കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, മാർച്ച് 11, 2023

ലാസ്റ്റ് ക്ലാസ്സ്

 ബീകോം അവസാന ക്ലാസ്സ്. 9 മണിക്ക് തുടങ്ങുന്ന ക്ലാസിന് 8 മണിക്ക് തന്നെ കോളേജിൽ എത്തി. ഇരുവശത്തും ഗുൽമോഹർകൾ പൂത്തു നിൽക്കുന്ന കലാലയവീഥിയിലൂടെ നടക്കുമ്പോൾ മുന്നിലും പിന്നിലും ഒരാളുമില്ല. വാച്ച്മാൻ കം

അറ്റൻഡർ അത്ഭുതത്തോടെ ചോദിച്ചു. 
"കതിരിന്മേൽ ആണോ വളം വെക്കുന്നത്?"
"കുറച്ച് നോട്സ് എഴുതാനുണ്ട്. ക്ലാസ്സ് തുടങ്ങുമ്പോഴേക്കും തീർക്കണം..!"
അവൻ വിശ്വസിച്ചു. കാരണം ഞാൻ അത്ര അലമ്പൻ ഒന്നുമായിരുന്നില്ല.
ക്ലാസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ 30 ഡിഗ്രി കോണിൽ പുറത്ത് ഗേറ്റ് മുതൽ എൻട്രൻസ് വരെ നടന്നുവരുന്ന ജിസിഎമ്മികളെ കാണാം.
 എന്റെ അവസാനത്തെ കാഴ്ചയാണ്. അതു കൊണ്ടു തന്നെ വല്ലാത്തൊരഴകും. വർണ്ണങ്ങളുടെയും പളപളപ്പുകളുടെയും യുവ ചടുലതയുടെയും നടനതാളങ്ങൾ...! 
ഓരോരുത്തരുടെയും ആ വരവ് വിശകലനം ചെയ്താൽ തന്നെ മതി, അവരുടെ കുടുംബ/ സാമൂഹ്യ പശ്ചാത്തലമെല്ലാം വ്യക്തമാകും. 
പെൺകുട്ടികളുടെ ചുരിദാറും ലാച്ച കീചകൾ ഒന്നും ജി.സി. എമ്മിൽ അന്ന് അത്ര പ്രാബല്യത്തിൽ ഇല്ല. ഷർട്ടും പാവാടയും, അല്ലെങ്കിൽ ജംബറും പാവാടയും. അപൂർവ്വം ചിലർക്ക് സാരിയും ബ്ലൗസും. അതാണ് വേഷം. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വളർന്നവർ ജിസിഎമ്മിൽ പഠിക്കാൻ വന്നപ്പോൾ ആധുനിക വസ്ത്രങ്ങൾ ധരിച്ചിരുന്നു. അവരെല്ലാരും ഞങ്ങളുടെ നോട്ടപ്പുളികളാവുകയും ചെയ്തിരുന്നു.
ആൺകുട്ടികൾ ആണെങ്കിൽ പാന്റ്സും ഷർട്ടും, അല്ലെങ്കിൽ മുണ്ടും ഷർട്ടും മാത്രം. അവർക്ക് അന്നും ഇന്നും വേറെ ഒരു ചോയിസും ഇല്ലല്ലോ
ആ അവസാന ദിനത്തെ മനോഹരമായി കാഴ്ച കഴിഞ്ഞു. ക്ലാസിലേക്ക് കുട്ടികൾ എത്തിത്തുടങ്ങി. അവസാനദിന ക്ലാസുകൾ. പ്രിയപ്പെട്ട അധ്യാപകരുടെ ജീവിതോന്നമന ഉപദേശങ്ങൾ...!പിന്നെ വളരെ വൈകാരികമായ യാത്ര പറച്ചിലുകൾ. എല്ലാവരുടെയും വീട്ടഡ്രസ്സുകൾ ഒരു പേജിൽ പ്രിൻറ് ചെയ്തത് എല്ലാവർക്കും വിതരണം ചെയ്തു. പിരിഞ്ഞു പോയാലും കത്തെഴുതണം. അന്ന് ഫോണും വാട്സ്ആപ്പും ഒന്നും ഇല്ലല്ലോ...! :(
അവസാനത്തെ ക്ലാസ്സ് എത്ര പെട്ടെന്നാണ് തീർന്നത്.. എല്ലാരും യാത്ര പറഞ്ഞു പിരിഞ്ഞു. എന്നിട്ടും എനിക്ക് കോളേജിൽ നിന്ന് പോരാൻ തോന്നിയില്ല..  
ഏറെ നേരം ക്ലാസ്സിലിരുന്നു. ഇനി അതേ സ്വാതന്ത്ര്യത്തോടെയും അവകാശത്തോടുകൂടി ഒരിക്കൽക്കൂടി സാധിക്കില്ലല്ലോ എന്നൊരു ഉണ്ടായിരുന്നു. ഡോർ ലോക്ക് ചെയ്യാൻ അച്ഛൻ വന്നപ്പോഴാണ് ഞാൻ ക്ലാസ്സ് വിട്ട് പുറത്തിറങ്ങിയത്. നോട്ട്സ് ഇനിയും ബാക്കിയുണ്ടെന്ന് അയാൾ കരുതിക്കാണും. അവസാനത്തെ പടിയിറക്കമാണ്. കൊമേഴ്സിൽ നിന്ന് നേരെ നടന്നു ആദ്യത്തെ സ്റ്റെയർകെയ്സ് ഇറങ്ങിയില്ല, വീണ്ടും നടന്നു, രണ്ടാമത്തെ സ്റ്റെയർ കേസും ഇറങ്ങിയില്ല. പണിപൂർത്തിയായിട്ടില്ലാത്ത അടുത്ത ബ്ലോക്കിലൂടെ നടന്നു. ഇവിടെ വരാന്തയ്ക്കിത്തിരി വീതി കൂടുതലാണ്. ഈ ബ്വോക്കിൽ മുറികൾക്ക് വാതിൽ ഇല്ലാത്തത് കാരണത്താൽ അറ്റൻഡറുടെ പണി കുറവാണ്. 
അടുത്ത സ്റ്റെയർകെയ്സ് ഇറങ്ങാം എന്ന് കരുതി നടന്നപ്പോഴാണ് ഇടക്കുള്ള ക്ലാസ് റൂമിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ തേങ്ങൽ കേട്ടതുപോലെ ഒരു തോന്നൽ...! 
വെറുതെ തോന്നിയതാവുമോ അതോ ജി.സി.എം വിട്ടു പിരിയാൻ വിഷമിക്കുന്ന വല്ല ആത്മാവുകളും ആവുമോ? 
ഞാനൊരു തമാശ ചേർത്തു ചിന്തിച്ചു.
എന്നാലും ഒന്ന് നോക്കുക തന്നെ.
ഞാൻ തിരിച്ച് നടന്നു ആ ക്ലാസിന്റെ വാതിൽക്കൽ എത്തി.
ഒരു പെൺകുട്ടി തന്നെ...! 
എന്നെ കണ്ടു ഭയപ്പെട്ടു എഴുതിക്കൊണ്ടിരുന്ന കടലാസ് ചുരുട്ടി കൈപ്പിടിയിൽ ഒതുക്കി. വെപ്രാളത്തിനിടയിൽ മറ്റേ കയ്യിൽ നിന്നു കുറച്ച് ഗുളിക താഴേക്ക് വീണു. 
എനിക്ക് സംഗതികൾ പെട്ടെന്ന് കത്തി. കോളേജിലെ രഹസ്യമല്ലാത്ത പ്രണയത്തിലെ നായികയാണ്. വിവാഹിതരെന്ന പോലെയായിരുന്നു ഇടപെടലുകൾ. യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്രയിലും സീസോൺ - ഇൻറർസോൺ മത്സരങ്ങളിലേക്കുള്ള യാത്രകളിലും അവരെ ഒന്നിച്ചു കാണുന്ന ആരും വിവാഹിതർ അല്ലെന്ന് പറയില്ലായിരുന്നു. ഒരുമാസം മുമ്പാണ് സ്ഥിതിഗതികൾ ആകെ മാറിയത്. നായകൻ പിന്മാറിയതാണ്. അവനെ ഞാൻ അറിയും. 
 രണ്ടുപേരുടെയും ഭാവി മുന്നിൽ കണ്ടാവാം. പക്ഷേ അവൾക്കു പ്രണയം അസ്ഥിയിൽ പിടിച്ചിരുന്നു. അതുകൊണ്ടാണ് പ്രണയത്തിനു അവസാനമായപ്പോൾ ജീവിതവും അവസാനിപ്പിക്കാമെന്നവൾ തീരുമാനിച്ചത്. 
ഞാനെന്തൊക്കെയാണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് ഓർമ്മയില്ല. പക്ഷേ പറഞ്ഞതെല്ലാം അമൃതാണെന്ന് എനിക്ക് തന്നെ ബോധ്യം വന്നത് ആ ഗുളികകളും പാതിയെഴുതിയ കത്തും എനിക്ക് തന്നിട്ട് കണ്ണീരു തുടച്ച് അവൾ ഒരു അനുസരണയുള്ള അനിയത്തിയെ പോലെ.. പുനർജന്മം ലഭിച്ച അതിജീവിതയായി വീട്ടിലേക്ക് മടങ്ങിപ്പോയപ്പോഴായിരുന്നു. 
പിന്നീട് മാസങ്ങൾക്ക് ശേഷം ഞാൻ തിരൂർ പോളിടെക്നിക്കിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിക്കാൻ ചേർന്ന കാലം. ക്ലാസ്സ് കഴിഞ്ഞ് മഞ്ചേരി ബസ്സിന് തിരൂർ ബസ്റ്റാൻഡിൽ കാത്തുനിൽക്കുകയാണ്. അപ്പോൾ അവിടെ ഒരു നവദമ്പതികൾ...!
ആരായാലും നോക്കി പോകും. പുത്തൻ കസവു പട്ടുസാരിയും അതിനെ മുക്കാലും മറക്കുന്ന സ്വർണ്ണാഭരണങ്ങളുമായി അതിജീവിതയും ഒപ്പം സുമുഖനായ അവളുടെ നവവരനും.
അവൾ എന്നെ കണ്ടോ എന്നറിയില്ല, പക്ഷേ കാണരുതേ എന്ന് ഞാൻ ആശിച്ചു. അവളുടെ പൂർവാശ്രമത്തെ ഓർമിപ്പിക്കുന്ന, സന്തോഷം കെടുത്തുന്ന ഒന്നും എന്നാൽ ഉണ്ടാവരുത് എന്ന് ഉദ്ദേശിച്ച് ഞാൻ തിരിഞ്ഞു നിന്നു. 




തിങ്കളാഴ്‌ച, മേയ് 23, 2022

വർണ്ണമാറ്റം

കഴിഞ്ഞയാഴ്ച ഒരു മടക്കയാത്രയിൽ ബസ്സിൽ പിൻസീറ്റിൽ ഇരിക്കവേ അയാൾ മുൻസീറ്റിൽ ഇരിക്കുന്ന മറ്റൊരാളെ കണ്ടു. 
വർഷം പത്തു മുപ്പതു കഴിഞ്ഞിട്ടും അയാൾക്ക് മറ്റയാളെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റി.
അയാളുടെ ജീവിതത്തിൻറെ ദിശ പാടെ മാറ്റിയ വ്യക്തിയല്ലേ? മറക്കാൻ പറ്റുമോ!
അയാൾ മറ്റയാളുടെ തൊട്ടു പിറകിലെ സീറ്റിൽ ചെന്നിരുന്നു, ചുമലിൽ തൊട്ടു വിളിച്ചു. അയാൾ തിരിഞ്ഞു നോക്കി. കണ്ണുകളിൽ അപരിചിതത്വം മാത്രം. 
"അയാൾ പറഞ്ഞു താങ്കൾക്ക് ഒരുപക്ഷേ എന്നെ ഓർമ കാണില്ല.പക്ഷേ എനിക്ക് താങ്കളെ ശരിക്കും ഓർമ്മയുണ്ട്. എൻറെ ജീവിതത്തിലെ എല്ലാ ഉന്നതികൾക്കും കാരണം അങ്ങാണ്. എന്റെ പ്രവാസപ്രയാണം, ബാങ്ക് ബാലൻസ്, വിദേശ ഉപരിപഠനം, ഇന്നത്തെ രീതിയിലെ സംതൃപ്തമായ ജീവിതം, നാട്ടിലെ സൽപേര് എല്ലാത്തിനും ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു". 
മറ്റയാൾ ഒന്നും മനസ്സിലാകാതെ അയാളെ മിഴിച്ചുനോക്കി. അഭിമാനമുണ്ട് ആ കണ്ണുകളിൽ പക്ഷേ താനീ കേൾക്കുന്നത് അനർഹമായ ബഹുമതിയാണോ എന്നൊരു ഭയമുണ്ട് മറ്റയാൾക്ക്. 

മറ്റയാൾ പറഞ്ഞു
 " സുഹൃത്തേ... എനിക്ക് മനസ്സിലായില്ല..!"
അയാൾ പറഞ്ഞു.
 "അത് ശരിയാണ്. ഞാൻ താങ്കൾക്ക് ഒരു വ്യക്തിയായിരുന്നില്ല, ഒരു തടസ്സം മാത്രമായിരുന്നു. താങ്കൾ ഒഴിവാക്കിയ ഒരു തടസ്സം."  
മറ്റയാൾ മിഴിച്ചിരുന്നു. 
"സുഹൃത്തേ താങ്കൾ ജില്ലാ ആസ്ഥാനത്തുള്ള സഹകരണ ബാങ്കിലല്ലേ ജോലി ചെയ്യുന്നത്?" അയാൾ മറ്റയാളോട് ചോദിച്ചു. 
"ആയിരുന്നു പക്ഷേ ഇപ്പോൾ അവിടെയല്ല!"
മറ്റയാൾ മറുപടി പറഞ്ഞു.
"പക്ഷേ എനിക്ക് ആ സഹകരണബാങ്കുമായിട്ടാണ് താങ്കളുമായുള്ള കണക്ഷൻ....! "
അയാൾ മറ്റയാളിൽ ആകാംക്ഷയുടെ ഒരു കനൽ ഊതിക്കത്തിച്ചു. 
"പറയൂ.... എങ്ങനെയാണ് നമ്മൾ തമ്മിലുള്ള ബന്ധം..."
"താങ്കൾ കയറിയ അതേ ജോലിക്കു റിട്ടൺ ടെസ്റ്റ് എഴുതി ഒന്നാം റാങ്കിൽ വന്ന ആളായിരുന്നു ഞാൻ. എന്നെ മറികടന്ന് ആ പോസ്റ്റ് ലഭിക്കുവാൻ വേണ്ടി താങ്കൾ താങ്കളുടെ പാർട്ടി മാറി, എന്റെ പാർട്ടിയുടെ ഡയറക്ടർബോർഡിൽ സ്വാധീനം നേടി, ആ സീറ്റ് അടിച്ചെടുത്തപ്പോൾ എനിക്കു അനുഭവപ്പെട്ട ദുഖത്തെക്കാൾ വലുതായിരുന്നു എന്റെ പാർട്ടിയുടെ വക്താക്കൾ എന്നെ കൺവിൻസ് ചെയ്യാനെയ്ത വാക്കുകൾ...! 
 " ജനാബേ... ജനാബ് എന്നും നമ്മുടെ പൊന്നു ജനാബല്ലേ. പക്ഷേ ജനാബ് ഇപ്പോഴൊന്നു ക്ഷമിച്ചാൽ ഒരു ആക്ടീവ് സഖാവിനെ നമുക്ക് കൂട്ടായൊരു ജനാബായി കിട്ടും" 

അയാൾ സസ്പെൻസ് ബ്രേക്ക് ചെയ്തു നിർത്തി. 
"ഇപ്പോൾ ഓർമ്മ വന്നുവോ?" 
മറ്റയാൾക്ക് എല്ലാം ഓർമ്മ വന്നു എന്ന് തോന്നുന്നു. വിളറി വെളുത്ത മുഖം ചുവന്ന നിറമായി കോപം കൊണ്ട് ജ്വലിച്ചു. 
"ഞാൻ എക്കാലത്തേക്കും ജനാബായിട്ടൊന്നുമില്ല, ആ പണി വിട്ടതോടെ ഞാനവരെ വിട്ടു...!"
അയാൾ കോപം കൊണ്ട് വിറച്ചു.
"ക്ഷമിക്കണം സുഹൃത്തേ. ഞാൻ ആദ്യം പറഞ്ഞതിൽ തന്നെ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എൻറെ ജീവിതോന്നതിക്ക് ആധാരം താങ്കൾ ആണ്. എനിക്ക് കിട്ടേണ്ടിയിരുന്ന ആ പോസ്റ്റിൽ താങ്കൾ കയറിയില്ലായിരുന്നുവെങ്കിൽ എനിക്കന്നു ഗൾഫിൽ പോകാൻ തോന്നുമായിരുന്നില്ല. ഇന്നത്തെ നിലയിലെത്താനാവുമായിരുന്നില്ല. നഗരത്തിലെ ആ ഇടുങ്ങിയ കെട്ടിടത്തിൽ കുടുസ്സു മുറിയിൽ സദാ പാറ്റകളും കൂറകളും കയറിയിറങ്ങിയ കണക്കുപുസ്തകത്തിൽ ഡെബിറ്റും ക്രെഡിറ്റും പലിശയും കൂട്ടിക്കൂട്ടി എഴുതിയെഴുതിയെന്റെ ജീവിതം പാഴായി പോയേനെ....! 
അയാൾ മിഴിച്ചു നിൽക്കേ നാട്ടിലെത്തിയ ബസ് ഡബിൾ ബെല്ലടിച്ചു. അയാൾ മെല്ലെ സ്റ്റെപ് ഇറങ്ങി. മറ്റയാൾക്ക് നേരെ നോക്കി ഒരു സലാം വെക്കാനൊരുങ്ങവേ.. മറ്റയാളുടെ മുഖത്തിന്റെ ചുവപ്പ് മാറി കുങ്കുമ വർണ്ണമായി തുടങ്ങിയെന്നൊരു സംശയമയാളിലുടലെടുത്തു.

