വെള്ളിയാഴ്‌ച, ജൂലൈ 28, 2006

ഉണ്ണിപ്പിണ്ടിയുടെ റസീപ്പി.(നോവലൈറ്റ്‌)





















1


 നാട്ടില്‍ നിന്നു കൊടുത്തയച്ച ഹലുവായും, ഇന്‍വോയ്‌സ്‌ എന്ന ഇരട്ടപ്പേരിട്ടു ഞാന്‍ വിളിക്കുന്ന ഉപ്പാന്റെ കത്തുകളും (അതിലെപ്പോഴും കൊടുക്കേണ്ട പൈസന്റെ കണക്കാ ഉണ്ടാവുക) ചൂടോടെ ഏറ്റു വാങ്ങാനണ്‌ ഷൗക്കത്തിന്റെ വില്ലയില്‍ പോയത്‌. പക്ഷേ അവരു വില്ല വിട്ട്‌ മറ്റൊരു ഫ്ലാറ്റിലേക്കു ചേക്കേറി എന്നു കേട്ടപ്പോള്‍ പിന്നിടവന്റെ ആ ഫ്ലാറ്റിലെത്താന്‍ സൗകര്യപ്പെട്ടത്‌ വീണ്ടും ഒരാഴ്ച്ച കഴിഞ്ഞ്‌.
അവന്റെ ഫ്ലാറ്റിനു മുന്‍പില്‍ സ്‌റ്റയര്‍കേസിനു കീഴെ ഒരു വാഴക്കന്നു ആരുടെയും ശ്രദ്ധയില്‍പ്പെടും വിധം അശ്രദ്ധമായിരിക്കുന്നതു കണ്ട്‌ ചോദിച്ചു.
"ഇതെന്താ.. ഇവിടെ ഉണക്കാന്‍ വെച്ചതാണോ?"
"വില്ലയുടെ പിന്നില്‍ ഇത്തിരി നല്ല മണ്ണിട്ട്‌ കുഴിച്ചിട്ടുണ്ടാക്കാം എന്നു കരുതി ആനക്കയം കൃഷിഭവനില്‍ നിന്ന്‌ കഷ്‌ടപ്പെട്ടു സംഘടിപ്പിച്ചതാണ്‌. നല്ലയിനം റോബസ്‌റ്റിന്റെ വിത്താണിത്‌.പക്ഷെ ഇവിടെ എത്തിയപ്പോഴാണറിയുന്നത്‌ വില്ല പൊളിച്ചു അവിടെ കൂറ്റന്‍ ബില്‍ഡിംഗ്‌ ഉയരാന്‍ പോകാത്രേ.ഇനി ഇതു കൃഷി ചെയ്യാന്‍ 'ഭൂമി മലയാള'ത്തിലേക്കു തന്നെ കൊണ്ടു പോകേണ്ടി വരുമോ എന്നാണ്‌ സംശയം."
എയര്‍പോര്‍ട്ട്‌ സെക്യൂരിറ്റി ഓഫീസര്‍ക്കു രണ്ടുപ്രാവശ്യം എക്‌സറെ സ്ക്രീനിംഗ്‌ നടത്തിയിട്ടാണ്‌ ഇതൊരു അപകടകാരിയല്ലന്നു ബോധ്യപ്പെട്ടത്‌. കോക്ക്‌പീറ്റിനുള്ളില്‍ പൈലറ്റിന്റെ മൂക്കിനു കീഴെ വെച്ചു ഒരു മിസൈല്‍ കടത്തിയാല്‍ അതവരോട്ടു കാണത്തുമില്ല.
ഇന്ത്യന്‍ ബ്യൂറോക്രസിയോടുള്ള അവന്റെ മുഴുവന്‍ അമര്‍ഷവും ഈ പാവം വാഴക്കുഞ്ഞിനോട്‌ തീര്‍ക്കുമെന്നു തോന്നി. അന്യനാട്ടില്‍ ആരുടെയും ദാക്ഷിണ്യം കിട്ടാതെ ഉണങ്ങാന്‍ തുടങ്ങുകയായിരുന്ന വാഴക്കന്നു കണ്ടപ്പോള്‍ പണ്ടു രണ്ടാം ക്ലാസ്സില്‍ വെച്ചു പഠിച്ച "രക്ഷിച്ചവനു തലകൊടുത്തു" എന്ന പാഠം എനിക്കോര്‍മ്മ വന്നു.അമ്മയെന്നെ പെറ്റത്‌ കുപ്പക്കുഴിയിലാണെന്നും അവിടന്നു ദത്തെടുത്തു വെള്ളവും,ഭക്ഷണവും തന്നു എന്നെ വളര്‍ത്തിയതിനു പ്രത്യുപകാരമായി ഞാന്‍ എന്റെ തല തന്നെ കൃഷിക്കാരന്ന്‌ സമ്മാനിക്കുന്നു എന്നു ചൊല്ലി 'കുല' വെട്ടിയെടുക്കാന്‍ കുനിഞ്ഞു കൊടുക്കുന്ന ഒരു വാഴയുടെ ആത്മകഥയായിരുന്നു ആ പാഠം. അതു പഠിപ്പിച്ച അബ്‌ദുമാഷിന്റെ മുഖം മനസ്സിലോടി വന്നപ്പോള്‍ ഞാന്‍ ഷൗക്കത്തിനോടു ചോദിച്ചു. "നിനക്കു വേണ്ടങ്കില്‍ ഞാനിതു കൊണ്ടു പോയ്ക്കോട്ടെ?"
അവനു സന്തോഷത്തെക്കാള്‍ ആശ്വാസം തോന്നിക്കാണും. നാട്ടില്‍ നിന്നു ഷാര്‍പ്പ്‌ സെക്യൂരിറ്റി ചെക്കിംഗ്‌ പസ്സായ ഒരു ഇന്ത്യന്‍ ഉല്‍പന്നം ഷാര്‍ജ മുന്‍സിപ്പാലിറ്റി കമ്പോസ്‌റ്റ്‌ പ്ലാന്റില്‍ അവസാനമായില്ലല്ലോ എന്ന സമാധാനം ആ മുഖത്തു കണ്ടു.




