കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, സെപ്റ്റംബർ 06, 2023

വാഴയും വീട്ടമ്മയും

"മീൻ നന്നാക്കിയ വെള്ളം കൊണ്ടെന്നും ഉമ്മറത്തേക്ക് നടക്കുന്നതെന്തിനാണമ്മേ.?"  മക്കളെപ്പോഴും അവളോടു ചോദിക്കും. 

പുതുതലമുറ.. അവർക്കറിയില്ലല്ലോ!
മീനിലെ സോഡിയവും ഫോസ്ഫറസും
പൊട്ടാസ്യവും ഫെറസും കാശു കൊടുക്കാതെ കിട്ടുന്ന ജൈവവളമാണെന്ന്. 

, ഉമ്മറത്തിരിക്കുന്ന കാർന്നോരും ചോദിക്കും
"ഡീ പിറകിലൊഴിച്ചാലെന്താ?" അശ്രീകരം...!
"കുലച്ച വാഴയൊന്ന് വീട്ടിനു മുന്നിൽ കുടുംബത്തിനേറ്റം ഐശ്വര്യമെന്നൂറ്റം 
 കൊള്ളുന്നയച്ഛനു മീൻവെള്ള കാഴ്ച കണി മോശം, വഴക്കും ശകാരവുമവൾക്കു മിച്ചം. 

"ഡാ മോനേ മുന്നിലെ വാഴയിൽ നിന്നൊരു
 നാക്കില വെട്ടിത്തരുമോ?" ന്ന ചോദ്യം,  കേട്ടാലൂഹിക്കാമവൾക്കിന്നാർത്തവം.
ആരോ പകർന്നൊരന്ധവിശ്വാസത്തെ
അറിഞ്ഞിട്ടും കെടുത്താതെ പിറകെ
തൊട്ടു തലോടുന്നതവളുടെ മരസ്നേഹം.
"ഞാൻ തൊട്ടിട്ട്  വാഴേ താൻ   കരിയേണ്ട, ഞാങ്കരഞ്ഞോളാമെന്നവൾ തേങ്ങും...!"

വാഴ കുലച്ച്, കായ മുഴുത്ത്, മഞ്ഞച്ച് പഴുക്കാറാവുമ്പോൾ അണ്ണാനെ ശൂ..ശൂവാട്ടി
ചാരുകസേരയിൽ ഫോണിൽ  ചടഞ്ഞിരുന്ന 
"നവകാല ജന്മി"ക്കൊരു വിളി തോന്നും.
അലസത വിട്ടുണർന്നെണീക്കും.വീരനായി...! 
ഉടവാളിന് ഒരൊറ്റ വെട്ടിന് ആരുമറിയാതെ കുലയകത്തെ പത്തായത്തിൽ ..!

"എന്റെയീ ജഡത്തെയൊന്ന്  സംസ്കരിക്കൂ. തരൂ എനിക്കീ മരജന്മത്തിൽ നിന്നൊരു മോക്ഷം .! 
വാഴയുടെ  നിലവിളി,ചെവി കേൾക്കില്ലാർക്കും. 
 ആത്മാവു പോയ വാഴപ്പിണം.. ഒച്ചയില്ലാതലമുറയിടുമ്പോൾ അവളറിയും.
സസ്യവിളി സഹിക്കാതെയവൾ വന്നു, 
 കുല പോയവാഴപ്പിണ്ടത്തെ
 അച്ചാലും പിച്ചാലുംവെട്ടി,
പിച്ചാത്തിക്കു തുണ്ടം തുണ്ടമാക്കും.
ഉള്ളിലെ വെളുത്ത ഗോളസ്തംഭത്തെ
കണ്ടിച്ചു കിണ്ണത്തിലിട്ടു വേവിച്ചൊരൂറ്റൻ വിഭവമുണ്ടാക്കും.
കൊന്ന പാപം തിന്നു തീർക്കാൻ..!
 നാവിൽ രുചിയൂറുന്ന  
"ഉണ്ണിപ്പിണ്ടിയച്ചാർ" 
മക്കൾക്കേറെ ഇഷ്ടമാണത്,
മക്കളുടെയച്ഛനും, മുത്തച്ഛനും. 
അവൾക്കും ഇഷ്ടമില്ലാഞ്ഞിട്ടല്ല. 
പാടില്ല, ഉള്ളിലൾസറാണ്.. 
കുടലിൽ കുറേ പുണ്ണുകൾ!.

ഞായറാഴ്‌ച, മാർച്ച് 29, 2015

കറിവേപ്പില

കഴുകിക്കുടഞ്ഞീട്ടുമീറനുറ്റുന്ന
കറിവേപ്പിലയിലൊരെണ്ണം,
ചട്ടിയീലെത്തിളച്ചെണ്ണയെ
പേടിച്ചു തിരിച്ചു പാറി
വന്നെൻറെ വിരിമാറിലൊട്ടി.
ഞാനൊന്നു ഞെട്ടി.
പിന്നെ പറഞ്ഞൊഴിഞ്ഞു
ഒഴിവുകഴിവു മൊഴിഞ്ഞു
"നമ്മൾ വിപരീത ജാതി.
നീ സസ്യവും ഞാനൊരു മൃഗവും".