ഞായറാഴ്‌ച, മേയ് 08, 2022

നല്ല പെണ്ണത്തമുള്ള പെണ്ണ്.

എന്റെ വീടിനു പിന്നിലൂടെ കുറച്ചു ദൂരം പോയാൽ ഒരു പുഴക്കടവുണ്ട്. അതു കടന്നാൽ വേറൊരു ദേശമായി. അവിടെ ഏകദേശം അറുപതു വർഷം മുൻപു നടന്ന കഥയാണ്. കഥ അല്ല ചരിത്രം തന്നെയാണ്. പിലാച്ചീരി മുക്ക് എന്നാണ് ആ ദേശത്തിന്റെ പേര്. അവിടത്തെ റേഷൻ കാർഡും സംസാരവുമൊക്കെ വേറെയാണ്. ജീവിത രീതികളാവട്ടെ ഞങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്ഥവും.കഥ കേൾക്കുമ്പോൾ തോന്നും  അവിടെ അന്നു ഭരിച്ചിരുന്നത്   നാടുവാഴികൾ ആണോന്ന്.  എന്നാൽ സത്യത്തിൽ അങ്ങനെയല്ല,  പക്ഷെ  അങ്ങനെയാണെന്നു കരുതി വായിച്ചാൽ    ഈ കഥ രസകരമാവും.
പ്രാചീനകാലത്ത് ഇറാനിയൻ ഇസ്ലാമിക ചരിത്രത്തിൽ ഖലീഫമാർ മരണപ്പെടുന്നത് ആരും അറിയാറില്ല. വയസ്സനായ ഖലീഫ പുതിയ ഭരണാധികാരിയെ കണ്ടെത്തി  സ്ഥാനാരോഹണം നടത്തി   മരുഭൂമിയുടെ  ഉള്ളറകളിലേക്ക് തനിച്ചു  കയറിപ്പോയി മണലാരണ്യത്തിൽ എവിടെയോ  അപ്രത്യക്ഷമാവുകയാണ് പതിവ്.
പിന്നീടയാൾ ഒരിക്കലും പൊതുജന മധ്യത്തിലേക്കോ സുഖലോലുപതയിലേക്കോ മടങ്ങി വരാറില്ല.  ആളെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാറില്ല. മരണ വാർത്ത പോലും ആരും അറിയാറില്ല.
ഞങ്പിങളുടെ പിലാച്ചീരിമുക്കിലെ കാബൂസ് കുടുംബത്തിന്റ കഥയും ഏകദേശം ഇതിനു തുല്യമാണ്. അവർ  ധനാഢ്യരായിരുന്നു പ്രതാപികളും. കാലാകാലങ്ങളിൽ ഓരോ തറവാട്ടു കാരണവർക്കും വയസ്സായി, ഭരിച്ചു മടുക്കുമ്പോൾ പൂർണ്ണമായ ഭക്തിമാർഗ്ഗത്തിലേയ്ക്കൊരു തിരിച്ചു മടക്കമുണ്ട്. ഹിന്ദു സ്വാമികൾ സർവ്വം ത്യജിച്ച് കാശിയിൽ പോയി  മൃത്യു സ്വയം  വരിക്കുന്നത് പോലെ...   അന്ന് മുസ്ലിം പ്രമാണിമാർ  ജീവിതാന്ത്യത്തിൽ ഹജ്ജിനു പോയി  മടങ്ങി വരാതെ മരണവും മറമാടലും  മക്കത്തു തന്നെ വേണമെന്ന്  ആഗ്രഹിക്കുന്നവർ ആയിരുന്നു . 
കാബൂസ്   കുടുംബത്തിലും  ഒരു ആചാരം പോലെ  ഈ ഒരു സമ്പ്രദായം തലമുറകളിലൂടെ പകർന്നു വന്നു. 
അഞ്ചാം തലമുറയിലെ ഹാജി ആലി ദാദാ സുൽത്താൻ ആണ് ഇതിനൊരു അപവാദം ആയത്. അദ്ദേഹം വളരെ കക്കർശക്കാരനും പിടിവാശിക്കാരനും ആയിരുന്നു. മക്കളെ  വരച്ചവരയിൽ നിർത്തി ഭരിക്കും. മക്കൾക്കാണെങ്കിലോ പിതാവിനെ കലശലായ ഭയവും. മൂത്ത മകൻ മെഹ്ബൂബ് സുൽത്താൻ  കാര്യപ്രാപ്തൻ  ആയിരുന്നെങ്കിലും  പിതാവിനോടുള്ള ഭയവും ബഹുമാനവും  അമിതമായ  കാരണത്താൽ "എന്തിന്" എന്ന ഒരു ചോദ്യം ഉയർത്താനോ, സ്വന്തമായ ഒരു തീരുമാനം   എടുക്കാനോ ആവാതെ നിഷ്ഫല ജന്മമായി  ജീവച്ഛവം പോലെ... ബാക്കിയുള്ള മക്കളൊക്കെ മഹ്ബൂബിനെക്കാൾ പേടിത്തൊണ്ടർ. 
തന്റെ വിവാഹം പോലും പിതാവിൻറെ തീരുമാനത്തിലായിരുന്നു. പക്ഷേ ലഭിച്ച വധു ബീഗം ഫാതിമ പത്തരമാറ്റ് പവിഴമായിരുന്നു. അയാളെ അവൾ അതിരറ്റ് സ്നേഹിച്ചു ബഹുമാനിച്ചു. താമസിയാതെ അവർക്കിടയിൽ ഒരു കുഞ്ഞും ഉണ്ടായി. അവനെ  അയാൾ ഉപ്പാൻറെ അതേ പേരിട്ടു "അലി മഹ്ബൂബ് ബുനയ്യ" 
അന്ന് വിവാഹവും വിവാഹമോചനവും നടക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ഫാതിമാ ബീഗത്തിന്റെ നാത്തൂൻ ഫരീദാ ബീഗത്തിന്റെ   എന്തോ ഏഷണിയിൽ കുടുങ്ങി ഉപ്പ ആലി ദാദ ബോംബെയിലുള്ള മകൻ മെഹ്ബൂബിനു പക്ഷിമെയിൽ അയച്ചു. 
“നീ ബീഗം ഫാതിമയെ മൊഴി ചൊല്ലണം”
 "എന്താണ് കാരണം എന്ന് ചോദിക്കാനുള്ള ത്രാണി പോലുമില്ലാത്ത ആ മകൻ പക്ഷിമെയിൽ മൊഴി സഹിതം തിരിച്ചയച്ചു 
“എന്റെ ബീടർ ബീഗം ഫാതിമയെ ഇന്നലെത്തെ തിയ്യതിയിൽ മൊഴി തീർത്തിരിക്കുന്നു. ഒപ്പ്.”
മേൽപ്പുരക്കു മുകളിൽ വന്നിറങ്ങിയ പക്ഷി, മൊഴി  ഡെലിവർ ചെയ്തു, ഓട്ടിൻ പുറത്തൂടെ മൊഴിയൊരുകി ഖാസിയുടെ നെയ്ച്ചോറിന്റെയും കോയിച്ചാറിന്റെയും മണം പോകാത്ത കയ്യിലെത്തി. മൊഴി നടപ്പിലായി. 
അത് ഫാതിമക്കു വല്ലാത്തൊരു ഷോക്കായി പോയി..!  വേറെ ഒരു വഴിയും ഇല്ലാതെ മോനെയും എടുത്ത് അവളുടെ  വല്യുമ്മ സുൽത്താനയുടെ    കൊട്ടാരത്തിലേക്ക് പോയി. അവിടെ അവൾക്ക്  ആകെ ബന്ധക്കാർ ആ റാണി വല്യമ്മ മാത്രം. പിന്നെ ഒരു അമ്മാവനുണ്ട് അകലെയെങ്ങാണ്ട്  പാല പ്രവിശ്യയിലാണ്   വാസം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 
ബോംബെയിൽ നിന്ന് അലിമഹ്ബൂബ് ബുനയ്യയുടെ   ഉപ്പ നാട്ടിൽ  വരുമ്പോൾ തൻറെ ബീഗം ഫാതിമ താമസിക്കുന്ന  അയൽ ദേശത്തെ കൊട്ടാരവളപ്പിനടുത്ത് വരെ ചെല്ലും.  കോട്ട വാതിൽക്കൽ നിന്ന് അലിമഹ്ബൂബ് ബുനയ്യയെ കൈകാട്ടി വിളിക്കും. ഉമ്മ മറയിൽ ഇരുന്ന് ഇത് കാണും.  അവനെ ഉപ്പയുടെ അടുത്തേക്ക് പറഞ്ഞയക്കും. അടുത്തേക്കോടി വരുന്ന അവനെ തോളിൽ ഇരുത്തി അയാൾ പുല്ലാര നേർച്ചക്കും,  കൊടുമ്പള്ളിക്കലെ നേർച്ചക്കും മറ്റു പരിപാടികൾക്കും  കൊണ്ടുപോകും. വൈകീട്ട് തിരിച്ചെത്തിക്കും.  വലുമ്മ സുൽത്താനക്ക് ഇത് തീരേ ഇഷ്ടപ്പെടുന്നില്ല, കാര്യംതീർത്ത പെണ്ണാണ്..! ചിത്തപ്പേരുണ്ടാവും.!  അവളെ വേറേ കെട്ടിച്ചയക്കണം.!
മഹ്ബൂബ് സുൽത്താന്റെ  വീട്ടിലും ഏകദേശം ഇങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ. കാര്യം തീർത്ത പെണ്ണിന്റെ കൊട്ടാരത്തിലേക്കും ഇങ്ങനെ പോയിപ്പോയി വീണ്ടും അവളെ തിരിച്ചെടുക്കേണ്ടി വരുമോ എന്നായിരുന്നു ഫരീദ ബീഗത്തിന്റെ പേടി.  അധിക കാലം കഴിയുന്നതിനു മുമ്പേ  ഉപ്പയിൽ നിർബന്ധം ചെലുത്തി  ആങ്ങളയെ കൊണ്ട്  അവൾ വേറൊരു പെണ്ണ് കെട്ടിച്ചു, 
കൊച്ചുമോൻ അലിമഹ്ബൂബ് ബുനയ്യയുടെ  ഉപ്പയുടെ രണ്ടാം വിവാഹം നടന്നതോടെ   ഉമ്മയുടെയും രണ്ടാം വിവാഹം നടത്താൻ വല്യുമ്മ റാണിക്ക്  ധൃതിയായി. അവൾക്കാണെങ്കിലോ മെഹ്ബൂബിന്റെ ഓർമ്മകളേയും പ്രിയപുത്രൻ അലിമഹ്മൂദ് ബുനയ്യയേയും പിരിയാനാവുന്നില്ല. അവളുടെ മേൽ സമ്മർദ്ദങ്ങൾ കൂടി വന്നപ്പോൾ  ഒരു ദിവസം അവൾ മകനെയും എടുത്ത് ആരോടും പറയാതെ പാലായിലേക്ക് തിരിച്ചു. അവിടെ ചെന്ന് അമ്മാവൻ സാലയെ  അന്വേഷിച്ചു. പിന്നീടാണറിഞ്ഞത് അമ്മാവൻ പാലായിൽ അല്ലാ, ഈരാട്ടുപേട്ടയിൽ ആണെന്ന്. പിന്നീട് അങ്ങോട്ട് പോയി. തപ്പി തെരഞ്ഞ് അവസാനം പാലസ്  കണ്ടുപിടിച്ചു. അവിടെ അയാൾ  റബ്ബർ ടാപ്പിംഗ് തൊഴിലാളിയായി  കുടുംബസമേതം ജീവിക്കുകയാണ്. അവർ വളരെ സന്തോഷത്തോടെ അവളെയും കുഞ്ഞിനെയും  സ്വീകരിച്ചു.
ക്രമേണ അവരും ആ കുടുംബത്തിൻറെ ഭാഗമായി. സിറാമിക് പാത്രങ്ങൾക്കു ചായം കൊടുത്തും  ലഡുവിൽ മുന്തിരി വെച്ചും  പലഹാരം ഉണ്ടാക്കിക്കൊടുത്തും  അവൾ ആ കുടുംബത്തിന് സാമ്പത്തിക  ഭദ്രത നൽകി. മകൻ വലുതായപ്പോൾ ദേശപത്രങ്ങൾ വിതരണം ചെയ്യാനും  ക്രമേണ അതിൻറെ ഏജൻസി എടുക്കാനും അവൻ  വളർന്നു.