2
ഹലുവക്കെട്ടിന്റെ കൂടെ മറ്റൊരു വിശിഷ്‌ട വസ്‌തു കണ്ടപ്പോള്‍, ഇവിടെ വളര്‍ന്ന എന്റെ മക്കള്‍ക്കു വലിയ കൗതുകം. വൃത്തിയായി പ്രോസസ്‌ ചെയ്ത്‌ എക്സ്‌പോര്‍ട്ട്‌ നിലവാരത്തിലാക്കിയ ആ വാഴക്കന്നു കണ്ടപ്പോള്‍ ഭാര്യയിലെ 'ചെഫ്‌' ഉണര്‍ന്നു. "ഇതു കൊണ്ടു ഡിഫറന്‍ഡും, ഡലീഷ്യസും ആയ ഒരു ഡിഷ്‌, ഉമ്മി ഉണ്ടാക്കിത്തരാം എന്നു പറയുന്നതു ടോയ്‌ലറ്റില്‍ നിന്നു കേട്ട ഞാനോടി വന്നു. അപ്പോള്‍ പിടിച്ചില്ലായിരുന്നെങ്കില്‍ മിനുട്ടുകള്‍ കൊണ്ടു അതു കഷ്‌ണം കഷ്ണമായി എതോ ചാനലില്‍ നിന്നും കണ്ടു പഠിച്ച "സ്വീറ്റ്‌ പപ്പ്സ്‌ റോസ്റ്റോ, പപ്പ്‌സ്‌ മഞ്ഞൂരിയോ ഒക്കെ ആയേനെ!.
എന്നിലെ കര്‍ഷകനു വല്ലാതെ നൊന്തപ്പോള്‍ നിയന്ത്രണം വിട്ടു. ഞാന്‍ അലറി."നീയും നിന്റെ ഒടുക്കത്തെ ഡിഷും." എന്റെ കലി കണ്ടു പേടിച്ചാവണം അവള്‍ കഴുത്തു വെട്ടിച്ചു കിച്ചണിലേക്കു വലിഞ്ഞു.
ഞാന്‍ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചു പറഞ്ഞു. " പപ്പ ഇതു കൊണ്ടു നമ്മുടെ മുറ്റത്തോരു വാഴത്തോപ്പുണ്ടാക്കും. അപ്പോള്‍ നമ്മുടെ മുറ്റത്ത്‌ ഒരുപാട്‌ കിളികളും തേനീച്ചകളും വരും. അപ്പോള്‍ നിങ്ങള്‍ക്കു നല്ല രസമായിരിക്കും. നാട്ടിലെപ്പോലെ നിങ്ങള്‍ക്കു തോന്നും. നമ്മുടെ നാടങ്ങനെയാണ്‌, പൂക്കളും പൂമ്പാറ്റകളും,പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളികളും,മരങ്ങളും മലകളില്‍ നിന്നൊഴുകുന്ന പുഴകളും ഏറെയുള്ള നാട്‌.
കൃഷി എന്നില്‍ നോസ്‌റ്റാള്‍ജിയ ഉണ്ടാക്കുന്ന ഘടകം തന്നെയയിരുന്നു എന്നും.
അസ്‌ഥാനത്തിട്ട കോമ കാരണം തിരസ്കരിക്കപ്പെട്ട ശംബളബില്ലിനെക്കുറിച്ചും,നടപ്പിലാക്കാന്‍ വൈകുന്ന ഡി.എ.വര്‍ദ്ധനവിനെക്കുറിച്ചും വ്യാകുലപ്പെട്ടു ട്രഷറിയുടെ പുറം ബെഞ്ചില്‍ ചടഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗത്തെക്കാള്‍, ഞാനിഷ്‌ടപ്പെട്ടിരുന്നത്‌, പകലന്തിയോളം പണിയെടുത്തു വൈകുന്നേരമൊന്നു നന്നായി മുങ്ങിക്കുളിക്കാന്‍ പാറക്കടവിലെത്തിയിരുന്ന കര്‍ഷകരെയായിരുന്നു.

ഓഫീസില്‍ ട്രയല്‍ ബാലന്‍സിന്റെയും ബാലന്‍ഷീറ്റിന്റെയും മടുപ്പിക്കുന്ന സംഖ്യാചുഴികളില്‍ മുങ്ങിപൊങ്ങുമ്പോള്‍ ഇത്തിരി ജീവവായുവിന്നായി മനസ്സിനെ ഒരു ദശകം മുമ്പത്തെ ഇരുമ്പുഴി വാക്കോള്ളിപ്പാടത്തെ പച്ചപ്പിലും,പനമ്പറ്റക്കടവിലെ പഞ്ചാരമണലിലും അലയാന്‍ വിടുമ്പോഴായിരിക്കും ഫോണിന്റെ അപായ മണി. ഞെട്ടിയുണര്‍ന്നു വീണ്ടും യാന്ത്രികതയിലേക്കുള്ള ഒരഗാധമായ പതനം.
തലച്ചോറ്റില്‍ വീണ്ടും ഡബിറ്റു-ക്രഡിറ്റുകളുടെ വടം വലി.

ചിന്തയില്‍ നിന്നുണര്‍ന്നു ഒരു ഷേവലും കൊണ്ടു മുറ്റത്തിറങ്ങി.ചുറ്റുമതിലിനോടു ചേര്‍ന്ന്‌ ഒരു കുഴിയുണ്ടാക്കി അതില്‍ വാഴക്കന്നു വെച്ചു കാശിനു വാങ്ങിയ വളക്കൂറുള്ള മണ്ണിട്ട്‌ ചുറ്റും നനക്കേണ്ട വിധം കാണിച്ചു കൊടുത്തപ്പോള്‍ കുട്ടികള്‍ക്കു രണ്ടിനും വല്ലാത്തൊരു സന്തോഷം.
അതിനു ശേഷം വെള്ളമൊഴിക്കാനും വളമിടാനും എനിക്കവര്‍ അവസരം തന്നില്ല.ഹോം വര്‍ക്കില്‍ നിന്നും ഉമ്മിയുടെ റൈംസ്‌ ചൊല്ലിക്കലില്‍ നിന്നും രക്ഷപ്പെടാന്‍ അവരിതൊരു മറയാക്കി. അതോടെ മാഡത്തിന്റെ പുറുപുറുക്കലിന്റെ താളവേഗത കൂടിവന്നു.




