ല ഉടുപ്പിട്ടാണവനെത്തിയത്‌.
ആരും കണ്ടാലൊന്നു നോക്കും. (അറബി പോപ്പ്‌ ഗായകന്‍ ഹിഷാം അബ്ബാസിനെ പ്പോലെ)
അതെ!
അതു തന്നെയാണു റഗദിനും പറ്റിയത്‌.
അവള്‍ ഉച്ചയുറക്കനെണീറ്റു വരുന്ന വഴിയായിരുന്നു. പകല്‍ വെട്ടെത്തു വരുന്ന പതിവില്ല. പക്ഷെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ബ്ലോക്കായിരിക്കുന്നു. കാഷ്‌ബോക്‍സില്‍ നിന്നു ഉള്ളതത്രയും ഊറ്റാനാണു വരവെന്നു മനസ്സിലായി. വൗച്ചര്‍ ഒപ്പിട്ടു കാശു വാങ്ങുമ്പോള്‍ അവള്‍ ബംഗാളിയെ ചെരിഞ്ഞൊന്നു നോക്കി.
പിന്നെ തിരിഞ്ഞു നിന്നെന്നോട്‌.
" മിനു ഹാദാ?" (അരാണിവന്‍)
ഞാന്‍ പറഞ്ഞു.
"അന്തി മാ അറഫ്‌? വഹുവ ഫറാഷ്‌ ലില്‍ ബയത്ത്‌, മിന്‍ സമാന്‍!"(ഇവനെ അറിയില്ലേ! നാളേറെയായല്ലോ ഇവന്‍ നിങ്ങളുടെ വീട്ടില്‍ ക്ലീനിംഗ് ബോയ്)
"വല്ലാഹി, അന മാഫി ശൂഫ്‌!" ( ദൈവമേ ഞാന്‍ ഇതുവരെ കണ്ടില്ലല്ലോ!)
അവള്‍ അവനെ അടിമുടി നോക്കി.
അവന്‍ ആ നോട്ടത്തില്‍ പെണ്ണിനെപ്പോലെ നാണം കൊണ്ടു. ശപ്പന്‍!
ഇതുവരെ ഒരു പെണ്ണിലും ഞാന്‍ കണ്ടിട്ടില്ലാത്തതിനാല്‍ ആ ആണിനെ നോട്ടത്തില്‍ എന്റെ തൊലിയുരിഞ്ഞു പോകുന്നതു പോലെ തോന്നി.
ഞാന്‍ വെറുപ്പോടെ മുഖം തിരിച്ചതവള്‍ കാണാത്തതിനാലാവും അവള്‍ ചോദിച്ചു.
"ശൂ മുഷ്കില്‍ ഹുവ ?" (എന്താണിവന്റെ പ്രശ്നം?)
ഞാന്‍ നീരസത്തോടെ പറഞ്ഞു.
"ശരിക്ക റീദ്‌ ക്യാന്‍സല്‍ ഹുവ! മാ റീദ്‌ നഫറാത്ത്‌ അക്സര്‍".( കമ്പനി അവനെ ക്യാന്‍സലാക്കുകയാണ്.ഇപ്പോള്‍ ആളുകള്‍ അധികമാണ്).
"മിനു ഖബ്ബര്‍?"( ആരു പറഞ്ഞു?)
അവള്‍ എന്റെ നേരെ ഒരു ചാട്ടം!
' അന രീദ്‌ ഹുവ.(എനിക്കിവനെ വേണം)
താഅല്‍ യാ റഫീഖ്‌!"( വരൂ പ്രിയപ്പെട്ടവനേ!)
അവള്‍ അധികാരത്തോടെ അവനെയും വിളിച്ചു പുറത്തിറങ്ങും വഴി അവള്‍ ബോര്‍ഡില്‍ നിന്നും നിസ്സാന്റെ കീ തെരെഞ്ഞെടുത്തു .
" ഖബര്‍ ഹാമിദ്‌! അന റീദ്‌ ഹാദാ നിസ്സാന്‍ സയാറ, ഖബര്‍ വിജയന്‍ ഗസ്സല്‍ താനി സയ്യാറ മഹല്‍ അന, അന ഈജി ബിലൈല്‍".( ഹാമിദിനോടു പറയൂ അവന്റെ വണ്ടി ഞാനെടുക്കുന്നു. വിജയനോടൂ പറയ്യൂ എന്റെ വണ്ടി രാത്രിയിലേക്കു കഴുകിയിടാന്‍!)

എനിക്കെന്തെങ്കിലും പറയാന്‍ ഇടകിട്ടുന്നതിനു മുന്‍പെ അവള്‍ ബംഗാളിയുടെ കയ്യും പിടിച്ചു ലിഫിറ്റിലേക്കു കയറി.

അവളുടെ മൊബെയിലില്‍ വിളിച്ചു ആ വണ്ടിയുടെ ബ്രേക്കു കണ്ടീഷനിലല്ലന്ന വിവരം പറയാം എന്നു കരുതി ധൃതിയില്‍ നമ്പരു ഡയലു ചെയ്തപ്പോഴേക്കും അവള്‍ വണ്ടി സ്റ്റാര്‍ട്ടാക്കി മെയിന്‍ റോഡില്‍ കയറി കത്തിച്ചു വിടുന്നത്‌ കണ്ടു. അവള്‍ ഫോണെടുക്കുന്നുമില്ല. ഹിഷാം അബ്ബാസിന്റെ പോപ്പ്‌ മ്യൂസിക്കില്‍ എല്ലാം മറന്നതാവും.
മറുപടി ഇല്ലാത്ത എന്റെ ഫോണ്‍ ഡയലിംഗ്‌ മണിയൊച്ച സ്വയം നിലക്കുന്നതുവരെ കാതില്‍ ചേര്‍ത്തു പിടിച്ചു ഗ്ലാസ്സിലൂടെ അവളുടെ പോക്കു നോക്കി നില്‍ക്കുമ്പോഴും നാളെ അപ്രതീക്ഷിതമായി ഓഫീസിനവധി നല്‍കുകില്‍ എനിക്കു സ്വീകരിക്കേണ്ടി വന്നേക്കാവുന്ന മുന്‍കരുതലുകളെക്കുറിച്ചായിരുന്നു അന്നേരം ഞാന്‍ ചിന്തിച്ചത്‌.




2 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    നേരത്തെ “കൂട്ടത്തില്‍” വായിച്ചവരോടു ക്ഷമാപണം.
    സ്വന്തം അഞ്ചു സെന്റിലേക്കു മാറ്റിയതാണ്.
    സത്യത്തിനു നിറക്കൂട്ടു വേണ്ട.

  2. ഹാരിസ് പറഞ്ഞു...

    മാഷെ..കൊള്ളാം.