കാബൂസ് തറവാട്ടധിപൻ ആലി സുൽത്താൻ വല്യുപ്പാക്ക് വയസ്സ് കൂടി വന്നു അതോടൊപ്പം  അയാളൂടെ ശാഠ്യങ്ങളും പിടിവാശിയും. ഇതേ സമയം പാരമ്പര്യചര്യ പോലെ  അയാൾക്കു  മക്കത്ത്  പോകാൻ പ്രായമായി. പക്ഷെ അയാൾക്കു ഇഹലോക സുഖലോലുപതയെ പിരിയാൻ തീരെ മനസ്സില്ലായിരുന്നു. ചേരമാൻ പെരുമാളിനെ പോലെ  മക്കത്തു  പോയാൽ ഇനി തിരിച്ചു വരവ് ഉണ്ടാവില്ലന്നറിയുന്ന അയാൾ താമസിക്കുന്ന വീടും തൊടിയും എല്ലാം വിറ്റു പൊൻപണമാക്കി ഭാണ്ധം കെട്ടി, കൂടെ കരുതി. മക്കത്ത് ആണെങ്കിലും  സുഖിച്ചു മരിക്കണം. മക്കളുടെ ഭാവി എന്താവും എന്നൊന്നും അയാൾ ചിന്തിച്ചില്ല. അവർക്ക് കുറച്ചു തുച്ഛമായ ഭൂമി വീതിച്ചു നൽകി. അവരൊക്കെ പുല്ലുകെട്ടി മേഞ്ഞ വീടുകളിലേക്കും അന്യ വീടുകളിലേക്കും  മാറി. അയാൾ കൊട്ടിഘോഷിച്ചു ആഘോഷമായി മക്കത്തേക്കു പോയി. 
എല്ലാം പടച്ചവന്റ  നിശ്ചയമായിരുന്നു. കെട്ടിപ്പെറുക്കി കൊണ്ടുപോയ പണം ഒന്നും അയാൾക്ക് ഉപകരിച്ചില്ല. എല്ലാം നഷ്ടപ്പെട്ടും പോരാത്തതിനും വലതു കാലിനു ക്ഷതവും. ഗത്യന്തരമില്ലാതെ  എല്ലാം നഷ്ടപ്പെട്ട അയാൾ നാട്ടിലേക്കു തന്നെ പാതി ജീവനുമായി തിരിച്ചു വന്നു. കാലിയായ കീശയും വയ്യാത്ത കാലുമായി  അയാൾ മകൻറെ കുടിലിലേക്ക് വന്നു കയറി. 
എന്നിട്ടും അനുസരണയുള്ള,  വിധേയത്വമുള്ള ഭയമുള്ള മക്കൾ അയാളെ കയ്യൊഴിഞ്ഞില്ല. പുല്ലുമേഞ്ഞ വീട്ടിൽ ചോരാത്ത ഭാഗത്ത് കോസടിയിട്ട് അയാളെ കിടത്തി. അയാളുടെ ആവശ്യങ്ങൾക്ക് കാതോർത്തു. പരിചരിച്ചു. 
അയാളിൽ പശ്ചാത്താപവും കുറ്റബോധവും  പ്രകടമായിത്തുടങ്ങി. ഒറ്റക്കിരിക്കുമ്പോൾ അയാ:ൾ ചെയ്തു പോയ തെറ്റുകളെ ഓർത്തു പശ്ചാതപിക്കാൻ തുടങ്ങി. അതിനിടയിലാണ് മൂത്തമോൾ ഫരീദ സുൽത്താനയുടെ കുരുപ്പ് ബാധിച്ചുള്ള ദാരുണ മരണം. നരകിച്ചാണ് മരിച്ചത്. ഫാതിമാ സുൽത്താനയോടെ ചെയ്ത് തെറ്റുകൾ ഏറ്റു പറഞ്ഞു അതിന്റെ കുറ്റബോധം കൂടി മഹ്ബൂബ് സുൽത്താന്റെ കരളിലേക്കു കനൽ ചൊരിഞ്ഞാണ് ഫരീദ പരലോകം പ്രാപിച്ചത്. അന്നു മുതലാണ് മഹ്‌മൂദ് സുൽത്താൻ ഫാതിമയോടു ചെയ്ത അനീതിക്കു പ്രായശ്ചിത്വം ചെയ്യാൻ തീരുമാനിച്ചത്. അയാൾ ഒറ്റക്ക്, വയ്യാത്ത വലതുകാലും വലിച്ച് ഇരാട്ടുപേട്ടയിൽ പോയി. മുൻ മരുമകളുടെയും  പേരക്കുട്ടിയുടെയും വീട് കണ്ടുപിടിച്ചു. സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞു ക്ഷമാപണം നടത്തി...!   അവരുടെ കൂടെ പത്തു പതിനഞ്ചു നാൾ താമസിച്ചു. തിരിച്ചുവന്നപ്പോൾ  അയാൾ പുതിയൊരു മനഷ്യനായി മാറിയിരുന്നു. ഉള്ളിലുള്ള കുറേ പാപഭാരം ഇറക്കി വെച്ച ശാന്തതയോടെയാണ് വീട്ടിലെ മക്കയിൽ വെച്ച് അയാൾ മരിച്ചത്. 

കാലം കുറെ കടന്നു പോയി മഹ്ബൂബ്  ബോംബെയിലെ ജോലിയൊക്കെ  അവസാനിപ്പിച്ചു നാട്ടിൽ ഒരു കട തുടങ്ങി അതിൽ  ബിസിനസുമായി ശിഷ്ടജീവിതം നയിക്കുന്നതിനിടയിലാണ് ഒരുനാൾ ഒരു അപരിചിതൻ, യുവകോമളൻ തന്റെ  കടക്ക് മുമ്പിൽ നിന്നു  സ്വദേശത്തുകാരനോട് കാബൂസ് കുടുംബത്തിലെ മഹ്‌മൂദ് സുൽത്താനെ   അറിയുമോ എന്ന് അന്വേഷിക്കുന്നത് കണ്ടത്. 
ഏതോ അതീന്ദ്രിയജ്ഞാനത്താൽ ഓടിച്ചെന്ന് മഹ്‌മൂദ് സുൽത്താൻ   സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു. "മോനേ"  എന്ന ഒറ്റ വിളിയിൽ ഇതുവരെ അടക്കി വെച്ച പിതൃസ്നേഹം മുഴുവൻ അണപൊട്ടിയൊഴുകി. പിന്നെ  ആലിംഗനമായി. ആ ആലിംഗനത്തിന്റെ  ഊഷ്മളതയിൽ ആലിമഹ്‌മൂദ് ബുനയ്യയും സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു വിളിച്ചു "ഉപ്പാ..." 
വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.. രണ്ടാം ഭാര്യക്കും മക്കൾക്കും ഒക്കെ അവനെ  പരിചയപ്പെടുത്തിക്കൊടുത്തു. അവരും  അവനെ ഉൾക്കൊണ്ടു. സ്നേഹത്തോടെ സ്വീകരിച്ചു. ഇനി ഉമ്മാക്കും  മകനും നമ്മുടെ നാട്ടിൽ താമസിക്കാം എന്ന് വാഗ്ദാനം നൽകി. സുൽത്താൻ മഹ്‌മൂദിന്റെ  അനിയൻ പേർഷ്യയിൽ നിന്ന്  ആലി മഹ്‌മൂദിനായി ഒരു വിസ അയച്ചു. പക്ഷെ അവനു തന്റെ  ഉമ്മ ഫാതിമയെ പിരിഞ്ഞുപോകാൻ  വിഷമം. അതിനാൽ ഉപ്പയുടെ രണ്ടാം ഭാര്യയിലെ മകനു   അവൻ അത് നൽകി. അവൻ അതുമായി ഗൾഫിലെത്തി പച്ചപിടിച്ചു. പിന്നീടെപ്പോഴോ ആലിമഹ്മൂദ് ബുനയ്യയും കടൽ കടന്നു. സാമ്പത്തികമായും മാനസികമായും അവരൊക്കെ നല്ല നിലയിലായി.
വീട്ടിൽ ഫാതിമ ബീഗം തനിച്ചായി, മകൻ പേർഷ്യയിൽ. കൊല്ലത്തിലൊരിക്കലേ വരൂ, മരുമകൾ മക്കളേയും കൂട്ടി പാലക്കു പോയാൽ ഒരു പോക്കാണ്
അപ്പോൾ ആരൊക്കെയോ പറഞ്ഞു. മൂന്നു മൊഴി ചൊല്ലിയിട്ടില്ലല്ലോ,  ഇനിയും ഹാമീനു വേണേൽ തിരിച്ചെടുക്കാം. അവൾ മറ്റൊരു വിവാഹം കഴിക്കാതെ കാത്തു നിൽക്കുകയല്ലേ? 
ഹാമിദിനും തോന്നി അതാണ് നീതി..! ഒരു കാരണമില്ലാതെ താൻ മൊഴി ചൊല്ലിയിട്ടും എന്തിനാണെന്ന് പോലും ചോദിക്കാതെ ഇത്രയും കാലം തനിക്കുവേണ്ടി കാത്തിരുന്ന  എൻറെ പ്രിയ  ഭാര്യയായിരുന്നവളല്ലേ? അവളെ ഇനിയുള്ള ജീവിതത്തിൽ കൂടെ ചേർക്കണം  അവൾക്കും ഒരു കൂട്ടു വേണ്ടേ?  രണ്ടാമത്തെ ഭാര്യക്കും സന്തോഷം. കുറേ സഹിച്ചതല്ലേ? തനിക്കതിൽ പങ്കില്ലെങ്കിലും..!
ആരൊക്കെയോ അവരെ ഈ സന്തോഷ വിവരമറിയിക്കാൻ ഓടി. വിവരങ്ങളൊക്കെ കേട്ട് അവൾ അവൾ യാതൊരു വികാരവും പ്രകടിപ്പിക്കാതെ പറഞ്ഞു. "
“ഇത്രയും കാലം ഞാൻ ഒറ്റക്കാണ് ജീവിച്ചത്. അന്തസ്സായി, ഇനിയുള്ള കാലവും എനിക്ക് അങ്ങനെ ജീവിച്ചാൽ മതി.  എൻറെ വിവാഹ ജീവിതം എനിക്കു  നാലു വർഷമേ ഉണ്ടായിട്ടുള്ളൂ ആ നാലു വർഷത്തിന്റെ  ഓർമ്മകളിൽ ഞാൻ ഇനിയും  തനിച്ച് ജീവിച്ചു കൊള്ളാം"
ചെന്നവർ  അവരെ  പല രീതിയിൽ സമ്മതിപ്പിക്കാനും പ്രലോഭിപ്പിക്കാനും  ശ്രമിച്ചുവെങ്കിലും അവർക്കൊക്കെ നിരാശയോടെ മടങ്ങേണ്ടി വന്നു. അങ്ങനെ മടങ്ങി വന്നവരുടെ കൂട്ടത്തിൽ ഒരാൾ പറയുന്നത് കേട്ടു " ഇവളാണ് പെണ്ണ്. നല്ല പെണ്ണത്തമുള്ള പെണ്ണ്"

തിങ്കളാഴ്‌ച, മേയ് 02, 2022

നല്ല പെണ്ണത്തമുള്ള പെണ്ണ്.

എന്റെ വീടിനു പിന്നിലൂടെ കുറച്ചു ദൂരം പോയാൽ ഒരു പുഴക്കടവുണ്ട്. അതു കടന്നാൽ വേറൊരു ദേശമായി. അവിടെ  നടന്ന കഥകളുടെ  സീരീസ്  ആണ്. അറുപതു വർഷം മുൻപു തുടങ്ങി വെച്ച  കഥയാണ്. ഏകദേശം  1960 കളിൽ.   തീർന്നത് ഈയടുത്താണ്.  ഒരു പുരുഷായുസ്സ് കാലം എന്ന് പറയണം. 
 പിലാച്ചീരി മുക്ക് എന്നാണ് ആ ദേശത്തിന്റെ പേര്. അവിടെ റേഷൻ കാർഡും സംസാരവുമൊക്കെ വേറെയാണ്. അവിടത്തെ ജീവിത രീതികൾ ഞങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്. അവിടെ 1960ലും ഭരിച്ചിരുന്നത്   നാടുവാഴികൾ ആണെന്നു തോന്നും എന്നാൽ സത്യത്തിൽ അങ്ങനെയല്ല, എന്നാൽ അങ്ങനെയാണെന്നു കരുതി വായിക്കണം എന്നാലേ  ഈ കഥ മനസ്സിലാവൂ.  
പ്രാചീനകാലത്ത് ഇറാനിയൻ ഇസ്ലാമിക ചരിത്രത്തിൽ ഖലീഫമാർ മരണപ്പെടുന്നത് ആരും അറിയാറില്ല. വയസ്സനായ ഖലീഫ പുതിയ ഭരണാധികാരിയെ കണ്ടെത്തി  സ്ഥാനാരോഹണം നടത്തി   മരുഭൂമിയുടെ  ഉള്ളറകളിലേക്ക് തനിച്ചു  കയറിപ്പോയി, മണലാരണ്യത്തിൽ എവിടെയോ  അപ്രത്യക്ഷമാവുകയാണ് പതിവ്.
പിന്നീടയാൾ ഒരിക്കലും പൊതുജന മധ്യത്തിലേക്കോ സുഖലോലുപതയിലേക്കോ മടങ്ങി വരാറില്ല.  ആളെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാറില്ല. മരണ വാർത്ത പോലും ആരും അറിയാറില്ല.
പിലാച്ചീരിമുക്കിലെ കാബൂസ് കുടുംബത്തിന്റ കഥയും ഏകദേശം ഇതിനു തുല്യമാണ്. അവർ  ധനാഢ്യരായിരുന്നു പ്രതാപികളും. കാലാകാലങ്ങളിൽ ഓരോ തറവാട്ടു കാരണവർക്കും വയസ്സായി, ഭരിച്ചു മടുക്കുമ്പോൾ പൂർണ്ണമായ ഭക്തിമാർഗ്ഗത്തിലേയ്ക്കൊരു തിരിച്ചു മടക്കമുണ്ട്. ഹിന്ദു സ്വാമികൾ സർവ്വം ത്യജിച്ച് കാശിയിൽ പോയി  മൃത്യു സ്വയം  വരിക്കുന്നത് പോലെ...   അന്ന് മുസ്ലിം പ്രമാണിമാർ  ജീവിതാന്ത്യത്തിൽ ഹജ്ജിനു പോയി  മടങ്ങി വരാതെ മരണവും മറമാടലും  മക്കത്തു തന്നെ വേണമെന്ന്  ആഗ്രഹിക്കുന്നവർ ആയിരുന്നു . കാബൂസ്   കുടുംബത്തിലും  ഒരു ആചാരം പോലെ  ഈ ഒരു സമ്പ്രദായം തലമുറകളിലൂടെ പകർന്നു വന്നു. അഞ്ചാം തലമുറയിലെ ഹാജി മഹ്ബൂബ് ദാദാ സുൽത്താൻ ആണ് ഇതിനൊരു അപവാദം ആയത്. അദ്ദേഹം വളരെ കക്കർശക്കാരനും പിടിവാശിക്കാരനുമായിരുന്നു. പ്രജകളെയും മക്കളെയും   വരച്ചവരയിൽ നിർത്തി ഭരിക്കും. മക്കൾക്കാണെങ്കിലോ പിതാവിനെ കലശലായ ഭയവും. മൂത്ത മകൻ ഹാമിദ് സുൽത്താൻ  കാര്യപ്രാപ്തൻ  ആയിരുന്നെങ്കിലും  പിതാവിനോടുള്ള ഭയവും ബഹുമാനവും  അമിതമായ  കാരണത്താൽ "എന്തിന്" എന്ന ഒരു ചോദ്യം ഉയർത്താനോ, സ്വന്തമായ ഒരു തീരുമാനം   എടുക്കാനോ ആവാതെ നിഷ്ഫല ജന്മമായി  ജീവച്ഛവം പോലെ... ബാക്കിയുള്ള മക്കളൊക്കെ ഹാമിദിനെക്കാൾ പേടിത്തൊണ്ടർ. 
തന്റെ വിവാഹം പോലും പിതാവിൻറെ തീരുമാനത്തിലായിരുന്നു. പക്ഷേ ലഭിച്ച വധു ബീഗം ഫാതിമ പത്തരമാറ്റ് പവിഴമായിരുന്നു. അയാളെ അവൾ അതിരറ്റ് സ്നേഹിച്ചു ബഹുമാനിച്ചു. ഒരു കുഞ്ഞും ഉണ്ടായി. അവനെ  അയാൾ ഉപ്പാൻറെ അതേ പേരിട്ടു "മഹ്ബൂബ് ബുനയ്യ" 
അന്ന് വിവാഹവും വിവാഹമോചനവും നടക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ഫരീദാ ബീഗത്തിന്റെ   എന്തോ ഏഷണിയിൽ കുടുങ്ങി (കോമാങ്ങ ഉപ്പിലിടുന്ന ഭരണിയെ കുറിച്ചുള്ള വിഷയമാണെന്ന് തോന്നുന്നു)  ഉപ്പ മഹ്ബൂബ് ദാദ ബോംബെയിലുള്ള മകൻ ഹാമിദിനു പക്ഷിമെയിൽ അയച്ചു. 
“നീ ബീഗം ഫാതിമയെ മൊഴി ചൊല്ലണം”
 "എന്താണ് കാരണം എന്ന് ചോദിക്കാനുള്ള ത്രാണി പോലുമില്ലാത്ത ആ മകൻ വന്ന പക്ഷിമെയിലിനു  മറുപടി  തിരിച്ചയച്ചു 
“എന്റെ ബീടർ ബീഗം ഫാതിമയെ ഇന്നലെത്തെ തിയ്യതിൽ മൊഴി തീർത്തതായി ത്യെര്യപ്പെടുത്തുന്നു. ഒപ്പ്.”ഓടിട്ട മേൽപ്പുര പുറത്ത് വന്നിറങ്ങിയ പക്ഷി,മെയിൽ  ഡെലിവർ ചെയ്തു, മൊഴി നടപ്പിലായി. 
അത് ഫാതിമക്കു വല്ലാത്തൊരു ഷോക്കായി പോയി..!  വേറെ ഒരു വഴിയും ഇല്ലാതെ അവൾ മോനെയും എടുത്ത് അവളുടെ  വല്യുമ്മ സുൽത്താനയുടെ    കൊട്ടാരത്തിലേക്ക് പോയി. അവിടെ അവൾക്ക് വലിയ സ്വീകരണമൊന്നും കിട്ടിയില്ല. നാല് കൊല്ലം കൊണ്ട് അവൾ കിടന്ന മുറിയിലാകെ കോട്ടത്തേങ്ങ നിറച്ചിരിക്കുകയാണ്.  അവൾക്ക്  ആകെ അടുപ്പമുള്ളത് വല്യമ്മ റാണിയുമായി മാത്രം. പിന്നെ ഒരു അമ്മാവൻ ഉണ്ട് അകലെയെങ്ങാണ്ട്  പാല പ്രവിശ്യയിലാണ്   എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 
ബോംബെയിൽ നിന്ന് മഹ്ബൂബ് ബുനയ്യയുടെ   ഉപ്പ നാട്ടിൽ  വരുമ്പോൾ തൻറെ ബീഗം ഫാതിമ താമസിക്കുന്ന  അയൽ ദേശത്തെ കൊട്ടാരവളപ്പിനടുത്ത് വരെ ചെല്ലും.  കോട്ട വാതിൽക്കൽ നിന്ന് മഹ്ബൂബ് ബുനയ്യയെ കൈകാട്ടി വിളിക്കും. ഉമ്മ മറയിൽ ഇരുന്ന് ഇത് കാണും.  അവനെ ഉപ്പയുടെ അടുത്തേക്ക് പറഞ്ഞയക്കും. അടുത്തേക്കോടി വരുന്ന അവനെ തോളിൽ ഇരുത്തി അയാൾ പുല്ലാര നേർച്ചക്കും,  കൊടുമ്പള്ളിക്കലെ നേർച്ചക്കും മറ്റു പരിപാടികൾക്കും  കൊണ്ടുപോകും. വൈകീട്ട് തിരിച്ചെത്തിക്കും. ഇങ്ങനെ കാലങ്ങൾ പോകവേ ഉപ്പയുടെ നിർബന്ധം കാരണം അയാൾക്ക് രണ്ടാമത് പെണ്ണ് കെട്ടേണ്ടി വന്നു. ഉപ്പാക്ക് വയസ്സ് കൂടി വന്നു അതോടൊപ്പം  ശാഠ്യങ്ങളും പിടിവാശിയും. 
കൊച്ചുമോൻ മഹ്ബൂബ് ബുനയ്യയുടെ  ഉപ്പയുടെ രണ്ടാം വിവാഹം നടന്നതോടെ   ഉമ്മയുടെയും രണ്ടാം വിവാഹം നടത്താൻ വല്യുമ്മ റാണിക്ക്  ധൃതിയായി. അവൾക്കാണെങ്കിലോ ഹാമിദിന്റെ ഓർമ്മകളേയും പ്രിയപുത്രൻ മഹ്മൂദ് ബുനയ്യയേയും പിരിയാനാവുന്നില്ല. അവളുടെ മേൽ സമ്മർദ്ദങ്ങൾ കൂടി വന്നപ്പോൾ  ഒരു ദിവസം അവൾ മകനെയും എടുത്ത് ആരോടും പറയാതെ പാലായിലേക്ക് തിരിച്ചു. അവിടെ ചെന്ന് അമ്മാവൻ സാലയെ  അന്വേഷിച്ചു. പിന്നീടാണറിഞ്ഞത് അമ്മാവൻ പാലായിൽ അല്ലാ, ഈരാട്ടുപേട്ടയിൽ ആണെന്ന്. പിന്നീട് അങ്ങോട്ട് പോയി. തപ്പി തെരഞ്ഞ് അവസാനം ആ  പാലസ്  കണ്ടുപിടിച്ചു. അവിടെ അയാൾ ഊദ് ടാപ്പിംഗ് തൊഴിലാളിയായി  കുടുംബസമേതം ജീവിക്കുകയാണ്. അവർ വളരെ സന്തോഷത്തോടെ അവളെയും കുഞ്ഞിനെയും  സ്വീകരിച്ചു.
ക്രമേണ അവരും ആ കുടുംബത്തിൻറെ ഭാഗമായി. സിറാമിക് പാത്രങ്ങൾക്കു ചായം കൊടുത്തും  ലഡുവിൽ മുന്തിരി വെച്ചും  പലഹാരം ഉണ്ടാക്കിക്കൊടുത്തും പണിചെയ്തു  അവൾ ആ കുടുംബത്തിന് സാമ്പത്തിക  ഭദ്രത നൽകി. മകൻ വലുതായപ്പോൾ ദേശപത്രങ്ങൾ വിതരണം ചെയ്യാനും  ക്രമേണ അതിൻറെ ഏജൻസി എടുക്കാനും അവൻ വളർന്നു.