3


വെള്ളവും വെളിച്ചവും നല്ല മണ്ണും സ്വന്തമായപ്പോള്‍, വാഴക്കുഞ്ഞിനും ഒന്നു വളര്‍ന്നാലെന്താന്നു തോന്നിക്കാണും. അതിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു.
ഇളം പച്ച നിറത്തില്‍ വീതിയുള്ള അതിന്റെ നീണ്ട ഇലകള്‍ പതിയെ മതിലിനപ്പുറത്തെക്കു പാളി നോക്കി.
വീട്ടുമുറ്റത്തെ അപൂര്‍വ്വമായ പച്ചപ്പുകണ്ടു അത്ഭുതപ്പെട്ട്‌ അതുവഴി പോയ വീട്ടുടമസ്ഥന്‍ അറബി, വണ്ടി നിര്‍ത്തി കോമ്പൗണ്ടിനകത്തു വന്നെനിക്കു സലാം ചൊല്ലി.


വാഴ ചൂണ്ടിക്കാട്ടി അറബിയിലെന്തോ ചോദിച്ചു. മൗസ്‌ (വാഴപ്പഴം) ഹദീഖത്ത്‌(പൂന്തോട്ടം) തുടങ്ങിയ ചില വാക്കുകള്‍ മാത്രം എനിക്കു മനസ്സിലായി.
അയാള്‍ പോയതിനു ശേഷം ഭാര്യ ( അറബി പാതി പഠിച്ചവള്‍ - മുറിവൈദ്യ) ഇപ്രകാരം പരിഭാഷപ്പെടുത്തി തന്നു.
" നിങ്ങള്‍ക്കു വില്ല മാത്രമേ വാടകക്കു തന്നിട്ടുള്ളൂ. മുറ്റം മുന്‍സിപ്പാലിറ്റി വക. അവിടെ പൂന്തോട്ടം ഉണ്ടാക്കാന്‍ അനുവാദം തന്നിട്ടില്ല".
ഭാര്യയുടെ പരിഭാഷപ്പെടുത്തലില്‍ എനിക്കത്രക്ക്‌ വിശ്വാസം വന്നില്ല. കാരണം ഇപ്രകാരം ഒരു വഴക്കു പറയുന്ന ഭാവമൊന്നും ഞാനയാളുടെ മുഖത്തു കണ്ടില്ല. മാത്രമല്ല ഭാര്യയുടെ അറബിക്‌ പരിഭാഷയില്‍ എനിക്കത്രക്കു വിശ്വാസം പോരാ. അറബിക്‌ പേപ്പറുകള്‍ മലയാളത്തിലെഴുതിനാണവള്‍ യൂണിവേഴ്സിറ്റി പാസ്സായത്‌ എന്ന്‌ ഒരബദ്ധത്തില്‍ എന്നോടു പറഞ്ഞിട്ടുണ്ട്‌. പിന്നെയുമുണ്ട്‌ കാരണം. വൈറ്റ്‌കോളര്‍ ജോലിയില്‍ നിന്നും കാര്‍ഷികവൃത്തിയിലെക്കുള്ള എന്റെ ഈ മാറ്റം അവള്‍ക്കത്രക്കു സുഖിച്ചിട്ടും ഇല്ല. നെല്‍കൃഷിക്കാരായ എന്റെ വീട്ടിലെ വൈക്കോലിന്റെ ചൊറിച്ചിലും കേരളത്തിന്റെ 'ദോഷീയ പക്ഷി' യായ കൊതുകിന്റെ കടികൊണ്ടുള്ള ചൊറിച്ചിലും അസഹ്യം എന്നു ചൊല്ലിയാണവള്‍ ഇരിപ്പൂ വിളഞ്ഞിരുന്ന പാടശേഖരം മണ്ണിട്ടു നികത്തി അവിടെ കഷ്‌ട്പ്പെട്ടു കയറ്റിയ മാര്‍ബിള്‍ സൗധം മാസവാടകക്കു കൊടുത്ത്‌ ഈ മരുഭൂമിയിലെ ഏറുമാടത്തില്‍ എനിക്കു കൂട്ടിരിക്കുന്നത്‌.
അവളുടെ പരിഭാഷ തീര്‍ച്ചയായും തെറ്റു തന്നെ, ഞാന്‍ സ്വയം ആശ്വസിച്ചു. എന്നാലും ഉള്ളിലെ പേടി കലശലായിരുന്നു. സംഗതി ഭൂമി കയ്യേറ്റമാണ്‌. അതും ഒരു വിദേശി. മുന്‍സിപ്പാലിറ്റി വക ഭൂമിയും. പേടിക്കതിരിക്കുമോ?
ഭാര്യ പുറുപുറുക്കുന്നതു ഞാന്‍ ചെവിയോര്‍ത്തു,
"അന്നായിരുന്നങ്കില്‍ ഒരു ഉപ്പേരിയെങ്കിലും ഉണ്ടാക്കാനുപകരിച്ചേനെ! ഇനി ഇതിനാല്‍ ഹേതു എന്തൊക്കെ ഗുലുമാലൊക്കെയാണവോ ഉണ്ടാകാന്‍ പോണത്‌?"
ഉള്ളില്‍ പേടിയുണ്ടായിരുന്നങ്കിലും ഞാന്‍, വാഴ വെട്ടിയിടാനൊന്നും പോയില്ല. വരുന്നിടത്തുവെച്ചു കാണാം എന്നു തന്നെ ഉറച്ചു. ഏറനാടന്‍ കര്‍ഷകന്റെ ചോരയൊഴുകുന്ന ഈ സിരകളില്‍ ഖിലാഫത്തു കാര്‍ഷിക സമരത്തിനു വെണ്ടി രക്തസാക്ഷിത്ത്വം വരിച്ച ഒരുപാടു നേതാക്കളുടെ ഓര്‍മ്മ അന്നേരം എനിക്കൊരുപാടു ചൂടു പകര്‍ന്നു.
തുഞ്ചന്റെ മലയാളമണ്ണില്‍ ജനിച്ച വാഴതൈ നജീബ്‌ മഹ്ഫൂളിന്റെ മദ്ധ്യ പൗരസ്ഥ്യ മണ്ണിനെ സ്വീകരിക്കാന്‍ തയ്യാറായതോടെ, ഏതു പ്രതിസന്ധിയേയും നേരിടാന്‍ ഞാനും തയ്യാറായി. ഒരു യഥാര്‍തഥ കര്‍ഷകന്റെ ആത്മാവു തൊട്ടറിയാന്‍ വിവിധ ടി.വി. ചാനലുകളിലെ കാര്‍ഷിക പ്രോഗ്രാമുകള്‍ കാണുക പതിവാക്കി. പത്രങ്ങളിലെ കാര്‍ഷികരംഗം കണ്‍കുളിരേ വായിച്ചു. ഭാര്യ ഇടക്കിടക്കു കളിയാക്കും.
"മിഡില്‍ ഈസ്‌റ്റില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്കായി റേഡിയോവില്‍ പ്രത്യേക കാലാവസ്ഥാമുന്നറിയിപ്പുണ്ട്‌. കേള്‍ക്കുന്നില്ലേ?"