ബുധനാഴ്‌ച, മാർച്ച് 11, 2015

വയറിൻറെ തിക്കുമുട്ട്

വായുടെ  രുചിക്കും..
ആർത്തിക്കും പിറകെ,
തുകൽ ബെൽറ്റിനു
അടിവയറ്റിനെ
തുള മാറ്റാനൊരു
ഞെരുക്കലുണ്ട്.

പണ്ടു ഇല്ലായ്മക്കും
പട്ടിണിക്കുമൊപ്പം
നനഞ്ഞ തോർത്തിനായിരു-
ന്നൊട്ടിയ വയറിനെ
വരിഞ്ഞു ചുറ്റുന്ന പണി.

രണ്ടായാലും
വായുടെ കയ്യിരിപ്പിൽ
മുറുകിപ്പോകുന്ന
വയറിനൊന്നലറി
വിളിക്കാൻ വാ
തന്നെ  കനിയണം.

വായെ വിളിക്കാതെ
തനിക്കു താൻ
തനിയെ ഒന്നു പൊട്ടി
കരയാൻ ശ്രമിച്ചാലോ
അതു  സദസ്സിൽ കേൾക്കാൻ
കൊള്ളില്ല താനും. ...!

ഞായറാഴ്‌ച, ജനുവരി 11, 2015

മനുഷ്യരിൽ നിന്നു പകർന്നത്.


മേക്കപ്പ് റൂമിലേക്കു താമസം മാറ്റിയതിൽ
പിന്നെ പല്ലി, സ്വന്തം വാലു മുറിക്കാൻ മടിച്ചു.
(സൗന്ദര്യബോധം)

കുയിലൊരുത്തനയൽപക്കത്തു വന്നതിൽ പിന്നെ
പൂവൻ, പുലർച്ചക്കും പിന്നെ തുടർച്ചക്കും കൂവി.
(അസൂയ)

ജിയോളജി വകുപ്പിൻറെ  ജീപ്പോട്ടം കാണക്കാണെ
കുറിഞ്ഞിപ്പൂച്ച, മണലു മാന്തിയപ്പിയിടാൻ പേടിച്ചു.
(നിയമ ഭയം)

റിയാലിറ്റി 'ഷോ'കൾ  കണ്ടു  മയിലൊരുത്തൻ
ഇനി  ഫ്ലാറ്റില്ലാ "ഫ്രീ" ഷോ..No..ന്നു പ്രതികരിച്ചു.
(മാർക്കറ്റിംഗ്)

അവതാരക ഭാഷണം കേട്ടു പേടിച്ചു
മകരത്തത്ത, 'പയക്കം' പറയാനറച്ചു.
(നൊസ്റ്റാൾജിയ)


വ്യാഴാഴ്‌ച, നവംബർ 27, 2014

സെലിബ്രെറ്റികളുടെ കുട്ടി

ഡാഡിയെ കാണുന്നുണ്ട് നിത്യം,
ദ്വിമാനത്തിൽ... പത്രചിത്രങ്ങളിൽ.
മമ്മിയെ കണ്ടിട്ടാഴ്ചയിലേറെയായി..
കരയില്ല വന്നു പോകുമ്പോൾ.
ആയയെ കാണാതായപ്പോഴവൻ..
ആദ്യമായ് പരിഭ്രമിച്ചു.
ബർഗറിനു വിളിക്കാൻ....
ഫാസ്റ്റ് ഫുഡിൻറെ നമ്പർ കിട്ടും വരേ..!


ചൊവ്വാഴ്ച, ഓഗസ്റ്റ് 05, 2014

മറവി

സീനിയർ സിറ്റീസൺ എന്നെഴുതിയ
സീറ്റിൽ നിന്നു  ഭവ്യതയോടെ ഒരാൾ 
എഴുന്നേറ്റ് തന്നപ്പോഴാണോർത്തത്,
ഡൈ ചെയ്യാൻ മറന്നു പോയെന്ന്..!

കണ്ടക്ടർക്കു  കാശു കൊടുക്കാൻ
കീശ തപ്പിയപ്പോഴാണോർത്തത്,
പെൻഷൻ പേപ്പറിൽ എന്തോ ക്വറി
ഇനിയും ക്ലിയർ ചെയ്തിട്ടില്ലെന്ന്.

പിന്നെ ഞാനെന്തിനീ നഗരത്തിലെന്നാ
ലോചിക്കവേയൊരെത്തുംപിടിയില്ലാ..
മറവിക്കാരൻറെ നിറഞ്ഞ തുണിസഞ്ചി
പച്ചക്കറിക്കടയിലൊറ്റക്കിരുന്നു തേങ്ങി.

 (കവിത)


ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

ഈച്ച ബുജി

പിഞ്ഞിയ പത്രത്തുണ്ടിൽ നിന്നിന്നലെ
പാതി കീറിയൊരു പ്രണയപ്പിച്ചു കിട്ടി,
 

തുണ്ടമുണ്ടം അരികു ചേർത്തതു പാടവേ
ഞാനോർത്തതു ചിലിയിലെ കവിയെ,
നെഫ്താലി റിക്കാർഡോ റെയസ്‌ ബസോൽറ്റോവിനെ.
 