ഇതേ സമയം മഹ്ബൂബ് ഉപ്പാക്ക് വയസ്സ് കൂടി വന്നപ്പോൾ പാരമ്പര്യചര്യ പോലെ  അയാളും മക്കത്ത്  പോകാൻ തീരുമാനിച്ചു. ചേരമാൻ പെരുമാളിനെ പോലെ  മക്കത്തു  പോയാൽ ഇനി തിരിച്ചു വരവ് ഉണ്ടാവില്ലന്നറിയുന്ന അയാൾ താമസിക്കുന്ന വീടും തൊടിയും എല്ലാം വിറ്റു പൊൻപണമാക്കി കൂടെ കരുതി. മക്കത്ത് ആണെങ്കിലും  സുഖിച്ചു മരിക്കണം. മക്കളുടെ ഭാവി എന്നൊന്നും അയാൾ ചിന്തിച്ചില്ല. അവർക്ക് കുറച്ചു തുച്ഛമായ ഭൂമി വീതിച്ചു നൽകി. അവരൊക്കെ പുല്ലുകെട്ടി മേഞ്ഞ വീടുകളിലേക്കും അന്യ വീടുകളിലേക്കും  മാറി. 
എല്ലാം പടച്ചവന്റ  നിശ്ചയമായിരുന്നു. കെട്ടിപ്പെറുക്കി കൊണ്ടുപോയ പണം ഒന്നും അയാൾക്ക് ഉപകരിച്ചില്ല. ഹജ്ജ് കഴിഞ്ഞ് ഉടനെ എല്ലാം നഷ്ടപ്പെട്ട അയാൾ മക്കത്ത് നിന്നും തിരിച്ചു വന്നു. കാലിയായ കീശയും കയ്യുമായി മകൻറെ വീട്ടിലേക്ക് വന്നുകയറി. 
എന്നിട്ടും അനുസരണയുള്ള,  വിധേയത്വമുള്ള മക്കൾ അയാളെ കയ്യൊഴിഞ്ഞില്ല. പുല്ലുമേഞ്ഞ വീട്ടിൽ ചോരാത്ത ഭാഗത്ത് കിടക്കയിട്ട് അയാളെ കിടത്തി. അയാളുടെ ആവശ്യങ്ങൾക്ക് കാതോർത്തു. പരിചരിച്ചു. 
അയാളിൽ പശ്ചാത്താപവും കുറ്റബോധവും  പ്രകടമായിത്തുടങ്ങി. അങ്ങനെയാണ് അയാൾ ഒറ്റക്ക് ഇരാട്ടുപേട്ടയിൽ പോയത്. മുൻ മരുമകളുടെയും  പേരക്കുട്ടിയുടെയും വീട് കണ്ടുപിടിച്ചു. സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞു ക്ഷമാപണം...!   അവരുടെ കൂടെ പത്തു പതിനഞ്ചു നാൾ താമസിച്ചു. തിരിച്ചുവന്നപ്പോൾ  അയാൾ പുതിയൊരു മനഷ്യനായി മാറിയിരുന്നു. ഉള്ളിലുള്ള കുറേ പാപഭാരം ഇറക്കി വെച്ചിരുന്നു. ആ ശാന്തതയോടെയാണ് വീട്ടിലെ മക്കയിൽ വെച്ച് മരിച്ചത്. 
മഹ്ബൂബ്  ബോംബെയിലെ ജോലിയൊക്കെ  അവസാനിപ്പിച്ചു നാട്ടിൽ ഒരു കട തുടങ്ങി അതിൽ  ബിസിനസുമായി ശിഷ്ടജീവിതം നയിക്കുന്നതിനിടയിലാണ് ഒരുനാൾ ഒരു യുവഅപരിചിതൻ തന്റെ  കടക്ക് മുമ്പിൽ നിന്നു  സ്വദേശത്തുകാരനോട് കാബൂസ് കുടുംബത്തിലെ ഹാമിദ് സുൽത്താനെ   അറിയുമോ എന്ന് അന്വേഷിക്കുന്നത് കണ്ടത്. 
ഏതോ അതീന്ദ്രിയജ്ഞാനത്താൽ ഓടിച്ചെന്ന് ഹാമിദ് സുൽത്താൻ   സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു. "മോനേ"  എന്ന ഒറ്റ വിളിയിൽ ഇതുവരെ അടക്കിവെച്ച പിതൃസ്നേഹം മുഴുവൻ അണപൊട്ടിയൊഴുകി. പിന്നെ  ആലിംഗനം ആയി. ആ ആലിംഗനത്തിന്റെ  ഊഷ്മളതയിൽ മഹ്മൂദ് ബുനയ്യയും സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു വിളിച്ചു "ഉപ്പാ..." 
വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.. രണ്ടാം ഭാര്യക്കും മക്കൾക്കും ഒക്കെ അവനെ  പരിചയപ്പെടുത്തിക്കൊടുത്തു. അവരും  അവനെ ഉൾക്കൊണ്ടു. സ്നേഹത്തോടെ സ്വീകരിച്ചു. ഇനി ഉമ്മാക്കും  മകനും നമ്മുടെ നാട്ടിൽ താമസിക്കാം എന്ന് വാഗ്ദാനം നൽകി. സുൽത്താൻ ഹാമിദിന്റെ  അനിയൻ പേർഷ്യയിൽ നിന്ന്  ഹാമിദിനായി ഒരു വിസ അയച്ചു. പക്ഷെ അവനു തന്റെ  ഉമ്മയെ പിരിഞ്ഞുപോകാൻ  വിഷമം. അതിനാൽ ഉപ്പയുടെ രണ്ടാം ഭാര്യയിലെ മകനു   അവൻ അത് നൽകി. അവൻ അതുമായി ഗൾഫിലെത്തി പച്ചപിടിച്ചു. പിന്നീടെപ്പോഴോ മഹ്മൂദ് ബുനയ്യയും കടൽ കടന്നു. സാമ്പത്തികമായും മാനസികമായും അവരൊക്കെ നല്ല നിലയിലായി.
വീട്ടിൽ ഫാതിമ ബീഗം തനിച്ചായി മകൻ പേർഷ്യയിൽ. കൊല്ലത്തിലൊരിക്കലേ വരൂ, മരുമകൾ മക്കളേയും കൂട്ടി പാലക്കു പോയാൽ ഒരു പോക്കാണ്
അപ്പോൾ ആരൊക്കെയോ പറഞ്ഞു. മൂന്നു മൊഴി ചൊല്ലിയിട്ടില്ലല്ലോ,  ഇനിയും ഹാമീനു ഇനിയും തിരിച്ചെടുക്കാം. അവൾ മറ്റൊരു വിവാഹം കഴിക്കാതെ കാത്തു നിൽക്കുകയല്ലേ? 
ഹാമിദിനും തോന്നി അതാണ് നീതി..! ഒരു കാരണമില്ലാതെ താൻ മൊഴി ചൊല്ലിയിട്ടും എന്തിനാണെന്ന് പോലും ചോദിക്കാതെ ഇത്രയും കാലം തനിക്കുവേണ്ടി കാത്തിരുന്ന  എൻറെ പ്രിയ  ഭാര്യയായിരുന്നവളല്ലേ? അവളെ ഇനിയുള്ള ജീവിതത്തിൽ കൂടെ ചേർക്കണം  അവൾക്കും ഒരു കൂട്ടു വേണ്ടേ?  രണ്ടാമത്തെ ഭാര്യക്കും സന്തോഷം. കുറേ സഹിച്ചതല്ലേ? തനിക്കതിൽ പങ്കില്ലെങ്കിലും..!
ആരൊക്കെയോ അവരെ ഈ സന്തോഷ വിവരമറിയിക്കാൻ ഓടി. വിവരങ്ങളൊക്കെ കേട്ട് അവൾ അവൾ യാതൊരു വികാരവും പ്രകടിപ്പിക്കാതെ പറഞ്ഞു. "
“ഇത്രയും കാലം ഞാൻ ഒറ്റക്കാണ് ജീവിച്ചത്. അന്തസ്സായി, ഇനിയുള്ള കാലവും എനിക്ക് അങ്ങനെ ജീവിച്ചാൽ മതി.  എൻറെ വിവാഹ ജീവിതം എനിക്കു  നാലു വർഷമേ ഉണ്ടായിട്ടുള്ളൂ ആ നാലു വർഷത്തിന്റെ  ഓർമ്മകളിൽ ഞാൻ ഇനിയും  തനിച്ച് ജീവിച്ചു കൊള്ളാം"
ചെന്നവർ  അവരെ  പല രീതിയിൽ സമ്മതിപ്പിക്കാനും പ്രലോഭിപ്പിക്കാനും  ശ്രമിച്ചുവെങ്കിലും എല്ലാർക്കും  നിരാശയോടെ മടങ്ങേണ്ടി വന്നു. അങ്ങനെ മടങ്ങി വന്നവരുടെ കൂട്ടത്തിൽ ഒരാൾ പറയുന്നത് കേട്ടു " ഇവളാണ് പെണ്ണ്. നല്ല പെണ്ണത്തമുള്ള പെണ്ണ്"

ഞായറാഴ്‌ച, ജൂലൈ 04, 2021

കഴുത്തിനു പിടുത്തം

"ഹലോ ഏട്ടാ ഞാൻ വീട്ടിലെത്തീട്ടോ?"


"എടീ, അതെന്തേ പല്ലെടുക്കാൻ പോയിട്ടു വേണ്ടാന്നു വെച്ചോ?"

"കാമരാജിന്റെ ദന്താശുപത്രിയിൽ സമയത്തിന് എത്തിയതാ.. പക്ഷേ.."

"പിന്നെന്തേ അവിടെ തെരക്കായിരുന്നോ?"

" തോക്കിൽ കയറി വെടി വെക്കല്ലേ..ഞാനൊന്നു പറയട്ടെ..! തെരക്കൊന്നുമുണ്ടായിരുന്നില്ല, ഞാനൊറ്റക്കേ ഉണ്ടായിരുന്നുള്ളൂ.."

"ഒറ്റക്കോ? അയാളുടെ അസിസ്റ്റൻറ്മാരാരും ഉണ്ടായിരുന്നില്ലേ?"

"ഓ..അതൊന്നും ഞാൻ നോക്കിയില്ല."

"എന്നിട്ട് എന്ത് സംഭവിച്ചു വേഗം പറ?'

"കസേരയിൽ ഇരുന്നതും എൻറെ കഴുത്തിൽ ഒരു പിടുത്തം! പല്ല് പറിക്കൊന്നും വേണ്ടാന്ന് കരുതി ഞാൻ ഒറ്റ പോരൽ"

"ആഹാ അയാളുടെ പേര് പോലെ തന്നെ അയാളുടെ പ്രവൃത്തിയും, ഇന്നയാളെ ഞാൻ നല്ലോണം ശരിയാകുന്നുണ്ട്"

"ഹലോ..ഹലോ.."
(ഫോൺ കട്ടാവും മുമ്പെ, ബൈക്ക് സ്റ്റാർട്ട് ആക്കുന്ന ഒച്ച)

"ഹലോ..ഹലോ കാമരാജ് ഡോക്ടർ അല്ലേ?"

"അതെ, പതുക്കെ പറഞ്ഞാലും മതി. ആരാണ്?, എന്താണ്? എന്തു വേണം?"

"ഞാൻ ഹൃസ്വഭാഷിണി"

"ആര് ഉച്ചഭാഷിണിയോ?"

"ഉച്ചഭാഷിണി അല്ല ഹൃസ്വഭാഷിണീന്നാ പേര്. മുത്തശ്ശിയിട്ട പേരാ! ഇപ്പോ ക്ലിനിക്കൽ പല്ല് പറിക്കാൻ വന്നില്ലേ ? പെട്ടെന്ന് കഴുത്തിനു വെട്ടൽ വന്ന കാരണം നാളെ വരാം എന്ന് പറഞ്ഞ് പോയില്ലേ..! അവരാണ് ഞാൻ".