4


 കാത്തു കാത്തൊരുന്നാള്‍ വാഴയുടെ കൂമ്പു പുറത്തുകണ്ടു. കൂമ്പു വിടര്‍ത്തി തേന്‍തുള്ളികള്‍ വാഗ്‌ദാനം നല്‍കി വാഴപ്പൂക്കള്‍ പരാഗണം കാത്തിരുന്നു.
കല്ല്യാണപ്രായമെത്തിയ ബലൂചി പെണ്‍കുട്ടികള്‍ക്കു വിവാഹലോചനകളെ സ്വാഗതം ചെയ്‌തുകൊണ്ട്‌ ഗൃഹനാഥന്‍ വീടിനു മുകളില്‍ ദേശീയപതാക നാട്ടി വിളംബരം ചെയ്യുന്ന പോലെ ഏതാണ്ടോക്കെ ചെയ്യേണ്ടി വരുമോ എന്നു ശങ്കിച്ചിരിക്കുമ്പോഴാണ്‌ ഒരു നിയോഗം പോലെ എവിടുന്നൊക്കെയോ കുറേ തേനീച്ചകള്‍ വാഴക്കൂമ്പിലെ തേന്‍ ശേഖരിക്കാന്‍ കൂട്ടം കൂട്ടമായി വരുന്നതു ഞങ്ങള്‍ കണ്ടത്‌.
അവയുടെ മൂളിപ്പാട്ടിന്‌ നാരീ...... നാരീ.... എന്ന അറബിപ്പാട്ടിന്റെ ഈണമുണ്ടെന്നെനിക്കു തോന്നി.
പൂക്കള്‍ പതിയെ കായായി പരിണമിക്കുന്നതു കുഞ്ഞുങ്ങളെ നിത്യം കാണിച്ചു കൊടുത്തു. കമ്പ്യൂട്ടറിലെ വേഗതയേറിയ മോര്‍ഫിംഗും, ടി.വി.യിലെ ചടുലതയാര്‍ന്ന മാജിക്കും മാത്രം കണ്ട അവര്‍ക്കു ഈ പതുക്കെയുള്ള 'മാജിക്കല്‍ മോര്‍ഫിംഗ്‌' പരിണാമവാദത്തിന്റെ ഒരു ദൃശ്യ സൂചനയാണെന്നു പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ.!
പഴക്കുല വലുതായി, ഞങ്ങളുടെ സന്തോഷവും അതിനോടപ്പം വളര്‍ന്നു. കുല പ്രതീക്ഷിച്ചതിനെക്കാള്‍ വലുതാവുകയാണ്‌. താങ്ങിനു ശക്‌തി കൂട്ടി. കുലയുടെ അറ്റം തറയില്‍ തട്ടിയപ്പോള്‍ താഴേ മണ്ണു നീക്കി കുഴിയുണ്ടാക്കി.
കുഴിയിലേക്കു വളര്‍ന്നിറങ്ങിയ ഗംഭീരകുല കാണാന്‍ ഒരു ദിവസം ഷൗക്കത്ത്‌ വന്നു. അവനു വളരെ സന്തോഷം തോന്നി. ലക്ഷണങ്ങള്‍ നോക്കി ഒരാഴ്ച്ച കൊണ്ടു പഴം പാകമാവുമെന്നവന്‍ പറഞ്ഞു.ഡിജിറ്റല്‍ ക്യാമറ കൊണ്ട്‌ പല ആംഗിളുകളില്‍ നിന്നെടുത്ത അതിന്റെ ഫോട്ടോകള്‍ ഇ-ഗ്രീറ്റിംഗായി ഞാന്‍ കൂട്ടുകാര്‍ക്കൊക്കെ അയച്ചു കൊടുത്തു. മിഡില്‍ ഈസ്‌റ്റില്‍ കായ്‌ച്ചത്‌ എന്നു പ്രത്യേകമെഴുതി അവരെയെല്ലാം അത്ഭുതപ്പെടുത്തി.

അന്നു രാത്രി ഒരു മഴ പെയ്തു.
മരുഭൂമിയില്‍ അപൂര്‍വ്വമായി പെയ്യുന്ന മഴ.
കാണാന്‍ ഞങ്ങളെല്ലാരും ഉത്സാഹത്തോടെ പുറത്തു വന്നു.
ഐസു കട്ടകള്‍ വീണു വാഴയിലകള്‍ അവിടവിടെ കീറിയിട്ടുണ്ടെന്നൊഴിച്ചാല്‍ മറ്റു കുഴപ്പമൊന്നുമില്ല. മാത്രമല്ല ഇലയില്‍ പറ്റിപ്പിടിച്ച പൊടിപടലങ്ങള്‍ പൂര്‍ണ്ണമായി കഴുകി വൃത്തിയാക്കിയിട്ടേ മഴ തോര്‍ന്നുള്ളൂ.

പിറ്റേന്നു നേരിയ പനി കാരണം മടി കാട്ടിയ ശബിമോളെ സ്കൂളിലയക്കാന്‍ പുറത്തിറങ്ങിയ ഭാര്യയാണതു ആദ്യം കണ്ടത്‌.
അവള്‍ ഉച്ചത്തില്‍ വിളിച്ചെന്നെ ഉണര്‍ത്തി.
നനഞ്ഞ മണലില്‍ ഗേറ്റു മുതല്‍ വാഴക്കു ചുറ്റും വലിയ ഷൂവിന്റെ പാടുകള്‍.
എനിക്കൊത്തിരി പേടിയായി.
പിന്നീട്‌ പല ദിവസങ്ങളിലും രാവിലെ ആ ഷൂവിന്റെ പാടുകള്‍ കണ്ടു.
ആ വ്യാഴാഴ്ച രാത്രി യു.എസിലെ കസിനുമായി ഇന്റര്‍നെറ്റില്‍ ചാറ്റു ചെയ്തിരിക്കുമ്പോഴാണ്‌ വാതില്‍ പൊളിയുന്ന രീതിയില്‍ ആരോ കതകിലിടിക്കുന്നു.
പുറത്തു വന്നു നോക്കിയപ്പോള്‍ മുന്‍പില്‍ വീട്ടുടമസ്ഥന്‍ അറബി.
അയാള്‍ അറബിയില്‍ എന്തൊക്കെയോ പറഞ്ഞു.
എനിക്കൊന്നും മനസ്സിലായില്ല.
കണ്ണിലേക്കു ഉറക്കം തൂങ്ങി ഇറങ്ങിയ സമയമായതിനാല്‍ അയാള്‍ പറഞ്ഞതിനൊക്കെ "ഹൈവ, ഹൈവ" എന്നു പറഞ്ഞു സമ്മതിച്ചു. ഒരു വിധം അയാളെ ഒഴിവാക്കി.