ഇടവഴി താണ്ടി, ഇളം വെയിലു കൊണ്ടോടി,
പബ്ലിക് ലൈബ്രറിയിലിരുന്നുറങ്ങുന്ന മടിയൻ
ശമ്പളക്കാരനെ കുലുക്കിയുണർത്തിച്ചോദിച്ചു.
“പ്രണയ ഗീതകം” അകത്തോ പുറത്തോ?“
 

“അതിത്ര നാൾ ഇവിടെയുണ്ടായിരുന്നിട്ടാരും
തിരിഞ്ഞുനോക്കിയില്ലിന്നിപ്പോഴിതെത്രാമത്തെയാളാ?”
“പോയിട്ടു വാ ആ ചെക്കനെടുത്താലതഞ്ചാറുമാസം“.
ചെക്കനെ നീയറിയും, കവിയാണവൻ പുതിയ ബുജി.
 

“ഓ എന്നാലിനി ഞാനാ ബ്ലോഗിൽ വായിച്ചോളാം.
സാറു കിടന്നുറങ്ങിയാട്ടെ! ക്ഷമിക്കണം.നിദ്രാഭംഗം!“
പതിയെ പടിയിറങ്ങി, അടുത്ത നെറ്റ്കഫെ തേടി.

ലേബൽ : നെരൂദ

74859

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 13, 2010

അന്തിക്കു കണ്ട കനവ്

പ്രിയതന്‍ മൊഴിയില്‍ പവിഴം ഉതിരേ
ഒഴുകൂ കവിതാമണിയേ, അഴകേ,

അധരം കിനിയും ചെറിതന്‍ മധുരം
അരുതെന്നറിവോടവളേകിയപോല്‍

കവിളില്‍ കിനിയും കുസുമാദ്രനിറം
അതുകണ്ടവനില്‍ പ്രണയാദ്രസുഖം

മിഴികള്‍ കവിയാതുറയും കുളമോ
പരല്‍മീന്‍ തെരയാന്‍ കൊതിയായ് അവനും.

മൃദുവായ് നടനം മുടിതന്‍ ചുരുളില്‍
അളകം ചെറു കിങ്ങിണിപോലഴകായ്,


നിവരും ഇരുകൈ, വിഷമൊത്തിരി ഒ-
ഴുകി ആ കടവായ്, അടയാതെ മിഴി.

വാൽ കഷ്ണം:-
(അന്തിക്കു കണ്ട കനവു ഫലിക്കാതെ പോയി.
പുലര്‍ച്ചക്കു കണ്ടവന്‍ അവളേയും കൊണ്ടു പോയി.)





(വൃത്തം- : തോടകം)
ലക്ഷ്യം: ആക്ഷേപഹാസ്യം.

ബുധനാഴ്‌ച, മേയ് 05, 2010

ആചാര വെടി


യലിൻ കരക്കായുയരെയിരുന്നു,
ഒഴുകിയ കണ്ണീരെഴുതിയ സത്യം,
ഹൃദയ വിശുദ്ധിക്കവനൊരു ചെണ്ട്,
ജനമനമേറീ കവിയൊരു പാവം!.

സിനിമയിൽ സീരീയൽ കവിത പാറ്റാൻ,
പതിയെ അടുത്തേ! പുതിയൊരു കൂട്ടർ.
ധനമൊരുപാടായ് കുമിയുകയായീ,
അഹനില കേറീ കവിയുടെയുള്ളിൽ.

അമിതസുഖത്താൽ കവിത മരിച്ചു,
ജനമനസും മാധ്യമവുമിടഞ്ഞു,
ഹൃദയ ദു:ഖത്താൽ വരികളകന്നു,
പതിത പരീണേയി വിടപറഞ്ഞു.
പ്രണയിനിയാം ഭാര്യ വിട പറഞ്ഞു

പഴയ ധനാഢ്യത്തരമകലത്തിൽ,
അഹനില മാറാതവനൊരു രോഗി,
തെരുവിലലഞ്ഞോൻ മദിര തെരഞ്ഞു,
തൻ നില വെടിഞ്ഞൂ ഇവനൊരു ഭോഗി.

ഒടുവിലൊരുന്നാൾലഹരിതൻ മധ്യേ,
മനസു മടുപ്പാൽ ധമനി മുറിച്ചു,
മരണമൊരാഘോഷ വെടി “ഠെ“ മൂന്ന്,
അവസരമായീ ഒരു നിശതാരം.

================================================
വരിയുടെ വൃത്തം കുസുമവിചിത്ര.
ലക്ഷണം: നയനയ വന്നാൽ കുസുമവിചിത്രാ
(നഗണം,യഗണം,നഗണം, യഗണം എന്ന ജഗതി ഛന്ദസ്സാണ്)
================================================

66026

ബുധനാഴ്‌ച, ഡിസംബർ 09, 2009

കൊക്കിന്റെ കുഞ്ഞ്‌

മാളവികാ..

അച്ഛനെന്നാല്‍ ഒരു തുള്ളിക്കുടയോനല്ല.
ഒരു കടലോളം താഴ്ച്ചയില്‍
നിറകാരുണ്യത്തിന്റെ കയമാണ്‌.
വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌.