"ഓ മനസ്സിലായി, എന്ത് വേണം?"

"ഡോക്ടർ ഒന്ന് പെട്ടെന്ന് ക്ലീനിക്കിൽ നിന്ന് മാറി നിൽക്കണം. വിവരങ്ങളൊക്കെ ഞാൻ സാവകാശം പറയാം."

ശനിയാഴ്‌ച, ജൂലൈ 03, 2021

തച്ചന്റെ കൊച്ചുമോൻ

മതിലിനപ്പുറത്ത്  റോഡിൽ  ഒരു ചെറുപ്പക്കാരൻ.  ഇങ്ങോട്ട് വാതിൽക്കലേക്കാണ് നോട്ടം.  അനുഷ്ക പാതി തുറന്ന ജനലിന്റെ വെർട്ടിക്കൽ ബ്ലിന്റ് കർട്ടണിലൂടെ ആ കാഴ്ച കണ്ടു.  എന്തോ വശപ്പിശക് ഉണ്ട്. ഇങ്ങോട്ടേക്ക് വരാനാണെങ്കിൽ തുറന്നിട്ട ഗേറ്റിലൂടെ അയാൾക്ക് കടന്നുവരാം. 
ഇതിലെ റോഡിലൂടെ കാൽനടക്കാരൊന്നും ഉണ്ടാവാറില്ല. റോഡിന് ഒരു കാർ കടന്നുപോകാനുള്ള വീതിയേ ഉള്ളൂ. .  ഇങ്ങോട്ടുള്ള മൂന്നാലു വീടുകളിലേക്കുള്ള കാറുകൾ മാത്രം. ഈ കോവിഡ് കാലത്ത് അത് തന്നെ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ
"അച്ഛാ.. പുറത്ത് റോഡിൽ നിന്ന് ഒരാൾ ഇങ്ങോട്ടേക്ക് തന്നെ നോക്കിനിൽക്കുന്നു".
അവസാനമവൾ അച്ഛനെയറിയിച്ചു. 
"നീ ഇങ്ങകത്തേക്ക് കേറി പോരെടി"
അമ്മ വഴക്ക് പറഞ്ഞു.
"ഈ അമ്മയ്ക്ക് എന്തറിയാം? ഞാൻ അകത്തു തന്നെയാണ്"
അനുഷ്കക്ക് ദേഷ്യം വന്നു. 
അച്ഛൻ വന്നു പുറത്തേക്കുള്ള വാതിൽ തുറന്നു. തുറിച്ചു നോക്കി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടു. അവനു ജാള്യം  തോന്നി,  തല പെട്ടെന്ന് തിരിച്ച്  മുന്നോട്ടു നടക്കാൻ തുടങ്ങി. 
"ഹേയ് പോകാൻ വരട്ടെ...!  ഒന്ന് നിന്നേ...!"
അച്ഛൻ പെട്ടെന്ന് ചെരിപ്പിട്ട് മുറ്റത്തേക്ക് ചാടിയിറങ്ങി. കർട്ടൺ നന്നായി വകഞ്ഞ് അനുഷ്കയും ആ രംഗം വീക്ഷിച്ചു.
ചെറുപ്പക്കാരൻ ഓടാൻ ശ്രമിച്ചു, തോൽവി മണത്തു  പിന്നെ അവിടെത്തന്നെ നിന്നു. 
അച്ഛൻ മദ്രാസ് റെജിമെൻറിൽ നിന്ന്  വിരമിച്ചപ്പോൾ നാട്ടിലേക്ക് കൊണ്ടുവന്ന മസിലുകൾ അയാളെ ഭയപ്പെടുത്തിയെന്നു തോന്നുന്നു. 
"എന്താ ഇവിടെ ചുറ്റിത്തിരിയുന്നു?"
അച്ഛൻറെ പരുപരുത്ത പട്ടാള സ്വരം.!

"ഒന്നുമില്ല ക്ഷമിക്കണം സാർ,
ഞാൻ ഇതുവഴി പോയപ്പോൾ ഒന്ന് നോക്കിയതാണ്"
അവന്റെ  വിനീത വിധേയ മറുപടി.
"ഒന്നുമില്ലാതെ, പ്രായമായ പെൺകുട്ടിയുള്ള  വീട്ടിലേക്ക് തുറിച്ചു നോക്കി താൻ എന്തുണ്ടാക്കാനാണ്?"
അച്ഛനിലെ  മണ്ണും പെണ്ണും കാക്കുന്ന പട്ടാളക്കാരൻ ഉണർന്നു. 
" പെൺകുട്ടിയോ?  ഞാനൊന്നും കണ്ടില്ല സാർ...!"
അവൻ ദയനീയമായി പറഞ്ഞു.
'പിന്നെന്താണ് താൻ വീട്ടിലേക്ക് തുറിച്ചു  നോക്കിക്കൊണ്ടു നിന്നത്?"
അച്ഛൻ കോർട്ട് മാർഷൽ ആരംഭിച്ചു.
"ഞാൻ ആ വാതിലിലെ കൊത്തുപണി നോക്കിയതാണ് സാർ. എൻറെ വല്യച്ഛൻ ചെയ്തിരുന്ന അതേ കൊത്തുപണി. ഏഴു തരം മരമുപയോഗിച്ച്, വല്യച്ഛന് മാത്രം സാധിക്കുന്ന കൈപ്പണി. പക്ഷേ എൻറെ വല്യച്ഛൻ മരിച്ചിട്ട് ഇരുപത്  വർഷമായി. പക്ഷേ രണ്ടുവർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഈ വീടിന് എന്റെ വല്യച്ഛൻ പണിത വാതിലോ? അതെങ്ങനെ സാധിക്കും എന്ന അത്ഭുതത്തിൽ വാപൊളിച്ചു നിന്നതാണ് സാർ.
"നീ പഞ്ഞു ആശാരിയുടെ പേരമകൻ ആണോ?"
അച്ഛൻ  എത്ര പെട്ടെന്നാണ് പട്ടാളക്കാരനിൽ നിന്നു  പാവം ഒരച്ഛനായി ആയി  മയപ്പെട്ടത്!
അനുഷ്ക അത്ഭുതപ്പെട്ടു.
"അതെ ഞാൻ പഞ്ഞുവാശാരിയുടെ പേരക്കുട്ടി"
അവൻ ആശ്വാസത്തോടെ പറഞ്ഞു.

" ഇത് വല്യച്ഛൻ പണിത വാതിൽ തന്നെ. എന്റെ തറവാട് പൊളിച്ചു വിൽക്കുന്നതിനു മുമ്പ്  ഞാൻ ഈ വാതിൽ അവിടന്ന് ഇളക്കിയെടുത്ത് എൻറെ ഈ വീടിന് വെച്ചു. "

"സാർ, ഞാനതിലൊന്നു തൊടട്ടേയോ?"
അവൻ വിനീതനായി ചോദിച്ചു.
"അതിനെന്താ കേറി തൊട്ടോളു.
ഒരു കോവിലിലേക്ക് കേറുന്ന ബഹുമാനത്തോടെ ഭക്തിയോടെ ചെരിപ്പ് അഴിച്ചു വെച്ചവൻ  വാതിലിനടുത്തേയ്ക്ക് നടന്നു. ഭക്തിപൂർവ്വം  അതിലെ സരസ്വതിയുടെ തറയിൽ തൊട്ട പാദത്തിൽ തൊട്ട്  വണങ്ങി. വീണയുടെ കൊത്തു പണികളുടെ, നിമ്ന്നോന്നതികളിലൂലൂടെ വിരലോടിച്ചപ്പോൾ അതിലെ കമ്പികൾ  മീട്ടുന്നതായും സപ്തസ്വരങ്ങളുടെ സംഗീതം പൊഴിക്കുന്നതായും അവർക്കു തോന്നി. 
ദേവിയെ ആണോ ദേവിയെ കടഞ്ഞെടുത്ത തച്ചനെയാണോ അവൻ വണങ്ങുന്നതെന്നു തീർച്ചയില്ലാതെ,അറിയാതെ അനുഷ്കയും അച്ഛനും   കൈകൾ കൂപ്പി അവനു പിറകിൽ നിന്നു.
#കഥ
#കരീംമാഷ്

വ്യാഴാഴ്‌ച, ജനുവരി 07, 2021

അന്തസ്സ്

"അന്തസ്സ് കൂടുന്നതിനനുസരിച്ച് വേതനവും കൂടും. അതു കൊണ്ട് നാം അന്തസ്സ് കാത്തു സൂക്ഷിക്കണം" 
വർക്കിംഗ് വുമൺസിനുള്ള മോട്ടിവേഷൻ ക്ലാസ്സെടുക്കുകയാണ്  മണിക്കുറിനു പതിനായിരം വാങ്ങുന്ന മോട്ടിവേറ്റർ. 
സദസ്സ് കാതു കൂർപ്പിച്ചിരിക്കുന്നു.
അതിനിടയിൽ മുഖ്യാതിഥിയായ വക്കീലിന്റെ  ഓഫീസിലെ സ്വീപർ ചേച്ചി എണീറ്റ് നിന്ന്...!
"ചുമ്മാ പറയുന്നതാ സാറേ.. അന്തസ്സ് കൂടുന്നതിനനുസരിച്ച് വേതനം കുറയും"

മോട്ടിവേറ്ററും  മുഖ്യാതിഥി  വക്കീലും മിഴിച്ച്  കേട്ടിരിക്കേ ചേച്ചി മുഴുവനാക്കി.

പെറ്റോട്ത്ത് നിന്നിരുന്ന അന്ന് എനിക്ക് നാൽപ്പത് ദിവസത്തിന് നാൽപ്പതിനായിരവും സമ്മാനവും കിട്ടീയിരുന്നു. ആ പണിക്ക്  അന്തസ്സ് പോരാന്ന് മക്കൾക്ക്  തോന്നിയാണ് വക്കിലിന്റെ ഓഫീസിൽ ചേർന്നത്. അവിടെ മാസം അയ്യായിരം മാത്രം..."

ഞായറാഴ്‌ച, മേയ് 03, 2020

ഗുഡ്നൈറ്റ്

വിസ അടിക്കാൻ ഉള്ളവരുടെ അഡ്വാൻസ് ലിസ്റ്റ് എടുത്തു നോക്കുമ്പോൾ അതിൽ ഖാലിദ്ക്കയും ഉണ്ട്. ബറാക്ക് നേരത്തെ പറഞ്ഞതോർത്തു.  
"ഖാലിദിന്റെ  വിസ ഇനി അടിക്കാൻ പറ്റില്ല.  ഏജ് ഓവർ ആയിട്ടുണ്ട്."