5
 ഒരു വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ ഒരുപാടുനേരം ദിവാസ്വപ്നം കണ്ടു കിടക്കാമെന്നു കരുതിയപ്പോഴാണ്‌ പുറത്തൊരു ബഹളം കേട്ടത്‌.
വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.
മുറ്റത്തൊരു ജെ.സി.ബിയും നാലഞ്ചു 'കൂലി'കളും,അവരെല്ലാം ചേര്‍ന്ന് ഞങ്ങളൊമനിച്ചു വളര്‍ത്തിയ റൊബസ്‌റ്റ്‌ വാഴ, കുലയും മുരടും അടക്കം പിഴിതെടുത്ത്‌ വലിയ ഫൈബറു ചട്ടികകത്തു ഉറപ്പിച്ചു പുറത്തു തയാറായി നില്‍ക്കുന്ന ട്രക്കില്‍ കേറ്റുകയാണ്‌.
കൂലികളെല്ലാം പാക്കിസ്ഥനികളും,ബംഗ്ലാദേശികളും ആണ്‌.
ഒരിന്ത്യക്കാരന്റെ സങ്കടം അവര്‍ ആഘോഷിക്കുകയാണെന്നു തോന്നി.
ഓപ്പറേഷനു നിര്‍ദ്ദേശം കൊടുത്തു കൊണ്ട്‌ ഹൗസ്‌ ഓണര്‍ അറബിയുമുണ്ട്‌.


ഞാനെന്ന കൃഷിക്കാരനായ അടിയാളന്‍, സര്‍വ്വം തകര്‍ന്നു ഇതു കണ്ടു നില്‍ക്കുന്നു എന്നൊരുഭാവവുമാര്‍ക്കുമില്ല. എല്ലാവരും അവരുടെ പണിയില്‍ മാത്രം ശ്രദ്ധിക്കുന്നു. ഹൗസ്‌ ഓണര്‍ അറബി മാത്രം ഇടക്കൊന്ന്‌ കൈ വീശിക്കാണിച്ചു.
ഈ കാഴ്ച്ച കണ്ടെന്റെ കാല്‍ചുവട്ടില്‍ നിന്നു മണ്ണു നീങ്ങിപ്പോകുന്നതുപോലെ തോന്നി. വീഴാതിരിക്കാന്‍ ഞാന്‍ ചുമരില്‍ ചാരി നിന്നു. ഏറനാട്ടിലെ കാര്‍ഷിക സമരത്തില്‍ വീരമൃത്യു വരിച്ച ഒരു ശൂരപരാക്രമിയുടെയും ഓര്‍മ്മ അന്നേരം എന്റെ സിരകള്‍ക്കു ചൂടു പകര്‍ന്നില്ല. ആനുകാലിക കേരളത്തിലെ കര്‍ഷകനെപ്പോലെ ഒരു ഇന്‍സ്റ്റന്റ്‌ ആത്മഹത്യ മാത്രമേ മനസ്സില്‍ വന്നുള്ളൂ.
മക്കളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കൃതിയുടെ പുറം ചട്ടയാണ്‌ പെട്ടന്നോര്‍മ്മ വന്നത്‌. ജന്മിയുടെ മണ്ണില്‍ വാഴനട്ടു, കുലക്കുന്നതു വരെ കണ്ണും നട്ട്‌ പരിചരിച്ചു, അവസനം പഴുക്കാന്‍ പാകമായ പഴക്കുല അധികാരത്തോടെ സ്വന്തമാക്കുന്ന ജന്മിയെ പേടിയും, സങ്കടവും, ദേഷ്യവും കലര്‍ന്ന വികാരത്തോടെ നോക്കുന്ന അടിയാളന്റെ മക്കളുടെ പുനര്‍ജ്ജന്മം ഞാനെന്റെ മക്കളുടെ മുഖത്തു കണ്ടു.
വാഴ ട്രക്കില്‍ കേറ്റിക്കഴിഞ്ഞു ട്രക്കിനു പുറപ്പെടാന്‍ നിര്‍ദ്ദേശം കൊടുത്ത്‌ അറബി എന്റെ അടുത്തു വന്നെന്തൊക്കെയോ അറബിയില്‍ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ലന്നു തിരിച്ചറിഞ്ഞ ടൈയില്‍ ബാഡ്‌ജ്‌ കുത്തിയ ഒരു പാക്കിസ്ഥാനി വന്നു പറഞ്ഞു.
"ദുപ്പൈര്‍ക്കോ ദോ ബജേ തും സബ്‌ തയ്യാര്‍ ഹൊ ജാവോതുജേ ലേ ജാനേ കേലിയേ ഗാഡീ ആവൂംഗാ" ( ഉച്ചക്കു രണ്ടുമണിക്കു നിങ്ങളെ കൊണ്ടു പോകാന്‍ വണ്ടി വരും തയ്യാറായിരുന്നോ?)
കേസ്‌ ഇവിടം കൊണ്ട്‌ ഒതുങ്ങില്ലന്നും ഉയര്‍ന്ന കോടതിയിലെവിടെയോ ആണ്‌ കേസ്സ്‌ എന്നും, തൊണ്ടിയായി വാഴ തന്നെ പറിച്ചു കൊണ്ടു പോയതാണെന്നും ഞാനൂഹിച്ചു.
എല്ലാരും പോയിട്ടും പാക്കിസ്ഥാനി മാത്രം തിരിച്ചു പോകാതെ മതിലിനപ്പുറത്തുലാത്തുന്നതു ഭാര്യയാണു ജനലിലൂടെ കണ്ടത്‌.
“നമ്മള്‍ രക്ഷപ്പെടാതിരിക്കാന്‍ കാവലിനാക്കിയതാവാം!” എന്നു ഭാര്യ മുന്നറിയിപ്പു തന്നു.
"അതിര്‍ത്തിക്കു പുറത്തുള്ള അപകടകാരികളായ പാക്കിസ്ഥാനികളെക്കുറിച്ച്‌ ഇന്നലെയും നമ്മുടെ പ്രധാന മന്ത്രി നാഷണല്‍ ചാനലിലൂടെ മുന്നറിയിപ്പു തന്നതാണ്‌".
അവള്‍ മുറിപ്പെടുത്തുന്ന തമാശകള്‍ ഇറക്കാന്‍ തുടങ്ങിയിരിക്കുന്നു.
എന്റെ ചങ്കു വലിച്ചു നീട്ടി കമ്പിയാക്കി അതില്‍ വീണമീട്ടികളിക്കുകയാണവള്‍.
കുറഞ്ഞ സമയം കൊണ്ടു ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. ബന്ധുക്കളെയെല്ലാം വിളിച്ചു പറഞ്ഞു
" ഞങ്ങള്‍ ഒരാഴ്ച്ച വീട്ടിലുണ്ടാവില്ല ഒന്നു ഒമാന്‍ വരെ പോകുന്നു."
കമ്പനിയിലെ പി.ആര്‍.ഒ.വി നെ വിളിച്ചു സത്യമെല്ലാം പറഞ്ഞു.
( ഗള്‍ഫില്‍ ഡോക്‌ടറോടും പി.ആര്‍.ഒ.വിനോടും ഒന്നും ഒളിക്കരുതെന്നാണ്‌ പ്രമാണം).
ഭയപ്പെടേണ്ടന്നും ജാമ്യത്തിലെറക്കാനുള്ളതൊക്കെ ചെയ്യാമെന്നും അയാള്‍ ഉറപ്പു തന്നു.