ആയുസ്സിന്റെ അറ്റം വരേ നീളുന്ന,
നീണ്ട, നല്ല കുളിരുള്ള തണലാണ്‌.
നഷ്ടം,അതറിയാന്‍ നിനക്കു കിടക്കുന്നു
നീണ്ട ഒരു ജന്മം, അനുഭവിച്ചറിയുക

ഒരു വ്യാഴവട്ടം കാത്ത നെടുവീര്‍പ്പും
പരിഹാസ വാക്കില്‍ തളര്‍ത്താത്ത മനസ്സും.
ആഗ്രഹിച്ചു നേടിയ നീയെന്ന കുഞ്ഞില്‍
പകര്‍ന്നു തന്നതൊരു കുന്നായിരുന്നില്ലേ?.

ബീജ ബാങ്ക്‌ ആണത്തത്തിന്റെ അവസാന മറ.
പരിഹാസപ്പേരു നെറ്റിയിലൊട്ടിക്കും മുന്‍പേ,
ശാസ്ത്രം ഇട്ടു കൊടുത്ത അവസാന പിടിവള്ളി.
കുപ്പിയിലടച്ച നിനക്കു ദാനം കിട്ടിയ ജന്മം.

അമ്മയാണാ രഹസ്യം പൂട്ടിവെക്കേണ്ടത്‌.
പറയരുതതു പൈതലിനോടും ജനത്തോടും.
ജനിക്രിയയില്‍ പിതൃത്വം വെറുമൊരു "വാക്കല്ലേ"
ആ വാക്കു സാക്ഷ്യപ്പെടുത്തേണ്ടതു തായ്‌ മാത്രമല്ലേ?

കാക്കക്കൂട്ടില്‍ വിലക്കു വാങ്ങിയ കൊക്കിന്റെ മുട്ട
വിരിയിച്ചു സ്നേഹിച്ചു സ്വന്തമാക്കിയതു തെറ്റെങ്കില്‍,
കലഹത്തിനിടക്കു കൂവിയതു പങ്കാളിയെങ്കില്‍,
നിനക്കുമാ മനസ്സിനെ മുറിപ്പെടുത്തണമായിരുന്നോ?

പൊക്കിള്‍ക്കൊടിയുടെ മുറിപ്പാടിലഹങ്കരിച്ചു
അന്യതയെ സ്വന്തമെന്നു ഗണിച്ച അബലേ,
നഷ്ടപ്പെടുത്തിയ സിന്ദൂരമോര്‍ത്തു
നീ തേങ്ങേണ്ടതിനിയുമെത്രനാള്‍...!

അച്ഛനെന്നാല്‍ വെറുമൊരു തന്തയല്ല..
തളരുമ്പോള്‍ താങ്ങാനൊരു നെഞ്ചാണ്.
കഴുകന്‍ കണ്ണില്‍ നിന്നു കാക്കാനൊരു
അധികാരമുള്ള, ഉറപ്പുള്ള പരിചയാണ്

അച്ഛനെന്നാല്‍ വെറുമൊരു തുള്ളിയല്ല.
ഒരു കടലോളം താഴ്ച്ചയില്‍
നിറകാരുണ്യത്തിന്റെ കയമാണ്‌.
വാല്‍സല്യത്തിന്റെ വെളിച്ചമാണ്‌.

വ്യാഴാഴ്‌ച, നവംബർ 26, 2009

പ്രാണവേദനയുടെ ജുഗല്‍ബന്ധി

യല്‍ വരമ്പത്തൂടൊരു വാലാത്തി വാലാത്തനെ ചുമന്നു
നടക്കുന്നതു സുരതസുഖം കൊണ്ടാവാനേ തരമുള്ളൂ.
പക്ഷെ സുരതത്തളര്‍ച്ചയില്‍ മയങ്ങുന്നിണച്ചിലന്തിയെ
തിന്നുന്ന പെണ്ണിനപ്പോഴേക്കും വിശപ്പിന്റെ ആളല്‍.

മാനം കറുക്കുന്നതാര്‍ത്തിയോടെ കാത്തൊരു
കൂട്ടം പെണ്‍തവളകളുടെ പോക്രാം പോക്രാം
കരച്ചിലടക്കാന്‍ മഴയോ കാമമോ പെയ്തില്ല.
ഗ്രീന്‍ കാര്‍ഡു പേടിച്ചൊളിച്ചിരിപ്പാണുങ്ങള്‍ മാളത്തില്‍.

തൊട്ടപ്പുറത്തെവിടെയോ തൊഴുത്തില്‍ കെട്ടിയിട്ട
വാവടുത്ത പശുവൊന്നമറിത്തകര്‍ക്കുന്നു.
കാളകളെ കൊന്നു തിന്ന മര്‍ത്ഥ്യന്റെ
ബ്ലോക്കിലെ സ്റ്റോക്കുള്ള മരുന്നത്രയും തീര്‍ന്നത്രേ!