ഖാലിദ്ക്കായുടെ പകുതി വയസ്സേയുള്ളൂ ബറാക്കിന്.  ഇറാക്കിയാണ് മൻദൂബിന്റെ പണിയാണ്. അതിൻറെ അഹങ്കാരവും ഉണ്ട്. വയസ്സന്മാരെ ബഹുമാനിക്കാൻ തീരെ അറിയില്ല. പ്രത്യേകിച്ച് ഏഷ്യൻസിനോട് ഒരു വക പുച്ഛമാണ്. 
എന്നാൽ അറബാബ് അങ്ങനെയല്ല. ഞങ്ങളൊക്കെ വിളിക്കുന്നത് കേട്ട് അയാളും  വിളിക്കും "ഖാലിദ്ഖാ" 
(മുന്നിലും പിന്നിലും ഖലീഫയുടെ  "ഖ").
 ഖാലിദ്ക്കായുടെ പിരിഞ്ഞു പോക്ക് 
വയസ്സൻ  അറബാബിനു സഹിക്കില്ല. കഴിഞ്ഞ 30 കൊല്ലമായി  ഗാവയും സുലൈമാനിയും ഉണ്ടാക്കി നൽകി ആ   മനസ്സിൽ കയറി കുടിയേറിയതാണ് ഖാലിദ്ക്ക.  
ഖാലിദ്കാക്കും കമ്പനിയെ പിരിയാൻ ഒട്ടും ഇഷ്ടമില്ല. പ്രത്യേകിച്ച്  അറബാബിനെ. 
ഭാര്യ മരിച്ചതിൽ പിന്നെ രണ്ട് പെൺകുട്ടികളെ  വളർത്തിയത് വേറൊരു  പെണ്ണു കെട്ടാതെയാണ്.
‌ഗൾഫിൽ നിന്ന് തന്നെയാണയാൾ അവർക്കുള്ള പുതിയാപ്ളമാരെ കണ്ടെത്തിയതും  കല്യാണം കഴിപ്പിച്ചതും. അതിനൊക്കെ അർബാബ് മനസ്സറിഞ്ഞ് സഹായിച്ചിട്ടുണ്ട്. 
വിസ ക്യാൻസൽ ചെയ്താൽ നാട്ടിൽ പോണം.  നാട്ടിൽ പോയിട്ട്  അയാൾ എന്ത് ചെയ്യാനാണ്? 
അനിയന്മാരും പെങ്ങമ്മാരും ഒക്കെ എന്നോ അന്യമായി തീർന്നിരിക്കുന്നു. നാട്ടിൽ
‌ഉണ്ടായിരുന്ന വീട് തുച്ഛമായ  വാടകയ്ക്ക് കൊടുത്തതാണ്. അവരെ ഒഴിപ്പിക്കേണ്ടി വരുമല്ലോ എന്ന സങ്കടം വേറെ. 
 കമ്പനി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് മുതലക്കൂപ്പ് നടത്തുകയാണ്. ഇല്ലെങ്കിൽ ഒരോരോ വർഷത്തേക്കുള്ള ഉള്ള വിസിറ്റ് വിസ എടുത്തെങ്കിലും അയാളെ അറബാബ് പിടിച്ചു നിർത്തുമായിരുന്നു. 
 വിസ തീർന്നാലും ഒരുമാസം കൂടി യു.എ.ഇ.യിൽ പിടിച്ചു നിൽക്കാം. അതിനുശേഷം സ്ഥലം വിട്ടേ മതിയാവൂ. ഖാലിദ്ക്കയും തിരിച്ചു പോക്കിനായി മനസ്സിനെ സജ്ജമാക്കി. ഫൈനൽ സെറ്റിൽമെൻറ് ഉണ്ടാക്കി അറബാബിനെ  കാണിച്ചപ്പോഴാണ് അദ്ദേഹം കൂടുതൽ സങ്കടപ്പെട്ടത്. മൊത്തം ഡ്യൂസ്  അറുപതിനായിരമേയുള്ളൂ എന്നിട്ടും  തികച്ചും കാശ് കൊടുക്കാൻ ബാങ്കിലില്ല. കഷ്ടിച്ച് 40,000 ഉണ്ടാവും. ഉള്ളതിന് ഒരു ക്യാഷ് ചെക്കും ബാക്കി മൂന്നു മാസത്തെ പിഡിസിയും എഴുതാൻ പറഞ്ഞു. മൂന്നുമാസം കഴിഞ്ഞാൽ ഒരു ഗവൺമെൻറ് വർക്കിന്റെ ചെക്ക് വരാനുണ്ട്. 
‌ക്യാൻസലേഷൻ പേപ്പറുകൾ ഒപ്പിടുമ്പോൾ  അറബാബ് ഖാലിദ്ക്കയെ ചേർത്തു നിർത്തി  സങ്കടപ്പെട്ടു. "കണക്കും കണക്കിന് മേലെയും തരണമെന്ന് കരുതിയിരുന്നു. ഖാലിദ്ഖാ  നമ്മൾ മുങ്ങുകയാണ്. ഈ മുങ്ങുന്ന കപ്പലിൽ നിന്ന് നിങ്ങൾ ആദ്യം രക്ഷപ്പെട്ടു പോകുന്നു എന്ന സന്തോഷം എനിക്കുണ്ട്. നിങ്ങൾ പോയി രക്ഷപ്പെട്ടൂ, എന്നിട്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ."
‌ അർബാബ് അവസാനമായി ഖാലിദ്ക്കയെ  കയ്യിലും കവിളിലും  ചുംബിച്ചു യാത്രയാക്കി. 
‌ചെക്കുകൾ കൊടുക്കുമ്പോൾ ഞാൻ ഖാലിദ്ക്കാനോടു  ഒരു സഹായം ചോദിച്ചു.
‌ ഖാലിദ്ക്ക  ഏതായാലും ചെക്ക് മാറാൻ ബാങ്കിൽ പോവുകയല്ലേ? 
‌ അതിനടുത്താണ് അൽ അൻസാരി എക്സ്ചേഞ്ച്.  അവിടെ കയറി  അറബാബിന്റെ രണ്ടാം ഭാര്യയുടെ മകളുടെ പഠിത്തത്തിനുള്ള ഇമ്മാസത്തെ  തുക വെസ്റ്റേൺ യൂനിയനിലൂടെ യൂറോ ആയി   അയച്ചുകൊടുക്കണം. അവളുടെ അഡ്രസ്സും പൈസീം ഇതാ...
‌ഖാലിദ്ക്ക സന്തോഷത്തോടെ കാര്യം ഏറ്റു. 
‌ഭംഗിയോടെ കൃത്യം നിർവഹിക്കുകയും ചെയ്തു. എന്നിട്ടാണ് സ്വന്തം ചെക്ക് മാറാൻ ബാങ്കിൽ പോയത് തന്നെ. 
‌നാൽപ്പതിനായിരം ദിർഹത്തിൽ നിന്ന് നാട്ടിലേക്കു പോകാനുള്ള ചെലവ് കഴിച്ച് ബാക്കി കൊണ്ടെടുത്ത ഇന്ത്യൻ രൂപയുടെ ഡ്രാഫ്റ്റും  ബാക്കി  20000 ദിർഹമിന്റെ പി.ഡി.സി ചെക്കും  കൊണ്ടാണ് ഖാലിദ്ക്ക നാട്ടിൽ പോയത്.  
വാടകക്കാർ അതിനുമുമ്പ് വീട് ഒഴിവാക്കി കൊടുത്തതിനാൽ  ക്ലീനിങ്ങും മെയിൻറനൻസും  തീർത്തു   നേരെ വന്നു കേറി താമസിക്കാനായി. 
ഒറ്റയാനായുള്ള താമസം. കാലം കുറേയായി അങ്ങനെ തന്നെയാണ്. ആദ്യം ബീവി ദുനിയാവ് വിട്ടു പോയി. പിന്നെ രണ്ടു പെൺകുട്ടികളും  കല്യാണം കഴിച്ചും  പോയി. നാട്ടിലെ കൃഷിയും പള്ളി മദ്രസ കാര്യങ്ങളുമായി ഖാലിദ്ക്ക ബിസിയായി. 
പി ഡി സി ചെക്ക് മെച്ച്വർ  ആവുന്ന അന്ന് ഖാലിദ്ക്ക എന്നെ വിളിച്ചിരുന്നു. 
അപ്പോഴേക്കും ഞാൻ കമ്പനി മാറിയിരുന്നു.  വേറെ ഒരു  കമ്പനിയിൽ താൽക്കാലികമായി പോവുകയായിരുന്നു.
 മൂന്നാലു മാസത്തെ ശമ്പളം പെന്റിങ്ങായി. രണ്ടുമൂന്ന് ചെക്ക് റിട്ടേൺ കേസിൽ അറബാബിനെ പോലീസ് പിടിച്ചുകൊണ്ടുപോയി. വണ്ടികൾ വിറ്റ കാശ് കൊണ്ടാണ് ഇറക്കിയത്. എല്ലാ പ്രതീക്ഷയും അറ്റപ്പോൾ  ആവശ്യമുള്ള തൊഴിലാളികൾക്ക് ഒക്കെ തനാസിൽ കൊടുത്തു. അങ്ങനെയാണ് ഞാനും പുറത്തു ചാടിയത്. 
ഖാലിദ്ക്കയോട്  ആ വിവരങ്ങളൊക്കെ പറഞ്ഞു.
മൂപ്പർക്ക് വലിയ സങ്കടമായി. മൂപ്പരുടെ ചെക്ക് മാറി കിട്ടാത്തതിലല്ലായിരുന്നു സങ്കടം. സ്ഥാപനം ചിഹ്നഭിന്നമായിപ്പോയതും  അറബാബിനു ഗതി ഇല്ലാതായി തീർന്നതും ആയിരുന്നു അയാൾക്കേറെ സങ്കടം. 
ഖാലിദ്ക്കായുടെ അന്വേഷണം കേട്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി.
അറബാബിനെ പറ്റി ഞങ്ങൾ ആർക്കും ഒരു പിടുത്തം ഉണ്ടായിരുന്നില്ല. അന്വേഷിക്കാൻ ശ്രമിച്ചില്ല എന്നതാണ് ശരി. ഞങ്ങളൊക്കെ അതിജീവനത്തിനായുള്ള ഓട്ടത്തിൽ ആയിരുന്നു. 
 വെറുമൊരു ഓഫീസ് ബോയി ആയിരുന്ന അയാൾക്കുള്ളത്ര സ്നേഹം പോലും ഫൈനാൻഷ്യൽ കൺട്രോളർ ആയിരുന്ന എനിക്കുണ്ടായില്ലല്ലോ എന്നോർത്തപ്പോൾ വലിയ കുറ്റബോധം തോന്നി. 
അങ്ങനെയാണ് ഞാൻ എൻറെ പുതിയ ഓഫീസിലിരുന്നു പഴയ അറബാബിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. 
ഞാൻ ഇറങ്ങിയതിനു ശേഷം 
അറബാബ് ഇടയ്ക്കിടയ്ക്ക് ജയിലിലായിരുന്നു. ഫണ്ട് ഇല്ലാതെ ഇഷ്യൂ ചെയ്ത പി ഡി സി ചെക്കുകൾ വരുത്തിയ വിന.
‌ രണ്ടു ഭാര്യമാരിലേയും  മക്കൾ ബാക്കി സ്വത്തിനായി പോരടിച്ചു കിട്ടിയതൊക്കെ സ്വന്തമാക്കി വിറ്റു കാശാക്കി കാനഡയിലേക്കും മറ്റുമായി സ്ഥലംവിട്ടു. . തുടർച്ചയായ ചെക്ക് റിട്ടേൺ കേസുകൾകൾക്കുള്ള തടവിന് ഒടുവിൽ, താമസിക്കാൻ ഒരാശ്രയം ഇല്ലാതായ വൃദ്ധനെ ആരൊക്കെയോ ചേർന്ന് ഷാർജ ഓൾഏജ്ഡ്സ് റിഹാബിലിറ്റേഷൻ സെൻററിൽ ആക്കിയെന്നൊരു വാർത്ത കേട്ടിട്ട് ഒരു നാൾ അന്വേഷിക്കാൻ ഞാൻ അവിടം വരെ പോയിരുന്നു. ഞാൻ കണ്ടപ്പോൾ അദ്ദേഹം തീരേ രോഗിയായി അവിടത്തെ ആശുപത്രിയിൽ പറ്റെ അവശനായി അഡ്മിറ്റായിരുന്നു. എന്നെ തിരിച്ചറിഞ്ഞില്ല.
‌ വിവരങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് ഖാലിദ്ക്കയെ ഫോണിലൂടെ അറിയിച്ചു.
‌ അയാൾക്ക് വലിയ സങ്കടമായി.
‌ ഒരു ദിവസം എൻറെ പോസ്റ്റൽ അഡ്രസ്സിൽ   ഖാലിദ്ക്കായുടെ ഒരു കത്ത് വന്നു. ഒരു സാദാ കവർ.  കവർ തുറന്നു നോക്കുമ്പോൾ അതിൽ ആ ചെക്കുണ്ട്.  ഇരുപതിനായിരം ദിർഹമിന്റെ  പി ഡി സി ചെക്ക്. ഒപ്പം ഉള്ള ഒരു കടലാസിൽ ഈ വരികളും.
‌ ചെക്ക് ഞാൻ പിറകിൽ ഒപ്പിട്ടിട്ടുണ്ട് പൈസ കിട്ടുമെങ്കിൽ മാറ്റി അറബാബിനു കൊടുക്കുക. അദ്ദേഹത്തിന് പൈസക്ക് ആവശ്യമുള്ള സമയമായിരിക്കും. എല്ലാരും കൈയൊഴിഞ്ഞു പോയതല്ലേ!"
‌കൂടെ എന്റെ ശമ്പളത്തിന്റെ ബാങ്ക് എ.ടി.എം കാർഡും ഉണ്ട്. ആ അക്കൗണ്ടിൽ ശമ്പളത്തിന് ബാക്കി ചില്ലറ പൈസ ഉണ്ടാവും. അത് എടുത്ത് ആ അക്കൗണ്ട് ക്ലോസ് ചെയ്യണം. അതിനുള്ള പേപ്പറുകൾ ഒപ്പം  അയക്കുന്നു.  ഇനി ആ  ബാങ്ക് അക്കൗണ്ട് പരലോകത്തേക്ക് കൊണ്ടു പോകേണ്ടതില്ലല്ലോ? 
‌ പ്രിയത്തിൽ സലാം.
‌ഖാലിദ്. കിഴങ്ങുംതൊടി.
‌മീനാർകുഴി.
‌മലപ്പുറം. 
‌ കത്ത് വായിച്ചതും ഞാൻ ആത്മനിന്ദ കൊണ്ട് ആ മനുഷ്യന്റെ മുന്നിൽ വല്ലാതെ ചെറുതായിപ്പോയി. 
‌ പിറ്റേന്ന് കോർട്ടിന്റെ ഡബ്റ്റ് സെറ്റിൽമെൻറ് കമ്മിറ്റിക്ക് മുമ്പിൽ ചെക്ക് പ്രസൻറ് ചെയ്തു. അവിടെ ഫ്രീസ് ചെയ്ത കുറച്ച് ഫണ്ട് ഉണ്ട്. ഞാൻ മൂന്നാല് ദിവസം മെനക്കെട്ടു നടന്ന് ആ പൈസ വാങ്ങി. പൈസയുമായി വീണ്ടും ഷാർജ ഓൾഡേജ് റിഹാബിലിറ്റേഷൻ സെൻററിൽ പോയി. അവിടെ മുഴുവൻ അന്വേഷിച്ചു. പിന്നെ അവരുടെ ആശുപത്രിയിൽ പോയി. അവിടെ നിന്നാണ് ഒരു തമിഴൻ അറ്റൻഡറുടെ  സഹായത്തോടെ മോർച്ചറിയിൽ അനന്തരാവകാശികൾ ഇല്ലാതെ  കാത്തു വെച്ച മയ്യത്തിനെ കുറിച്ചുള്ള വിവരം കിട്ടിയത്. 
‌ അതെ അത് തന്നെ... ഞങ്ങളുടെ  അറബാബ്. മിനിഞ്ഞാന്ന്  ആണ് മരിച്ചത്. ഞാൻ ബോഡി തിരിച്ചറിഞ്ഞു. കാനഡയിലെ മക്കൾക്ക് വിവരം അറിയിച്ചിട്ടുണ്ട് അവർ ആരും വന്നിട്ടില്ല വരുമെന്നും തോന്നുന്നില്ല. 
‌അവ്ഖാഫിൽ  ജനാസ കർമ്മത്തിനു അടക്കാനുള്ള ഫീസടച്ചു.
‌ഖാലിദ്ക്കാന്റെ ചെക്കിലെ തുക തികഞ്ഞു, ദൈവ നിശ്ചയം പോലെ.  പബ്ലിക് കബർസ്ഥാനിൽ മയ്യത്ത് അടക്കാനുള്ള  സമ്മതപത്രം ഒപ്പിട്ടു കൊടുത്തു. പണ്ടെന്നോ എനിക്ക് തന്ന ഓതറൈസേഷൻ ലെറ്റർ ഇപ്പോഴാണ് ശരിക്കും ഉപയോഗപ്പെട്ടത്. ഇനി ബാക്കിയുള്ളതെല്ലാം  ആശുപത്രിക്കാർ നോക്കിക്കൊള്ളും. വേണമെങ്കിൽ മയ്യത്തു നമസ്കാരത്തിൽ പങ്കു ചേരാം. ഖബറിസ്ഥാനിലേക്ക്  പോകുന്ന ആംബുലൻസിൽ കൂട്ടിരിക്കാം.  മയ്യത്ത് ഖബറിൽ വയ്ക്കുന്നത് നോക്കി ദുഃഖത്തോടെ നിൽക്കാം,  മൂന്നുപിടി മണ്ണുവാരി ഖബറിലേക്ക് വിതറാം. 
‌മീസാൻ കല്ലിനോട് അവസാന സലാം ചൊല്ലി തിരിച്ചു പോരാം. 
‌പക്ഷെ ഇതൊക്കെ എൻറെ വിഭാഗത്തിന്റെ രീതിയാണ്,  ഷിയാക്കളുടെ രീതി എന്താണെന്ന് എനിക്കറിയില്ല. അതിനാൽ ഷിയാ വിഭാഗത്തിലെ ഒരു പണ്ഡിതൻ ചെയ്യുന്നതൊക്കെ നോക്കി അകലം പാലിച്ചു കൂടെ നിന്നു. 
‌ അന്ന് രാത്രി ഖാലിദ്ക്കാനോട്  കാര്യങ്ങൾ വിശദമായി സംസാരിച്ചു. നാളെ ബാങ്കിൽ പോയി ഖാലിദ്ക്കായുടെ സാലറി അക്കൗണ്ടും കൂടി ക്ലോസ് ചെയ്യണം.
‌ പിറ്റേന്ന് പുലർച്ചെ തന്നെ ബാങ്ക് സ്ട്രീറ്റിലെ മിഡിലീസ്റ്റ് ബാങ്കിന്റെ  ടെല്ലറിൽ  കാർഡ് നിക്ഷേപിച്ചപ്പോൾ മെസ്സേജ് വന്നു. മൂന്നാലു മാസം ആയി ഉപയോഗിക്കാത്തതിനാൽ അത് ഫ്രീസ്  ചെയ്തുപോയെന്ന്. 
‌ പിന്നെ ബാങ്ക് തുറക്കുന്നത് വരെ കാത്തിരുന്നു. പരിചയക്കാരൻ ഒരു മലയാളി സഹായത്തിനു ഉണ്ടായിരുന്നതിനാൽ ഖാലിദ്ക്കയുടെ സാന്നിധ്യമില്ലാതെ തന്നെ കാർഡ് ആക്റ്റീവ് ആയി. ബാലൻസ് നോക്കുമ്പോൾ ഒരു വലിയ തുകയുണ്ട്. ഒരിക്കലും വിശ്വസിക്കാനായില്ല 50000 ദിർഹമിനു മേൽ ബാലൻസ്...!
‌തെറ്റിയതാവും എന്ന് കരുതി അവനെക്കൊണ്ട് തന്നെ വീണ്ടും വീണ്ടും ചെക്ക് ചെയ്യിച്ചു. അവൻ കൂടുതൽ പരിശോധിച്ച് പറഞ്ഞു.
‌ അൽ അൻസാരി എക്സ്ചേഞ്ചിൽ നിന്നും ഒന്നും ഒരു വിന്നർ പ്രൈസ് ട്രാൻസ്ഫർ ആണ്. 50000 ദിർഹം. ബാക്കി അതിൻറെ പലിശ കൂടിയതാണ്. 
‌ അപ്പോൾ എനിക്ക് ഓർമ്മ വന്നു. വിസ ക്യാൻസൽ ചെയ്ത ആന്ന് ഞാൻ  അൽ അൻസാരി എക്സ്ചേഞ്ചിലൂടെ അറബാബിന്റെ മോൾക്കായി വെസ്റ്റേൺയൂണിയൻ ട്രാൻസ്ഫർ ചെയ്യിച്ചതും അന്നവരുടെ പ്രമോഷൻ ഓഫറായി തെരഞ്ഞെടുക്കുന്ന ഒരു കസ്റ്റമർക്ക് നറുക്കെടുപ്പിലൂടെ 50000 ദിർഹം സമ്മാനം ലഭിക്കുന്നതും.  
‌ഫ്രം അഡ്രസിൽ ഖാലിദ്ക്കായുടെ അഡ്രസും ബാങ്ക് അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ടാവുക സ്വാഭാവികം. 
‌ എനിക്ക് വിശ്വസിക്കാനായില്ല..!
‌ ഞാൻ പൈസ മുഴുവൻ പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തു. 
‌അന്നുതന്നെ ഖാലിദ്ക്കയുടെ  നാട്ടിലെ ബാങ്ക് അക്കൗണ്ടിന്റെ  ഡീറ്റെയിൽസ് ഒക്കെ ഫോണിലൂടെ ചോദിച്ച് മനസ്സിലാക്കി. അത്രയും തുക രൂപയിലേക്കു മാറ്റി ഒരു ട്രാൻസ്ഫർ അയച്ചു. 
കിടക്കുന്നതിന്നു മുമ്പ് ഒരുവട്ടം കൂടി ഖാലിദ്ക്കയെ വിളിച്ചു
"‌നാളെ ബാങ്കിൽ ഒന്നു പോയി അക്കൗണ്ട് ബാലൻസ് നോക്കണം. ‌പിന്നെ ഒരു മിസ്സിട്ടാൽ മതി ഞാൻ തിരിച്ചു വിളിക്കാം."
എന്തിനാണെന്ന് പറയാതെ ഒരു സർപ്രൈസ് ഉണ്ട് എന്ന് മാത്രം പറഞ്ഞു ഫോൺ വെച്ചു. ഖാലിദ്ക്കയുടെ ഉറക്കമില്ലായ്മയാവും  ഇന്നത്തെ എന്റെ സുഖമായ ഉറക്കം...! 