6
നേരം രണ്ടു മണി.
വീട്ടു മുറ്റത്തു 'നിസാന്‍ പട്രോള്‍' വന്നു നില്‍ക്കുന്ന ഒച്ച കേട്ടു വീണ്ടും ഞെട്ടി.
ഒരു ബലപ്രയോഗത്തിനു ശ്രമിക്കാതെ സൗമ്യമായി അനുസരിക്കുന്നതാണ്‌ ശരീരികപീഡനം ഒഴിവാക്കാനുള്ള ബുദ്ധി എന്ന പി.ആര്‍.ഒ.വിന്റെ ഉപദേശം ഞങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചു.
കയ്യാമം വെക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന പ്രാര്‍ത്ഥന മാത്രം ദൈവം കേട്ടതായി തോന്നി.
ഇല്ലങ്കില്‍ മറ്റു വില്ലകളിലെ ജനലുകളിലൂടെ നീണ്ടു വരുന്ന കണ്ണുകള്‍ക്കു മുന്‍പില്‍ ഞങ്ങള്‍ നഗ്‌നരായേനെ!. മതിലിനപ്പുറത്തു കത്തുനിന്നിരുന്ന പാക്കിസ്‌ഥാനിയും വന്നു വണ്ടിയില്‍ കയറി.

വണ്ടി ദുബൈ ട്രൈഡ്‌ സെന്ററിനടുത്തെത്തിയപ്പോള്‍ അയാള്‍ ഞങ്ങള്‍ക്ക്‌ നാലു ബാഡ്‌ജു തന്നു.
അത്‌ നെഞ്ചില്‍ കുത്താന്‍ ആംഗ്യം കാട്ടി. അതിലെന്താണെഴുതിയത്‌ എന്നു വായിക്കനാണ്‌ ആദ്യം തോന്നിയത്‌. അറബിയില്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലെന്തോ എഴുതിയതിനു കീഴെ " അഗ്രി.ബിസ്‌നസ്‌ എക്‌സ്‌പോ മിഡില്‍ ഈസ്‌റ്റ്‌ അറ്റ്‌ ദുബൈ ട്രൈഡ്‌ സെന്റര്‍".എന്നു ഇംഗ്ലീഷില്‍ പ്രിന്റു ചെയതതു കണ്ടു.
പച്ച നിറത്തിലെ "അഗ്രി" എന്ന വാക്കു കണ്ടപ്പോള്‍ പ്രതീക്ഷയുടെ ഒരു സ്‌ഫുരണം.
ഏഴാം ക്ലാസില്‍ വെച്ച്‌ ആയിശ ടീച്ചര്‍ പിതാവിന്റെ തൊഴിലിനെക്കുറിച്ചു പത്തു വാചകം ഇംഗ്ലീഷിലെഴുതാന്‍ പഠിപ്പിച്ചതു മുതല്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ 'അഗ്രിക്കള്‍ച്ചര്‍' എന്ന വാക്ക്‌.
ആ വക്കിനോട്‌ അന്നേ തോന്നിയ വൈകരികമായ അടുപ്പം.
തെങ്ങിളന്നീരിന്റെ തണുപ്പും തരിപ്പും. വിളഞ്ഞു നില്‍ക്കുന്ന വയലേലയില്‍ അങ്ങു ദൂരെ നിന്നെത്തുന്ന ഒരിളം തെന്നലേകുന്ന താലോലം പോലെ, പള്ളിമണികള്‍ പോലെ തൂങ്ങി നില്‍ക്കുന്ന എള്ളിന്‍പൂവിന്റെ പച്ചപ്പിന്‍ നടുവിലെ വെണ്മ പോലെ, സുഖകരമായ ഒരു നയനസുഖം, അതു തരുന്ന അനുഭൂതി, ആ നിര്‍വൃതിയെന്നെ തൊട്ടു തലോടുന്നതു ഞാനറിഞ്ഞു.