അടുത്തു ചെന്നു, ഉടുമുണ്ടൊന്നു മടക്കിക്കുത്തി
ഇടംകാലില്‍ ഉടലൂന്നി
വലം കാലൊന്നാഞ്ഞു വീശി
തൊഴിച്ചു ദൂരേക്കകകറ്റവേ,

ഒതുക്കുകല്ലിലൂടെ കരഞ്ഞോണ്ടുരുണ്ടിറങ്ങുമ്പോള്‍
ഉള്ളിലാരോ എന്നോ മറന്നിട്ടു പോയൊരു
എടുക്കാ-നാണയവും ഞെളുങ്ങിയ പാട്ടയും ചേര്‍ന്നു
പാടിയതൊരര്‍ദ്ധരതിയുടെ ജുഗല്‍ബന്ധിയായിരുന്നു.



60800

തിങ്കളാഴ്‌ച, ജൂൺ 15, 2009

അമ്മാളു

നിലം കരിതേപ്പുകാരി, ആ വെളുത്തരമ്മാളുവിന്നു്,
ഇന്നുമെന്നെ നന്നായ്‌ ഓർമ്മയുണ്ട്‌.
അതല്ലേ, വഴിക്കു മുന്നിൽ വന്നു ചാടിയപ്പോൾ
ഒരു നന്ദിച്ചിരി കൂടി കിട്ടിയത്‌!.

ജാതകദോഷം പാതി കൊന്നയാപ്രാണനെ,
പേരുദോഷം കൊണ്ടു മറുപാതി കൊല്ലാതെ,
മില്ലു വാസു വന്നു മിന്നു കെട്ടുംവരെയും,
ഈ നാക്കൊതുക്കിയാ മാനം കാത്തതല്ലേ!

ഗുണകോഷ്ഠം കാണാതെ ചൊല്ലിക്കേൾപ്പിച്ചു.
അണ്ടി പെറുക്കാൻ ഓടിയതായിരുന്നു,
ആളനക്കമില്ലാത്ത ചെട്ടിയാൻ കുഴിയിൽ.
ഒറ്റക്കായാലെല്ലാം തനിച്ചാക്കാമെന്നു നിനച്ച്‌!

പെട്ടെന്നാണു മാനം അങ്ങിരുണ്ടത്‌!
കുടയെടുത്തിട്ടില്ല! കൂട്ടിനാരുമില്ല!
തൊട്ടടുത്തെങ്ങുമൊരു കുടിലുപോലുമില്ല.
തിരിച്ചോടാനൊത്തിരി ദൂരമുണ്ടു താനും.

ആകെ നനയും, അതിന്‍ മുൻപെ.
വഴിക്കുള്ള ചെമ്മൺകുഴിയിലേക്കോടിയിറങ്ങി.
ചുമരിൽ ചെമപ്പൂശാൻ തുരന്നെടുത്ത,
മണ്ണു പോകപ്പോകെ വന്നതാണാ ഗുഹ.


വെളിച്ചം തിരി താഴ്‌ത്തിയ മടയിലൊരു ഞെരക്കം,
പാമ്പിൻ ചുറ്റിൽ ഞെരിഞ്ഞൊച്ചപോയൊരു തൂവൽ,
മിനുക്കമില്ല, കുഞ്ഞുവെളുപ്പിലൊക്കെ മണ്ണിന്റെ ചോര!
തൊട്ടപ്പുറത്തു ചെമന്ന മണ്ണു ചുമക്കാനൊരു കുട്ട.

ഭയമഴക്കോളിൽ ഇടിവെട്ടുപോലെ,
ഉള്ളിൽന്നൊരു കാളല്‍ ഞെട്ടലായ് ചാടി.
എണ്ണക്കറുപ്പന്റെ തലയൊന്നനങ്ങി,
ഒരു മൂന്നാമനെ മണത്തറിഞ്ഞു.

മഴയത്തു തിരിഞ്ഞോടുന്നേരം കണ്ടു,
വിശപ്പടങ്ങാതെ, ചിറിയിലെ തൂവലു തുപ്പി,
മട വിട്ടു, പേടിയിലൊഴിയുന്ന മൂർഖൻ.
താഴെ, വീണിട്ടും ഉടയാക്കുമിളതന്‍ ഭാഗ്യം..!

49084

ഞായറാഴ്‌ച, മേയ് 31, 2009

നീലാംബരി

എല്ലാം തുറന്നെഴുതിയെന്നു പറഞ്ഞാണു വിവാദമുണ്ടായത്‌!
കാശിനു തിടുക്കമാണതെഴുതിച്ചെതെന്നു പിന്നെ തിരുത്തി.

എന്നാല്‍ 'കാതലാ'യതു പറഞ്ഞില്ലെന്നതണു സത്യം
മണ്ണുചോര്‍ന്നു പോയിട്ടും കണ്ണടഞ്ഞു പോകുന്നതു വരെ!

ആരുടേയോ "വിലപ്പെട്ട" മാനം കാക്കുവാന്‍
അന്ത്യം വരെ ത്യാഗം ചെയ്തതാണു സത്യം!

അറിയാവുന്നവരൊക്കെ മറച്ചുവെച്ചതാണോ?
നവമാധ്യമ ധര്‍മ്മമേതാണെന്നറിയില്ലന്നാലും.

പറയേണ്ടവന്റെ മറയും മൗനവും...!
പറയാതെ പറയുന്നുണ്ടതെന്നാലും.