ഗുഡ്നൈറ്റ്.

ശനിയാഴ്‌ച, ജനുവരി 04, 2020

അച്ചപ്പം

അച്ചപ്പം.
മഞ്ചേരി - തിരൂർ റൂട്ടിലോടുന്ന പ്രൈവറ്റ്  ബസ്സാണ്. സ്റ്റോപ്പിൽ നിർത്ത്യാ..നിർത്തി.
നിർത്ത്യാ തന്നെ അര മിനിറ്റിനകം ഇറക്കലും കയറ്റലും തകൃതി.
കയറിപ്പറ്റ്യാൽ തന്നെ സീറ്റുണ്ടാവില്ല. 
സീറ്റില്ലങ്കിലും ആൾക്കാർക്ക് വേഗം ലക്ഷ്യത്തിലെത്ത്യാമ്മതി. 
അഹമ്മതി...! 
വേഗം എത്തീട്ടും വിശേഷിച്ചൊരത്യാവശ്യമൊന്നുമുണ്ടാവില്ല. ന്നാലും വേഗം വേണം. വേഗത വേണം.
ബസ് യാത്രക്ക് രണ്ട് തരം ബാലൻസ് വേണം.
ചാടി കയറി, കമ്പിയിൽ പിടിക്കാൻ ഒന്നാമത്തെ ബാലൻസ്. അതാദ്യം സംഘടിപ്പിക്കുന്നതിനിടക്ക്  പിന്നിൽ സീറ്റിലൊരു  കാക്ക.
" സാറേ..കമ്പിമേ നല്ലോണം പുടിച്ചണേ...!"

കേട്ടപ്പോൾ സന്തോഷം തോന്നി. 
എന്തൊരു മനുഷ്യസ്നേഹം..!! 
(How care our people among...!)

"O.K. thanks" പറഞ്ഞു കമ്പിയിലെ പിടുത്തം ഒന്നു കൂടി മുറുക്കി.
"ഞ്ഞി വല്യൊരു കയറ്റാണ്, നോക്കണേ.!"
കാക്ക "കെയറി"ന്റെ കാരുണ്യവുമായ് തോണ്ടി വീണ്ടും പിറകിൽ..!
"കാട്ടുങ്ങൽ" വളവ് തിരിഞ്ഞു കയറ്റം കയറിയപ്പോൾ കണ്ടക്ടർ രണ്ടാമത്തെ ബാലൻസിനെത്തിയപ്പോൾ, കൈ അതിനായി കീശ തെരയവേ കമ്പിയിലെ പിടുത്തം വിട്ടു. ഞാൻ കാക്കായുടെ ലഗേജിനു മേലേക്ക് ക്രാഷ് ലാൻഡിംഗ്...!
ഭാഗ്യത്തിന്,
LIC യുടെ എംബ്ലത്തിലെന്ന പോലേ ഇരു കൈകളും കുമ്പിളാക്കി, കാക്ക എന്റെ ചന്തമുള്ള ചന്തിയെ ശൂന്യതയിൽ ഒരു താങ്ങ്...!
അതെനിക്കേറെ ഇഷ്ടപ്പെട്ടു. പക്ഷെ അതിനു ശേഷം ഇറ്റാലിക്സിൽ പറഞ്ഞതാണ് തീരെ മനസ്സിലാവാതിരുന്നത്.
"അപ്പടാ കുരുപ്പേ...!  അന്നോടല്ലേ..ഞാനാദ്യം പറഞ്ഞത്, കമ്പിമേൽ നല്ലോണം പുടിച്ചണംന്ന്...! ഇപ്പത്തന്നീം ഇജ്ജെന്റെ അച്ചപ്പം മുയ് വോം  പപ്പടം പോലെ പൊട്ടിച്ചീനേം"

ചൊവ്വാഴ്ച, നവംബർ 26, 2019

ടിക്ടോക്ക് കാലം

പാത്തു ഇന്നലെ അതിരാവിലെ ബസ്സിൽ മഞ്ചേരിയിൽ പോകുകയായിരുന്നു. യാത്ര ധൃതിയിലായിരുന്നതിനാൽ മെയ്ക്കപ്പിനും മെയ്ക്കോവറിനും സമയമില്ലാതെ ഉട്ടുടുത്ത മാക്സിക്കു മേൽ പർദ്ദ ഇറക്കിയായിരുന്നു വേഷപ്പകർച്ച. ബസ്സ് കിട്ടി. സീറ്റ് കിട്ടിയില്ല.  മേലെ കമ്പിയിൽ തൂങ്ങിപ്പിടിച്ചപ്പോൾ കീഴെ കാലുകൾ നിലം വിട്ടു. കലക്ട്രേറ്റ് തൊടിയിലെ വവ്വാലിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടുമാടിക്കളിക്കുന്നേരം പിറകിലെ സീറ്റീൽ നിന്നു പാത്തൂന്റെ സീറ്റിന്മേലാരോ തോണ്ടി. 
ഒരു #metoo മാറ്റർ എന്നു ചിന്തിച്ചു പാത്തു തിരിഞ്ഞു നോക്കുമ്പോൾ ഒരു കന്യക. വൃക്ഷികത്തിന്റെ കുളിരും, നെറ്റിയിൽ ചന്ദനത്തിന്റ വരയും, തുമ്പപ്പൂവിന്റെ വിശുദ്ധിയുമുള്ള, പട്ടു പാവടയുടുത്ത പുലർകാല ബാലിക.
സ്വന്തം സ്വീറ്റ് സീറ്റ് മുറിച്ചെടുത്ത് മീറ്റ് ഓഫർ ചെയ്യുന്ന 'ശബരി'യാണോ ഈ ബാലിക എന്നു കരുതി കമ്പിയിലെ പിടുത്തം വിട്ടു ഭൂമിയിൽ ലാൻഡ് ചെയ്തു. 
ബാലിക സ്നേപൂർവ്വം നീട്ടിയ കയ് ഷൈക്കാതെ ഹാൻഡിൽ ചെയ്തപ്പോൾ അപ്രതീക്ഷിതമായി പാത്തു അവളിൽ നിന്നു അതു കേട്ടു.
"നബിദിനാശംസകൾ"
പാത്തുവിന്നു കണ്ണിൽ രണ്ടു തുള്ളി നിയന്ത്രണം വിട്ടുറ്റി.
ജീവിതതിതിലാദ്യമായാണ്.....!
സ്വന്തം ഖൗമീങ്ങളിൽ  പോലുമിന്നേവരെ ഉണ്ടായിട്ടില്ല.
ബാലിക പിടുത്തം വിട്ടു.
പാത്തു അവളുടെ മറ്റേ കയ്യിലേക്കു നോക്കി. സ്മാർട്ട് ഫോൺ, അതിൽ ഇഫക്ടുകൾ എനേബിൾ ചെയ്ത ടിക് ടോക്കിന്റെ ലൈവ് വീഡിയോ അപ്ലോഡ് വിൻഡോ..!
പാത്തു പ്ലിങ്ങി....വീണ്ടും ബസ്സിലെ കമ്പിയിൽ തൊങ്ങിക്കിടന്ന 'വേതാള'മാകാൻ, ഉയർന്നു നിലം വിട്ടു.

ശനിയാഴ്‌ച, ജൂൺ 09, 2018

തൂവൽപ്പങ്കായം.

ഞ്ചു മില്യന്റെ ഓ.ഡി. പാസ്സാവാൻ ബാങ്കിൽ ഇനി ഒരൊറ്റ  തടസ്സമേയുള്ളൂ..
അനിൽ ഷെട്ടി.
(ഓവർഡ്രാഫ്റ്റ് അപ്രൂവൽ മാനേജർ.)
അതു തന്നെയാണ് വലിയ കടമ്പയും.
ആൾ സ്ട്രിക്ടാണ്. ആന്റി കറപ്റ്റും, ആനയെക്കാൾ കുറുമ്പനും.
മുമ്പ് മറ്റൊരു ബാങ്കിൽ ബാങ്കറപ്റ്റ് ആയ ഒരു  കമ്പനിയുടെ എം.ഡി.യായിരുന്നു ഞാനെന്ന വിവരം ഇവിടെ അയാൾക്കു മാത്രമേ അറിയൂ. അത് അപേക്ഷയിൽ കുറിച്ച് അയാൾക്ക് ഈ ഓ.ഡി.അപേക്ഷ തിരസ്കരിക്കാം. ഫലം മില്യണുകളുടെ നഷ്ടവും എന്റെ ആത്മഹത്യയും.  
ആലോചിച്ചിട്ടു ഒരു അന്ത്യവും ശുഭത്തിലവസാനിക്കില്ലെന്നു ചിന്തിക്കവേയാണ് മുന്നിലൂടെ പരിചയമുള്ള ഓഫീസ് ബോയ് ചായയുമായി അനിൽ ഷെട്ടിയുടെ ക്യാബിനിലേക്കു കയറുന്നത് കണ്ടത്.
അവൻ ഇറങ്ങുന്നതും നോക്കി കാത്തിരുന്നു.
സ്ഥിര പരിചയത്താൽ അവൻ ഓടി വന്നു.
"എന്താ സാർ..! മുഖത്തൊരു പരിഭ്രമവും വിഷമവും.?"
"നിങ്ങളുടെ  അനിൽ സാറിന്റെ ഒരു വീക്ക്നസ് പറ..!
അവസാനമായി ഇനി ആ തുറുമ്പിൽ പിടിച്ചു രക്ഷപ്പെടാനാവുമോ എന്നു നോക്കാനാണ്."

അവൻ ഞാനിരിക്കുന്നതിന്നു പിന്നിലെ സ്ലൈഡിംഗ് വിൻഡോ നീക്കി, അവിടെ കണ്ട മുകളീന്നു വീണ ഒരു പ്രാവിൻ തൂവലെടുത്തു നീട്ടി. ഇതാ ഇതാണ് അദ്ദേഹത്തിന്റെ വീക്ക്നെസ്.
ടീസ് ചെയ്യണം.
ഇതു നമ്മുടെ കാതിലിട്ടു പെടപ്പിക്കുന്നത് അദ്ദേഹം കാണണം. കണ്ടാൽ അതു ചോദിക്കും, കേൾക്കാത്ത പോലെ പിന്നെയും പിടപ്പിച്ചു കൊണ്ടിരിക്കണം.
പിന്നെ തൂവലും നിങ്ങളുടെ ഓ.ഡി. അപ്രൂവൽ ഫയലും ഒരുമിച്ച് നൽകണം. ഞെരടി കൂർപ്പിച്ച തൂവൽ കൃത്യമായി കാതിനകത്തെത്തിയാൽ ഇരു കൈപ്പത്തിയും കൊണ്ട് തൈരു കടയുന്ന പോലെ തൂവൽ തണ്ടിൽ ക്ലോക്ക് വൈസിലും ആന്റി ക്ലോക്ക് വൈസിലും ഒരു കറക്കമുണ്ട്.
അപ്പോഴദ്ദേഹമനുഭവിക്കുന്ന സുഖം..!
അതിന്റെ നിർവൃതി ആ കണ്ണിലും ചുണ്ടിലും മേനിയാസകലവും സാറിനു വായിച്ചെടുക്കാം. ക്ലൈമാക്സിൽ താങ്കളുടെ അപേക്ഷയിൽ അദ്ദേഹത്തിന്റെ  അപ്രൂവൽ സൈൻ വീണിരിക്കും തീർച്ച...!
ഞാൻ തൂവൽ വാങ്ങി തുമ്പത്തെ പീലി മാത്രം നിർത്തി ബാക്കി നീക്കി,  "തൂവൽപങ്കായം" പണിത്, ആത്മവിശ്വാസത്തോടെ കാബിനടുത്തേക്കു നടന്നു.
😀
😉

തിങ്കളാഴ്‌ച, ജൂൺ 04, 2018

രണ്ടാമത്തെ കോട്ട്

പുറത്തെ കിണറ്റുമുറിയുടെ അകത്തെ ചുമരിനു പെയിന്റടിക്കുമ്പോൾ ഭാര്യ ഫോണുമായി...!
"ഏയ്..ങ്ങക്കൊരു ഫോണുണ്ട്.
ഒരുമീ...ന്ന് ആരോ ആണ്."

"ന്റെ കയ്യീ പെയ്ന്റാ..ഫോണെടുത്ത് എന്താന്നു ചോദിക്ക്..!"

"മാഷ് ഒരു പെയിന്റിംഗിന്റെ വർക്കിലാ..!
തിരിച്ചു വിളിച്ചാ മതിയോ?"

ഞാൻ അജബായി..!
റംസാൻ മാസം നുണ പറയാതെ...
ദുരഭിമാനം പാലിക്കാൻ "ഒരു" വിനെ കൂട്ടു പിടിച്ച പെൺബുദ്ധിയെ മനസാ നമിച്ചു.

എന്റെ ഡ്യൂട്ടി തീർന്നപ്പോൾ അവളോടു പറഞ്ഞു.
" ഇനി രണ്ടാമത്തെ കോട്ട് നീയടിക്ക്."

കറാറ് അങ്ങനെയായതിനാൽ അവൾ ഫിനിഷിംഗ് ക്വോട്ട് അടിക്കാൻ തുടങ്ങി.
ഇത്തവണ അവളുടെ ഫോണിലാണ് കാൾ വന്നത്. .
ഞാനാണ് ഫോൺ എടുത്തത്. അവൾടെ  നാത്തൂനാണ്.   കുട്ടികളുടെ പെറ്റിക്കോട്ട്  തയ്ച്ചു കഴിഞ്ഞോ? ന്നു ചോദിക്കാനാണ്. സ്കൂൾ തുറക്കൽ വീണ്ടും നീണ്ടപ്പോൾ നാത്തൂൻ ഒന്നൂടി തണുത്തതാണ്.

"മാളു രണ്ടാമത്തെ കോട്ടടിക്കുന്ന തെരക്കിലാ...!
കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചാ മതിയോ?"

നുണ പറയാതെ തന്നെ ദുരഭിമാനം നിലനിർത്താൻ ഞാനും ശീലിച്ചു.