ദുബൈ ട്രൈഡ്‌ സെന്ററിന്റെ എക്‌സിബിഷന്‍ ഹാളിന്റെ രണ്ടാം ഗേറ്റിനു മുമ്പില്‍ വണ്ടി നിര്‍ത്തി ഞങ്ങളെ ഇറക്കി അകത്തേക്കു നയിക്കുന്ന ഉദ്യോഗസ്‌ഥന്റെ പിറകെ നടക്കുമ്പോള്‍ ചുറ്റും പകച്ചു നോക്കുന്ന ഭാര്യയും കുട്ടികളും.
ഞങ്ങള്‍ മാറിലണിഞ്ഞ ബാഡ്‌ജ്‌ തിരിച്ചറിഞ്ഞു വിനയപൂര്‍വ്വം മാറി നിന്ന സെക്യൂരിറ്റി സ്റ്റാഫ്‌.
ഒരത്യാഹിതം പ്രതീക്ഷിച്ച ഞങ്ങളെ കത്തിരുന്ന സൗഭാഗ്യത്തിന്റെ സൂചന നല്‍കി അപ്പോഴെന്റെ ആറാമിന്ദ്രിയം.
യു.എ.ഇ.യില്‍ ഉല്‍പ്പാദിച്ച എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ഒരു സമ്പൂര്‍ണ്ണ എക്‌സിബിഷനായിരുന്നു അത്‌.
ഹാളിന്റെ മദ്ധ്യത്തിലായി " എക്‌സ്‌പാര്‍ട്ടേര്‍സ്‌ കോണ്ട്രിബ്യൂഷന്‍" എന്ന ബോര്‍ഡു വെച്ച ഡിവിഷനില്‍ മുഖ്യ ആകര്‍ഷണഘടകമായി നില്‍ക്കുന്ന ഞങ്ങളുടെ റോബസ്‌റ്റ്‌ വാഴ കണ്ടപ്പോള്‍ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടാന്‍ തോന്നി.
ഞങ്ങളെ ഡമോണ്‍സ്ട്രേറ്റര്‍ക്കു പരിചയപ്പെടുത്തി, സംഘാടകനിലൊരാളായ ടൈയില്‍ ബാഡ്‌ജ്‌ കുത്തിയ പാക്കിസ്ഥനി തിരക്കിലെവിടെയോ അപ്രത്യക്ഷനായി.
സന്ദര്‍ശകരായ അറബികള്‍ വാഴയുടെ വിവിധ വളര്‍ച്ചാഘട്ടത്തിലേയും ഫോട്ടോകള്‍ ആസ്വദിച്ചു, ആ ഭീമന്‍ വാഴക്കുല നോക്കി അത്ഭുതം കൂറി "മഷാ അല്ലാ..!" എന്നു പറഞ്ഞു.
ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വായിച്ച്‌ അവര്‍ "മബ്‌റൂക്ക്‌" ആശംസിച്ചു കൊണ്ടേയിരുന്നു.
എക്‌സിബിഷന്‍ കഴിയുന്നതു വരെ ഞങ്ങള്‍ ഒരു സ്വപ്‌ന ലോകത്തായിരുന്നു.
പത്രക്കാരോടും ടെലിവിഷന്‍ ക്യാമറകളോടും സംസാരിക്കാന്‍ ആദ്യമായി കിട്ടിയ സന്ദര്‍ഭം.
സ്‌നേഹം കൊണ്ടും ആശംസകള്‍ കൊണ്ടും വീര്‍പ്പു മുട്ടിച്ച സംഘാടകര്‍ എക്‌സിബിഷന്‍ അവസാനിച്ച്‌ വിടപറയുന്നേരം ചടങ്ങില്‍ വെച്ചു ഒരു ഗിഫ്റ്റ്‌ ചെക്കും കുറേ ഷേക്‌ക്‍ഹാന്‍ഡും തന്നു.
രാത്രി പതിനൊന്നു മണിയായതോടെ പറിച്ചെടുത്ത വാഴയും പിടിച്ചിറക്കികൊണ്ടു പോയ ഞങ്ങളെയും അതേപോലെ ഞങ്ങളുടെ വീട്ടുമുറ്റത്തു തിരിച്ചു കൊണ്ടു വന്നിറക്കി അവരൊക്കെ യാത്ര പറഞ്ഞു പോയി.



7
കുല വെട്ടിപ്പഴുപ്പിച്ച്‌ മൂന്നാം നാള്‍ ഒരു പടല പഴവുമായി ഹൗസ്‌ ഓണറുടെ കൊട്ടാരത്തിലെത്തിയപ്പോള്‍, അയാള്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു.
ആത്മാര്‍ത്ഥമായ പ്രോല്‍സാഹനത്തിനും, നല്ല മീഡിയാ കവറേജിനും, എക്‍സിബിഷന്‍ ഹാളില്‍ നല്ല എന്‍ട്രി തന്നതിനും അയാളോടു ഞാന്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി നന്ദി പ്രക്ഷേപണം ചെയ്‌തതു അയാള്‍ക്കു മനസ്സിലായില്ലങ്കിലും അതെന്റെ മുഖത്തു നിന്നയാള്‍ വായിച്ചെടുത്തിരിക്കണം.
അയാളുടെ പ്രൊഫഷണല്‍ ക്യാമറകൊണ്ട്‌ എടുത്ത്‌ എക്‌സിബിഷന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകളുടെ ഒരു പ്രിന്റ്‌ ഒരു മൊമന്റോയായി അയാള്‍ എനിക്കു തന്നു.
ഒരു പടല പഴവുമായി ഷൗക്കത്തിന്റെ ഫ്ലാറ്റില്‍ ചെന്നു കയറിയപ്പോള്‍ അവന്‍ അത്‌ഭുതത്തോടെ ചോദിച്ചു.
"ഒമാനില്‍ പോയിട്ടൊരാഴ്ച്ച കഴിഞ്ഞേ വരൂന്നല്ലേ പറഞ്ഞത്‌?. പിന്നെന്താ മൂന്നു ദിവസം കൊണ്ടു മടങ്ങിയത്‌?".
ചിരിച്ചു കൊണ്ട്‌ അവനോടു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.
ഒന്നും വിശ്വസിക്കാനാവാതെ അവന്‍ വാ പൊളിച്ചു.
ഗിഫ്‌റ്റ്‌ ചെക്കു ചുംബിച്ചു ഞാന്‍ ശബിയോടു പറഞ്ഞു.
"ഈ ചെക്കു മാറി നിന്റെ ഉമ്മിക്കു ആയുഷ്‌ക്കാലം മുഴുവന്‍ ഓര്‍ക്കാന്‍ പറ്റിയ ഒരു സമ്മാനം വാങ്ങിക്കൊടുക്കണം".
"എന്നാല്‍ ഉമ്മിക്കു ഇനിയും പുതിയ യൂട്ടെന്‍സില്‍ സെറ്റോ പുതിയ റസീപ്പീ ബുക്കോ വേണമെന്നേ പറയൂ" അവള്‍ കളിയാക്കി.
"എന്നാല്‍ നിങ്ങളുടെ ഉമ്മിക്കു ഞാനൊരു അറബിക്‌ മലയാളം നിഘണ്ടുവാണ്‌ വാങ്ങിക്കൊടുക്കാന്‍ പോകുന്നത്‌"
ഞാന്‍ അവളുടെ തോല്‍വി വലിച്ചു നീട്ടി കമ്പിയാക്കി അതില്‍ വയലിന്‍ വായിക്കാന്‍ തുടങ്ങി.
അവള്‍ സ്വയം ന്യായീകരിച്ചു കൊണ്ടു പറഞ്ഞു.
" കളിയാക്കണ്ട. ഒന്നിനും അറബി അറിയാത്തതിനാല്‍ പറ്റിയ അമളിയല്ലേ?"
"തെറ്റ്‌, നിനക്ക്‌ അറബി അറിയാവുന്നതു കൊണ്ട്‌ വന്ന അമളിയാണ്‌. മുറി വൈദ്യന്‍ ആളെക്കൊല്ലും എന്നിപ്പോ ബോധ്യമായി".
അവള്‍ കഴുത്തു വെട്ടിച്ച്‌ കിച്ചണിലേക്കു പോയി. കിച്ചണില്‍ നിന്നു മോന്‍ വിളിച്ചു പറഞ്ഞു
"പപ്പാ, ഉമ്മി ഇന്നു വാഴയുടെ ഉള്ളിലെ ട്യൂബ്‌ ലൈറ്റു കൊണ്ടാണത്രേ ഫുഡുണ്ടാക്കുന്നത്‌".
ഞാന്‍ തലയില്‍ കൈ വെച്ചു പറഞ്ഞു
"പടച്ചോനേ! ഉണ്ണിപ്പിണ്ടിയുടെ റസീപ്പി ആരാ അവള്‍ക്കു പറഞ്ഞു കൊടുത്തത്‌?..."