അവരു പറയേണ്ടാന്നുറച്ചതല്ലേ!
ആലമുടയോനില്‍ നിന്നൊരുനാളതു വെളിപ്പെടുന്നതു വരെ,

നമ്പറിട്ട മാര്‍ബിള്‍ ഫലകങ്ങള്‍ക്കടിയില്‍...
മാതളപ്പൂങ്കവിള്‍ മണ്ണില്‍പ്പതിഞ്ഞു...,

വാടാത്ത വാകമരച്ചോട്ടില്‍..
ഇത്തിരിക്കാലമതു ശാന്തമായി ഉറങ്ങിക്കിടക്കട്ടെ!

വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2008

പട്ടിപ്പേറിലെ രാഷ്ട്രീയം.

എച്ചിലിടുന്നേടത്തു കടിപിടി കൂട്ടിയിരുന്നവള്‍
പ്രസവന്തി വന്നപ്പോള്‍ പ്രാന്തിയായി അന്നം ഇട്ടെറിഞ്ഞോടി.
ചേറോടെ, കുണ്ടന്‍ കുടക്കുള്ളില്‍ ഈറ്റിനു കേറിയ കാളിയെപ്പോലെ!
അവളോടി വന്നെന്റെ മരക്കുടിലിനടിയിലേക്ക്‌ ഒറ്റപ്പൂകല്‍.

വയറൊഴിഞ്ഞിട്ടും മറു ചാടിപ്പോകാതെ, നാക്കു നീട്ടിയും, കിതച്ചും
പിന്നെ അവളെന്റെ അടുക്കള വാതിലിന്നു തൊട്ടു മുന്നിലെത്തി.
"പശിക്കുന്നു" എന്നാ കണ്ണുകള്‍ പലകുറി കേണിട്ടും കേള്‍ക്കാതെ,
എക്കണോമിക്സിലും അപ്ലയ്‌ഡ്‌ ഫൈനാന്‍സിലും ഒന്നാമനായെന്റെ
പിശുക്കു നീ പരീക്ഷിക്കുന്നോ "പട്ടിച്ചീ" എന്നു ചൊല്ലി,
ആഞ്ഞൊന്നു തൊഴിച്ചതവള്‍ക്കു കൊണ്ടില്ലന്നതു സത്യം, പക്ഷെ.

ഉറ്റുന്ന മുലയുമായിങ്ങനെ ഒരു പിടി വറ്റിനോ, വറ്റില്ലാകഞ്ഞിക്കോ
കാത്തിട്ടും കാര്യമില്ലന്നറിഞ്ഞപ്പോളവളെന്നെ ശപിച്ചെങ്ങോ പോയ്‌ മറഞ്ഞു.
കുനിഞ്ഞൊന്നു നോക്കിയപ്പോള്‍ കണ്ടതഞ്ചണ്ണം, കണ്ണു കീറാത്തവ.
ചുരത്തുന്നൊരു കാമ്പിനായി, കുരുടരായ്‌, ആ പൊടിമണ്ണില്‍ തപ്പുന്നു.

ഒരൊറ്റ പ്രസവത്തിലഞ്ചു സന്താനങ്ങളോ?
എന്നിലെ രാഷ്ട്രതന്ത്രജ്ഞന്റെ മസ്‌തിഷ്കരോദനമുടനുണര്‍ന്നു,
അഗോളതാപനം, ഭൗമദൃവ്യാ(സം)തുലിതാവസ്ഥ
ജൈവ-വിഭവ ധൂര്‍ത്ത്‌, അമിതചൂഷണം
എല്ലാം ഈ പെരുകുന്ന പട്ടിപ്പേറിനാലല്ലേ?

എന്നിലെ ലോകപോലീസിന്റെ രാഷ്ട്രീയമുണര്‍ന്നു.
മനുഷ്യക്കോലം കുടഞ്ഞിട്ടു ഞാനുടനൊരു കഴുകനായ്‌ വട്ടമിട്ടു.
"ഓ, ഷിറ്റ്‌!, ഒരിന്ത്യന്‍ പട്ടിക്കഞ്ചു ഡര്‍ട്ടി കിഡ്‌സോ?"
"അഞ്ചങ്കിള്‍ സാംസിന്റെ അന്നം കുറക്കുവാന്‍?"

പിന്നെ എന്നിലെണ്ണക്കച്ചവടക്കാരന്റെ രാഷ്ടീയമുണര്‍ന്നു.
മനുഷ്യക്കോലം വിട്ടു ഞാനൊരൊട്ടകമായി കഴുത്തു നീട്ടി.
"മാശാ അള്ളാ..! ഒരു ഹിന്ദി കെല്‍ബിനു അവ്‌ലാദഞ്ചോ?"
"മാഫി,മുശ്‌കില്‍, ബാരലു പേറാന്‍ കൂലിക്കോലങ്ങളെ പെറ്റോട്ടോളിനീം അനവധി".