തിങ്കളാഴ്‌ച, മേയ് 28, 2018

മുദ്ര മോതിരം

കാനോൺ ക്യാമറക്ക്  18-55mm സെക്കന്റ് ഹാൻഡ് ലെൻസ് കിട്ടുമോന്നു തപ്പി ഒ.എൽ.എക്സിൽ. തെരഞ്ഞപ്പോഴാണ് ആ മോതിരം കണ്ടത്..!.
അതേ മോതിരം....!
അറേബ്യൻ സിൽവറിൽ ഇരട്ട ലൗ കല്ലു ചേർത്തു വെച്ച സ്ലിം റിംഗ് മോതിരം....!
സൂം ചെയ്തു വലുതാക്കി നോക്കി,
അതെ അതു തന്നെ...!
ഞാനെത്രയോ പ്രാവശ്യം കയ്യിലെടുത്തോമനിച്ചതാണത്.
ജില്ലാശുപത്രിയിലെ പ്രസവം കോംപ്ലിക്കേറ്റായ രോഗിക്കു ചോര കൊടുത്തപ്പോൾ അവളുടെ ഗൾഫുകാരനായ ഭർത്താവ് കീശയിലിട്ടു തന്ന കാശിനു വാങ്ങിയതാണ്.
അതിന്റെ ഒരു വശത്തു ഞാനുണ്ടാക്കിയ, എന്നിലുണ്ടാക്കിയ നിരാശയുടെ  പോറൽ...!
ഫോട്ടാവിൽ പോലും അത് വ്യക്തമായി കാണാം.
വിലയിട്ടതു നോക്കി. ₹2000.
കൂടെ ചേർത്ത നമ്പറിൽ വിളിച്ചു.
കാര്യങ്ങൾ അന്വേഷിച്ചു. ഒരു പയ്യനാണ്. എന്റെ തന്നെ നഗരത്തിലെ ഞാനറിയുന്ന ഒരു  അംഗനവാടിക്കടുത്തെ പെട്ടിപ്പീടികക്കാരൻ.
അവൻ കമ്മീഷൻ ഏജൻറാണ്.
സെക്കനെന്റ് സാധനങ്ങൾ ഒ.എൽ.എസിലിട്ടു വിറ്റാൽ അവനു കമ്മീഷൻ കിട്ടും.
"മോതിരം ഒരു ചേച്ചിയുടേതാണ്. 2000 രൂപക്ക് വിൽക്കാനാ പറഞ്ഞത്, 5% എനിക്കു കമ്മീഷൻ കിട്ടും ഒരാഴ്ചയായി പരസ്യമിട്ടിട്ട്, സാറാ ആദ്യം വിളിക്കുന്നത്."
അവൻ ബിസ്നസ് സംസാരിച്ചു.
"മോതിരം എനിക്കു വേണം. ഞാൻ രണ്ടു ലക്ഷം തരാം. അതിനു അതിലും മൂല്യമുണ്ട്, പക്ഷെ ഇപ്പോൾ അതു തരാനെ എനിക്കു നിർവ്വാഹമുള്ളൂ. പക്ഷെ വില നിന്റെ കമ്മീഷൻ കഴിച്ചു ബാക്കി മുഴുവൻ ആ ചേച്ചിക്ക് കൊടുക്കണം"
അവനു അത്ഭുതം കൊണ്ടും സന്തോഷം കൊണ്ടും വാ വിടർന്നിരിക്കണം. പതിനായിരം രൂപ ഒരു ഡീലിനു  കമ്മീഷൻ..! 
ഡീൽ സമയമുറപ്പിച്ചു...!
മോതിരം വാങ്ങി കാശു കൊടുക്കുമ്പോൾ ഒരു വട്ടം കൂടി ഓർമ്മിപ്പിച്ചു.
"വാങ്ങിയത് ആരാണെന്നു നീയും ആ ചേച്ചിയും അറിയേണ്ടാ..
ഒരു ലക്ഷത്തി തൊണ്ണൂറായിരം ആ ചേച്ചിക്കു കൊടുത്തില്ലെന്നു ഞാനറിഞ്ഞാൽ പിന്നെ നീ എന്നെ ശരിക്കറിയും."
പയ്യൻ ശരിക്കും പേടിച്ചിട്ടുണ്ടെന്നു തോന്നുന്നു. എല്ലാ ദുരൂഹതകളും  അവനെ അസ്വസ്ഥനാക്കി,
രണ്ടായിരം വിലയിട്ട മോതിരത്തിനു രണ്ട് ലക്ഷം തരിക, ആളാരാണെന്നു തെരക്കാതിരിക്കുക, അവനൊരധോലോകം ഡീൽ മണത്തു. പിന്നെ കമ്മീഷൻ തുക മാത്രമവനെ തൃപ്തനാക്കിയിരിക്കണം. അവൻ ഒ.കെ പറഞ്ഞു തലയാട്ടി.

മോതിരം സ്വന്തമാക്കി വീട്ടിലേക്കു മടങ്ങുമ്പോൾ ഞാൻ ചിന്തിച്ചു
ഇനിയും എനിക്കെന്താണവളെ വെറുക്കാനാവാത്തത്?

മുപ്പത്തിമൂന്നു വർഷം മുമ്പാണീ മോതിരമണിയിക്കാൻ ക്ഷണിച്ചു വരുത്തിയ  ശാന്തമായിടത്ത് അതുവരെയില്ലാത്ത ഒരു വുഡ്ബിയുമായി വന്നു കയറി അവൾ  എന്റെ എല്ലാ ശാന്തിയും തകർത്ത്  വിട ചൊല്ലിയത്.
എല്ലാം മറക്കാൻ വർഷങ്ങളെടുത്തു. പ്രിയപ്പെട്ടതെല്ലാം വിട്ടു പാലായനം ചെയ്യേണ്ടി  വന്നു...!
പ്രവാസിയായി...!
എല്ലാം തേയ്ച്ചു മായ്ച്ചു വീണ്ടുമെഴുതി ജീവിതാക്ഷരങ്ങൾ മുമ്പത്തേതിനെക്കാൾ മികവായി..!
ജീവിതം നന്നായ് ആസ്വദിക്കുന്നതിനിടയിൽ...!
പിന്നെയുമവളെന്റെ ജീവിതത്തിലേക്കു പാളി നോക്കാൻ വന്നതെന്തിനായിരുന്നു?
മനസ്സിൽ തുറക്കാതെ പൊടി പിടിച്ചു കിടന്ന പ്രഥമപ്രണയ പുസ്തകം മുന്നിലേക്കു നീക്കി വെച്ചതെന്തിനായിരുന്നു.?
ഒരിക്കൽ കൂടി കാണണമെന്നു ആശ പറഞ്ഞതെന്തിനായിരുന്നു.?
അവളു പറഞ്ഞ സ്ഥലത്തേക്കു തനിച്ചു പോയതെന്തിനായിരുന്നു?
എല്ലാം മറന്നിട്ടും ഇരട്ടക്കല്ലുള്ള ആ മോതിരം അന്നേരം വീണ്ടും ഞാൻ  സൂക്ഷിച്ചതെനിതിനായിരുന്നു?
ആശയെ പട്ടിണിക്കിട്ടു കൊന്നിട്ടും ഉള്ളിലെ പ്രണയം മരിച്ചിട്ടില്ലെന്നു അവളെ  ബോധ്യപ്പെടുത്താനോ?
ഒന്നും എനിക്കറിയില്ല. എല്ലാം ആരോ തോന്നിച്ചതാണ്.
മോതിരം കാട്ടിയപ്പോൾ അവൾ ശരിക്കു കരഞ്ഞതല്ലേ..!
തന്നെ തിരസ്കരിച്ചതിന്റെ ഫലമാണ് ഞാനി ന്നനുഭവിക്കുന്ന ദാരിദ്ര്യ ശാപമെന്നു തുറന്നു പറഞ്ഞതാത്മാർത്ഥതയോടെയല്ലേ?
അതു കൊണ്ടല്ലേ ആ മോതിരം ഇനിയെങ്കിലും  എനിക്കു സമ്മാനിക്കാമോ എന്നു ചോദിച്ചപ്പോൾ ആ അഭ്യർത്ഥന ഒരു  പ്രണയവഞ്ചനയുടെ പശ്ചാതാപമെന്നു കരുതി ഞാൻ സമ്മാനിച്ചത്.
ഞാനൊരു പാവം.
വെറും പാവം.
ദാരിദ്യം കൊണ്ട് എന്തും വിൽപ്പിക്കുന്ന  അവസ്ഥയിലെത്തിയ അവളല്ലേ എന്നെക്കാൾ പാവം. !

ശനിയാഴ്‌ച, മേയ് 26, 2018

സപ്രൈസ് ഗിഫ്റ്റ്

മൂസാക്കാന്റെ മൊബൈലിലെ  കലണ്ടറാപ്പിൽ ഒരു  ഓർമ്മപ്പെടുത്തൽ മെസേജ് വന്നു.
25ാമത് വിവാഹവാർഷികമാണ് നാളെ..
മൂസാക്ക ചിന്തിച്ചു.
ഇക്കുറി എന്തെങ്കിലും സമ്മാനം വാങ്ങിക്കൊടുക്കണം. പാത്തൂനോടു തൊഴിലൊറപ്പ് പണിക്ക് പോണ്ടാന്ന് പറഞ്ഞു വെലക്ക്യേത് ഞാനാ...!
വരുമാനം മുട്ട്യ ഓളോട് വിവാഹ വാർഷികാഘോഷത്തിനു തുല്യ ബാധ്യതയാണെന്ന് പറഞ്ഞൊഴിയാൻ പറ്റില്ല.
ഇപ്രാവശ്യം ഒരു സാരി വാങ്ങിക്കൊടുക്കണം. സാരിയായാൽ വേറൊരു മെച്ചവുമുണ്ട്.  ഇപ്പ ഡ്രസ്സെടുത്താൽ പെരുന്നാൾക്കു വേറെ പുത്തൻ കോടി വാങ്ങേണ്ട.
സർപ്രൈസ് ഗിഫ്റ്റാക്കാം.
പക്ഷെ അവളു സെലക്ട് ചെയ്തതല്ലാത്ത വസ്ത്രം അവൾക്കു പിടിക്കില്ല. വാങ്ങിയവൻ മടക്കി കൊടുത്ത് ഊരയുളുക്കുമെന്ന് മൂസാക്കാക്ക് നല്ല പരിചയമുണ്ട്.
എന്താ ഒരു പോംവഴി...?
മൂസാക്ക ചിന്തയിലാണ്ടു.

(മൂസാക്ക ഇരു കയ്യുകൊണ്ടും സ്വന്തം തുടയിലടിച്ചു. നീട്ടി വിളിച്ചു)
*യുറേക്കാ...!*
പാത്തൂ...പാത്തൂ നീ ഒന്നിങ്ങട്ട്  വാ..!
പത്തിരി പരത്തുന്ന കുഴലുമായി പാത്തു പാഞ്ഞു വന്നപ്പോൾ മൂസാക്ക ആദ്യമൊന്നു പേടിച്ചു. പിന്നെ അനുനയത്തിൽ പറഞ്ഞു.
"ജ്ജ് ന്റെ കൂടെ തുണിഷോപ്പിൽക്ക് ഒന്നു പോരണം. ന്റെ ചങ്ങായിക്ക്, ഓന്റെ കെട്ട്യോൾക്ക് ഒരു സാരി വാങ്ങിക്കൊടുക്കണം. സർപ്രൈസ് ഗിഫ്റ്റാണ്. ഓന് സെലക്ഷനൊന്നും അറീല്യാ...അതാ അന്നോട് വാങ്ങിക്കൊടുക്കാൻ പറഞ്ഞത്. കായൊന്നും ഓന് പ്രശ്നല്ല."

പുതുതായി തുടങ്ങ്യ വെഢ്ഢിംഗ് മാളിലെ ഈദ് ഡക്കറേഷൻ കാണാലോന്ന സന്തോഷത്തിൽ പാത്തു കുളീം നനേം വേഗം തീർത്ത് പൗഡറിട്ടിറങ്ങി.
മൂസാക്ക മീൻ നാറുന്ന എം80 സ്റ്റാർട്ടാക്കാൻ തുടങ്ങ്യേപ്പൊ പാത്തു പറഞ്ഞു...
വേണ്ടാ...!
ഞാൻ ബസ്സിനു വന്നോളാം.
പാത്തൂനെ ഒറ്റക്ക് ബസ്സിൽ വിടാൻ ധൈര്യം വരാത്ത മൂസാക്കയും പിറകെ ബസ്സിനു കേറി.
വെഡ്ഡിംഗ് മാൾ ഒരു മുഗൾ കൊട്ടാരം പോലെ അലങ്കരിച്ചിരിക്കുന്നു. വാതിൽക്കൽ കിന്നരിത്തലപ്പാവു വെച്ച കാവൽക്കാർ,
കയറിച്ചെന്നാൽ സ്വീകരിക്കാൻ വെട്ടിത്തിളങ്ങുന്ന വസ്ത്രമണിഞ്ഞ പരിചാരകർ.
പരിചാരികമാർ നയിച്ചു, മൂന്നാം നിലയിലാണ് സാരി വിഭാഗം.
പാത്തു പറഞ്ഞു "സാരി ഞാനൊറ്റക്ക് പോയെടുത്തോളാം. അവടെ മുയ് വൻ പെങ്കുട്ട്യാളെ തെരക്കായിരിക്കും. ഇങ്ങള് ആ മാസികേം നോക്കി ഇവടെ ഇരിക്കീൻ."
രണ്ടു മണിക്കൂർ കഴിഞ്ഞു ഒരു പൊതിയുമായി സെയിൽസ്മാൻ വന്നു. പിറകെ പാത്തുവും.
കൗണ്ടറിൽ പൈസയടക്കുമ്പോൾ മൂസാക്ക ബില്ലിലേക്കു നോക്കി.
ഓ.....! വലിയ തുകയൊന്നുമില്ല. ആശ്വാസമായി...!
അവളുടെ ഇഷ്ടത്തിന്ള്ള സാരി...!
മിതമായ വില...!
മൂസാക്ക കോളടിച്ച സന്തോഷത്തിൽ നടന്നു.
വീട്ടിലേക്കു വഴിയിൽ മൂസാക്ക പറഞ്ഞു
"നീ നടന്നോ..ഞാനിതു കൂട്ടുകാരനു കൊടുത്തിട്ടു വരാം."
പാത്തു വീട്ടിൽ പോയി ബാക്കി പണികളിൽ മുങ്ങിപ്പൊങ്ങി.
മൂസാക്ക വീട്ടിലെത്തിയത് പാത്തു കണ്ടില്ല, കയ്യിലെ സമ്മാനവും.
രാത്രി നോമ്പു തുറന്നപ്പോൾ മൂസാക്ക പ്രേമപൂർവ്വം പാത്തൂനെ ചാരെ വിളിച്ചു ചോദിച്ചു.
"പാത്തൂ നാളെത്ത ദിവസത്തിന്റെ പ്രത്യേകതയറിയുമോ?"
വെള്ളക്കോഴിനെ  പൊരുത്തിനു വെച്ച മുട്ട വിരിയുന്ന ദിവസമല്ലേ?"
അല്ലടീ..ബട്ക്കൂസേ..!
നാളെയാണ് നമ്മുടെ വിവാഹ വാർഷികം. അതും 25മത്തെ. അയിനു സിൽവർ ജൂബിലീന്നാ പറ്യാ.."
ഞാനതിന് അനക്കൊരു ഗിഫ്റ്റ് തരുണുണ്ട്, നീ ഇങ്ങോട്ടടുത്ത്ക്ക് ബാ"
പാത്തു അജബായി...!
ലോണിന്റെ അടവും കറന്റ് ബില്ലടക്കുന്ന തിയതിയും ഓർക്കാത്ത ഈ മനുഷ്യനിതെങ്ങനെ ഇത്ര കൃത്യമായി തിയതി ഓർത്തു വെക്കുന്നു?
മൂസാക്ക  ഗിഫ്റ്റ് പേപ്പറിൽ പുതുതായി പൊതിഞ്ഞ സാരിയെടുത്തു നീട്ടുന്നു. പാത്തു ആകാംക്ഷയോടെ റാപ്പർ വലിച്ചു കീറുന്നു.
നവരസങ്ങളിലെ ഭാവങ്ങൾ ആ മുഖത്തു വിടരുന്നതു കണ്ണിമ വെട്ടാതെ മൂസാക്ക നോക്കി നിൽക്കുന്നു.
പെട്ടെന്ന്..
കരുണം...
ശൃംഗാരം....
അത്ഭുതം... കഴിഞ്ഞ്
സാരി പുറത്തെടുത്തപ്പോൾ
രൌദ്രം....
ഭയാനകം...
ബീഭത്സത്തിൽ ക്രമം തെറ്റി വന്ന ഭാവമാറ്റം അവിടെ ഫുൾസ്റ്റോപ്പിട്ടു നിന്നു.
പിറകെ വന്നത് കുറച്ചു കഥകളിപ്പദങ്ങൾ.
#₹%#₹%&@
"ഇത് എനിക്ക്യേയിരുന്നോ? മനുഷ്യാ...! ?
ഇങ്ങളെ ഒരു ഒടുക്കത്തെ ഒരു സർപ്രൈസ് ഗിഫ്റ്റ്...!
പടച്ചോനെ...! ഒരു സൂചന തന്നില്ലല്ലോ നീയ്...!
എത്ര നല്ല നല്ല  സാരിണ്ടായിരുന്നവിടെ...!

പാത്തു സാരി ഒരു മൂലക്കെറിഞ്ഞു താടിക്കു കയ്യും കൊടുത്തു തന്നത്താൻ ശപിക്കാൻ തുടങ്ങി.