15 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    ആദ്യമായി ബ്ലോഗില്‍ ഒരു നോവലൈറ്റ്‌ പോസ്‌റ്റ്‌ ചെയ്യുന്നു. ഓണ്‍ലൈന്‍ ഹൃസ്വസമയ വായനക്കാര്‍ ക്ഷമിക്കുക, അഭിപ്രായം എഴുതാന്‍ മറക്കാതിരിക്കുക

    അബ്‌ദുല്‍ കരീം.തോണിക്കടവത്ത്‌

  2. രാജ് പറഞ്ഞു...

    രസികന്‍. നന്നായി എഴുതിയിരിക്കുന്നു കരീം.

  3. മനൂ‍ .:|:. Manoo പറഞ്ഞു...

    അതെ, രസകരമായിരിയ്ക്കുന്നു ഇത്‌, കരിം മാഷേ... :)

  4. susha പറഞ്ഞു...

    kareem mash...good writing..ee iyadyakku njan vayichathil vechu ettavum nalla novelite...nalla avatharanam

  5. Kalesh Kumar പറഞ്ഞു...

    കരീംഭായ്, കിടിലം!!!
    സൂപ്പറായി എഴുതീട്ടുണ്ട്!

  6. Visala Manaskan പറഞ്ഞു...

    സൂപ്പര്‍. രസകരമായി എഴുതിയിരിക്കുന്നു. ആശംസകള്‍.

  7. Unknown പറഞ്ഞു...

    ങ്ങള് പുല്യന്നെ മാഷേ.......

    അടുത്ത റൌണ്ട് പുലിയിറക്കത്തിന് കാതോര്‍ക്കുന്നു. ദോഷീയ പക്ഷി കൊതുക് !!
    അടിപൊളി!!

  8. ഇടിവാള്‍ പറഞ്ഞു...

    നീളക്കൂടുതലു മൂലം, രാവിലെ മുതല്‍ ഭാഗം ഭാഗമായി തുടങ്ങിയ വായന, അങ്ങനെ, ഇപ്പോള്‍ അവസാനിപ്പിച്ചു മാഷേ

    അസ്സലായി എഴുതിയിരിക്കുന്നു കേട്ടോ !

  9. Rasheed Chalil പറഞ്ഞു...

    കരീം ഭായി .. അസ്സലായി

  10. Adithyan പറഞ്ഞു...

    ഇതു വായിച്ചിരുന്നു. കമന്റിടാന്‍ മറന്നു.
    നന്നായി എഴുതിയിരിയ്ക്കുന്നു. താങ്കളുടെ ഭാഷയ്ക്ക് ഒരു പ്രത്യേക ഒഴുക്കുണ്ട്.

  11. മുസ്തഫ|musthapha പറഞ്ഞു...

    നല്ല രസമായി എഴുതിയിട്ടുണ്ട് മാഷെ.

    നീളക്കൂടുതല്‍ ഒറ്റയിരിപ്പ് വായനയ്ക്ക് തടസ്സമായില്ല.

  12. അബ്ദുല്‍ അലി പറഞ്ഞു...

    കരീം മാഷെ,
    നല്ല വിവരണം, സൂപ്പര്‍. ശരിക്കും 20 മിനിറ്റ്‌ ഞാന്‍ നാട്ടിലായിരുന്നു. വള്ളുവബ്രം കഴിഞ്ഞാല്‍ മലപ്പുറം റോഡിന്റെ ഇരുകരകളിലും നിണ്ട്‌ നിവര്‍ന്ന് കിടക്കുന്ന പാടശേഖരം, പടവലനും, പയറും, ബത്തക്കയും (തണ്ണിമത്തന്‍) വാഴയും, അങ്ങനെ 12 മാസവും എന്തെങ്കിലും കാണും പൂക്കോട്ടൂര്‌ വരെ. അതോക്കെ ഇന്ന് ഒര്‍മ്മകള്‍ മാത്രമയോ.

    ഓ.ടോ.
    സാബിത്താന്റെ കൈയിന്ന് ഇത്‌ വരെ വാങ്ങിയിട്ടിലെങ്കില്‍ ഇന്ന് ഉറപ്പാ, കിട്ടാതിരിക്കില്ല.
    മലയാളത്തിലും അറബി എഴുതാം എന്ന് ഇപ്പോ മനസ്സിലായി.

  13. മനോജ് കുമാർ വട്ടക്കാട്ട് പറഞ്ഞു...

    നന്നായി എഴുതിയിരിക്കുന്നു, മാഷേ.

  14. Jayasree Lakshmy Kumar പറഞ്ഞു...

    ''karayenda makkale, kalppichu thamburaan. oru vaazha vere njaan...................kondu pootte'' ennoru paryavasaanam pratheekshicha kadhakku oru rasakaramaaya parinaamam. athu valare nannaayi ezhuthiyirikkunnu. orupaadishtamaayi maashe

  15. അജ്ഞാതന്‍ പറഞ്ഞു...

    പൊസ്റ്റ് വലരെ നന്നാ‍യി. ഇനിയും ഇതുപൊലുല്ലതു പ്രതീക്ഷിക്കുന്നു.