അടുത്താതയെന്നില്‍ ഭായീ-ബൈബൈയുടെ രാഷ്ട്രീയമാണുണര്‍ന്നത്‌.
മനുഷ്യക്കോലം തന്നെ പക്ഷെ വ്യാളിയെപ്പോലിത്തിരി വാലു നീണ്ടെന്നു മാത്രം.
"ങ്യാ ഹൂ! ഒരിന്ത്യന്‍ പട്ടി, ഒന്നില്‍ നിന്നഞ്ചു കോപ്പിയെടുത്തോ?"
"നാക്കിട്ടെങ്ങാനും കുരച്ചാലുടന്‍ 'ടിയാന്‍മെന്‍സ്ക്വയറില്‍' കെട്ടിയിട്ടുണ്ട കേറ്റണം നെഞ്ചില്‍"

അടുത്തതായെന്നില്‍ "താലി നിരോധിച്ച" താടിക്കാരന്റെ രാഷ്ടീയം കേറി,
തലപ്പാവണിഞ്ഞ ഒരു കഴുതയായ്‌ മാറി ഞാന്‍ അമറി.
"പുരാവസ്തുക്കള്‍ തച്ചുടക്കട്ടെ! പൗരോഹിത്യം പുന:സ്ഥാപിക്കട്ടെ!"
"മുത:നജ്ജിസായാലും സബ്‌ കുത്തേക്കാ സുന്നത്ത്‌, അബി കര്‍വാദോ?"

സിംഗലന്റെ വാലുമുറിഞ്ഞ രാഷ്ടീയമാണു പിന്നെയെന്നെയുണര്‍ത്തിയത്‌.
മനുഷ്യക്കോലം മാറി ഞാനൊരു വാളേന്തിയ സംഹമായി മാറി.
"കത്താകറാന, ഒരിന്ത്യന്‍ പട്ടികഞ്ചു പിള്ളയാരണതുംഗ..!"
"അഞ്ചും തമിഴിലെങ്ങാനും മോങ്ങിയാല്‍ വിടമാട്ടേ! (ക)ലിംഗ വര്‍ദ്ധന:".

അതിന്നു പിറകിലായെന്നില്‍ ഭാര(ന:) കര്‍ഷകന്റെ രാഷ്ടീയമുണര്‍ന്നു.
കാളക്കോലത്തില്‍ കടക്കുടം ചുമക്കുന്നൊരു കിളവനായി ചോദിച്ചു ഞാന്‍,
"പെറ്റതഞ്ചും പെണ്ണാണോ?, പെണ്ണിനൊക്കെ മൊഞ്ചുണ്ടോ?"
"സ്ത്രീധനക്കമ്മിയില്‍ നഞ്ചു കഴിച്ചാല്‍ അഞ്ചുമൊരൊറ്റ ഫ്രൈമിലൊതുങ്ങുമോ?".

നനാത്വത്തില്‍ ഏകനെന്നഹങ്കരിച്ചുന്നം നോക്കി ഞാന്‍ പിന്നെയൊരു ചെന്നായായി.
ചിരികൊണ്ടെല്ലാ കാപട്യവും മറച്ച്‌, അമ്പേ(നി)യുടെ പ്രിയപ്പെട്ട വിശ്വസ്ഥ(നായ്‌).
മറ്റാരും കേള്‍ക്കാതെ, സ്വന്തം ഗുണ്ടാവലം(ബ)കൈയിനോടാജ്ഞാപിച്ചു.
"ആ അഞ്ചും നമ്മള്‍ക്കുള്ളതാ. വോട്ടര്‍ ലിസ്റ്റിലുടന്‍ പേര്‍ ചേര്‍ക്കണം?"

അവസാനമവസാനം എന്നിലെ മൃഗവും മനുഷ്യനും കൈകോര്‍ത്തൊരു കവിയായി,
കഥാകാരനായി, ചിത്രകാരനായി ഒരു തുടം കണ്ണീര്‍ പൊഴിച്ചതു,
വക്കു തിളങ്ങുന്നൊരു പളുങ്കു പാത്രത്തില്‍ നിറച്ചു വെച്ചു.
ഇനി ഇതു ബ്ലോഗില്‍ തളിച്ചതിനു പിറകെ നാളെ, നല്ല നാലു "തെറി" കേള്‍ക്കണം!"



കൂടുതല്‍ വായിക്കാന്‍, കഥയറിയാന്‍ http://thusahara.blogspot.com/2008/07/blog-post_8326.html

36582

ബുധനാഴ്‌ച, ജൂലൈ 16, 2008

കിലുക്കം നിലക്കും മുന്നെ...

ഫൈനലിയറിലെ പത്രാസുകാരിയുടെ പുതിയ ചുരിദാറു നോക്കി
"പെൺമണിയും പൊൻമണിയും കുറക്കാം മഹറു കൂട്ടല്ലെ കണ്മണീ! "
എന്ന നാലാളു കേൾക്കെയുള്ള പ്രശംസാചൊല്ലിനുപ്രത്യുപകാരമായവൾ
മറ്റാരും കാണാതെ തന്നൊരു ചോക്കളേറ്റും തീർന്നു
റാപ്പറും നാലു മുക്കിലും നക്കിതുടച്ചെറിഞ്ഞതിനു പിറകെ,
വീട്ടിലെത്താനുള്ള സി.ടി ചാർജ്ജിനു നിന്നെക്കൂടി വേണം
എന്നവളോടു ചോദിക്കുമ്പോൾ ഉളുപ്പില്ലായിരുന്നു എനിക്കൊട്ടും!.

തപ്പിത്തെരഞ്ഞവളുടെ തുകൽ സഞ്ചിയിൽ നിന്നു നിന്നെയെടുത്തെൻ കയ്യിൽത്തരുമ്പോൾ
"നാളേം ഞാനാ പിടക്കൂട്ടത്തിൽ നിൽക്കുമ്പോൾ അപ്പറഞ്ഞതൊന്നു കൂടി ആവർത്തിക്കണേ!"
എന്നു ചിരിച്ചോണ്ടു ചൊന്ന അവൾക്കും.
----------------------------------

ഹോണടിച്ചും കിതച്ചും ഞങ്ങളെ ഗ്രാമത്തിലെത്തിക്കാൻ
ഉരുണ്ടെത്തുന്ന ഘടികാരത്തിനായുള്ള പതിവായ കാത്തുനിൽപ്പിൽ
കാഴ്ച്ചാസുഖം തന്ന നീണ്ട മൂക്കുള്ളആ പ്രീഡിഗ്രി പെൺകുട്ടിയുടെ
തട്ടമിട്ടു,താഴിട്ടു പൂട്ടിയ മനസ്സിലേക്കു പെട്ടന്നു കയറിപ്പറ്റാനാണു
ഞാൻനിന്നെ പുറത്തെടുത്തതും, ചെരിഞ്ഞനോട്ടമെറിഞ്ഞു
സമയം കണക്കാക്കി മുന്നിലെ പിച്ചക്കാരന്റെ
അലൂമിനിയപാത്രത്തിലേറെ നേരം ഒച്ചയുണ്ടാക്കാൻ
നിന്നെക്കറക്കി തിരിച്ചു വിറപ്പിച്ചതിലെറിഞ്ഞു വീഴ്ത്തിയതും.

വട്ടം കറങ്ങി നീ തളർന്നാ പാത്രത്തിൽ വീണു നിശ്ശബ്ദനായപ്പോൾ
പിന്നേം പെടപെടപ്പുമാറാത്ത എന്റെ
ഖൽബിനവളുടെ ഉള്ളിലൊരു ദയാലുവായിക്കയറാൻ ഏറേ തിടുക്കം.
ഇല്ലാത്ത സമ്പന്നതയെ ചൊല്ലാതെ കാണിക്കാൻ
വല്ല്യൊരു ധർമ്മിഷ്ടന്റെ ചേരാത്ത കോട്ടണിയാനെനിക്കും.
-----------------------------------

ഇടതിന്റെ ഭരണത്തിൽ വലതും വലതിന്റെ ഭരണത്തിൽ ഇടതും
മാറിമാറി അലമ്പാക്കുന്ന കോളേജ്‌, ആർട്ട്സ്‌ ഡേ കളിൽ
മുന്നറിയിപ്പു കിട്ടുന്ന കാമിതാക്കൾക്കൊരു മിനിട്ടു
പെട്ടന്നണയുന്ന വിളക്കിനെ മൂടുന്ന നിശയുടെ
ഇരുട്ടുകനിഞ്ഞേകുന്നൊരു കൊക്കുരുമ്മലിനൊരു മറകിട്ടാൻ
ഒരു ഷോർട്ട്‌ സർക്ക്യൂട്ടായി,
‌ ഹോൾഡറിനകത്തു നീയൊളിച്ചിരുന്നു.
-----------------------------------
കൺസഷൻ കാർഡെടുക്കാൻ മറന്നു പോയ ദിനം
കാട്ടാളനാവാൻ ലൈസൻസു കിട്ടിയ കണ്ടക്ടർ
ഫുൾചാർജ്ജു വേണമെന്നുടൻ വാശിപിടിച്ചപ്പോൾ
നിന്റെയൊന്നിന്റെ കുറവു കൊണ്ടതിനാവാതായതും,
അവസരം പാഴാക്കാതെയയാൾ പാതിവഴിയിലിറക്കി വിട്ടതും,
നടന്നു തളർന്നൊരവർ കഴിഞ്ഞു ക്ലാസ്സിലെത്തിയപ്പോൾ
ലക്ചർ ചോദിച്ച "വാട്ട്‌ ഈസ്‌ യുവർ അംബീഷൻ റ്റു ബികം?"
എന്ന ചോദ്യത്തിനു "ആർ. ടി. ഒ" എന്നു ചൊല്ലിയതന്നേരം
അനുഭവിച്ചപമാനത്തിനു പകരം വീട്ടാനായിരുന്നെന്നു നിനക്കു മാത്രമറിയാം
-----------------------------

വേണ്ടതും വേണ്ടാത്തതും വേണ്ടതിലധികവും
വെട്ടിപ്പിടിച്ചു ഞാൻ പ്രവാസയുദ്ധം കഴിഞ്ഞെത്തിയപ്പോൾ
വളരെ വൈകിയാണറിഞ്ഞത്‌ നേടിയതൊക്കെയും
എടുക്കാനാണയങ്ങളായിരുന്നെന്ന്!
-------------------------------------
---------------




35788